പേജുകള്‍‌

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

EXCLUSSIVE INTERVIEW WITH OOMMAN CHANDY

ജനങ്ങള്‍ക്കൊപ്പം അതിവേഗം ബഹുടുരം 
 
2010 സെപ്റ്റംബര്‍ 17 നു  നിയമസഭയില്‍ 40 വര്ഷം പുര്‍ത്തി യാക്കുന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ അഭിമുഖം
 
 
  സി.പി. രാജശേഖരന്‍

നിയമസഭയില്‍ നാല്‍പ്പതു വര്‍ഷം. എംഎല്‍എ, മന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്...അഴിമതിയുടെ കറപുരളാതെ, ആരോപണങ്ങളില്‍ അടിപതറാതെ നാലു പതിറ്റാണ്ട്. തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു.

തികഞ്ഞ സംതൃപ്തിയുണ്ട്. അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം കിട്ടിയെന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എത്രമാത്രം വിജയിച്ചു എന്നു പറയുന്നില്ല. പിന്നെ, സ്ഥാനമാനങ്ങള്‍ക്കു വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ജനങ്ങളുടെ സ്നേഹമാണ് ഏറ്റവും വലിയ അംഗീകാരം. ജനം അംഗീകരിക്കുന്നില്ലെങ്കില്‍ ഏതു സ്ഥാനത്തിരുന്നിട്ടും കാര്യമില്ല.

അതുകൊണ്ടാണോ ഉമ്മന്‍ ചാണ്ടിക്കു ചുറ്റും എപ്പോഴും ജനത്തിരക്ക്.

ജനങ്ങളില്‍ നിന്നു മാറിനിന്നുള്ള ഒരു പ്രവര്‍ത്തനവും എനിക്കില്ല. ഏകാന്തതയാണു ഞാന്‍ ഏറ്റവും ഭയപ്പെടുന്നത്.

?കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കെ. കരുണാകരന്‍ അല്ലെങ്കില്‍ എ.കെ. ആന്‍റണി ഇവരില്‍ ഒരാളായിരുന്നു യുഡിഎഫിനെ നയിച്ചിരുന്നത്. ഇക്കുറി ഇതാദ്യമായി യുഡിഎഫിനെ ഉമ്മന്‍ ചാണ്ടി നേരിട്ടു നയിക്കുന്നു. സമ്മര്‍ദമുണ്ടോ.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഏകവ്യക്തി നേതൃത്വമുണ്ട്. ഇപ്പോള്‍ പാര്‍ട്ടിയുടെ നേതൃത്വം സോണിയ ഗാന്ധിക്കാണ്. എന്നാല്‍, സംസ്ഥാനങ്ങളില്‍ വ്യക്തി നേതൃത്വമല്ല, കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയാണു ജനങ്ങളെ നയിക്കുന്നത്. പണ്ടും അങ്ങനെയായിരുന്നു. ഇപ്പോള്‍ ഞാനല്ല, ഞങ്ങളാണു യുഡിഎഫിന്‍റെ നേതാക്കള്‍.

? തദ്ദേശതെരഞ്ഞെടുപ്പു കഴിഞ്ഞു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അങ്ങനെ തന്നെയാവുമോ

സംശയമില്ല.

? യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് അപ്പോള്‍ ഒന്നിലധികം മോഹികളുണ്ടാവില്ലേ.

തെരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. പാര്‍ലമെന്‍ററി പാര്‍ട്ടിയാണു നേതാവിനെ തെരഞ്ഞെടുക്കുന്നത്. ഒന്നിലധികം ആളുണ്ടെങ്കില്‍ വോട്ടിനിട്ടു തീരുമാനിക്കും.

? ലോട്ടറി വിവാദം, വിഷക്കള്ള് ദുരന്തം.. തെരഞ്ഞെടുപ്പു ഗോദായിലിറങ്ങുന്ന പ്രതിപക്ഷ നേതാവിനു സന്തോഷിക്കാന്‍ ഏറെയുണ്ടല്ലോ

സന്തോഷമല്ല, സങ്കടമാണ്. ലജ്ജിച്ചു തല താഴ്ത്തുകയാണു ഞാന്‍. ഈ നാടു ചൂതാട്ടകേന്ദ്രമായതില്‍, മദ്യത്തില്‍ മുങ്ങിപ്പോയതില്‍ വളരെയധികം വേദനിക്കുന്നു. ഞാനടക്കമുള്ള രാഷ്്ട്രീയ നേതാക്കളെല്ലാം ഇതില്‍ ദുഃഖിക്കണം. വേണ്ട തിരുത്തലുകള്‍ വരുത്തണം.

? താങ്കളുടെ കാലത്തും ചൂതാട്ടമുണ്ടായിരുന്നു. വിഷക്കള്ളുമുണ്ടായിരുന്നു. രണ്ടും തടഞ്ഞില്ലല്ലോ.

ഒറ്റ നമ്പര്‍ ലോട്ടറി വിലക്കിയില്ലേ? നിയമപരമായി നടപടികള്‍ കൈക്കൊണ്ടു. ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാരും അവരുടെ രാഷ്ട്രീയ നേതാക്കളും ലോട്ടറി രാജാക്കന്മാരുമായി ചങ്ങാത്തത്തിലാണ്. കോടികളുടെ അഴിമതിക്കഥകള്‍ ഓരോന്നോരോന്ന് പുറത്തു വരുന്നു. കഴിഞ്ഞ ഫെബ്രുവരി ആറിന് കാടാമ്പുഴയില്‍ വിഷമദ്യം കഴിച്ച് പന്ത്രണ്ടു പേര്‍ കുഴഞ്ഞുവീണു. മദ്യലോബിക്കെതിരേ നടപടി കൈക്കൊള്ളണമെന്ന് ഉദ്യോഗസ്ഥര്‍ വരെ പറഞ്ഞു. എന്നാല്‍, അവരെ പരിഹസിച്ചു വിടുകയാണു സര്‍ക്കാര്‍ ചെയ്തത്. സിപിഎമ്മിനു മദ്യലോബിയുമായി വളരെ അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണു നടപടി ഇല്ലാത്തത്. ഇപ്പോള്‍ മലപ്പുറത്ത് 26 പേരുടെ മരണത്തിനിടയാക്കിയത് അഴിമതിയുടെ ഈ ഒത്തുകളിയാണ്.

? തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അമിത ആത്മവിശ്വാസത്തിലാണോ

ആത്മവിശ്വാസമുണ്ട്. അമിത വിശ്വാസമില്ല. യുഡിഎഫില്‍ മുമ്പില്ലാത്തത്ര കെട്ടുറപ്പുണ്ട്. പ്രവര്‍ത്തകര്‍ ആവേശത്തിലും. ഇതൊക്കെ പ്രതീക്ഷ നല്‍കുന്നു.

? വേണ്ടി വന്നാല്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നു കെ.എം മാണി. കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ട്ടിയെന്നു കെ.ആര്‍. ഗൗരിയമ്മ. കോണ്‍ഗ്രസ്-സിപിഎം വിരുദ്ധ ചേരിയിലുള്ള ആരുമായും തെരഞ്ഞെടുപ്പില്‍ സഹകരിക്കുമെന്നു ബിജെപി. ഇടതുപക്ഷത്തുള്ള അസംതൃപ്തരും കൂടിച്ചേര്‍ന്നാല്‍ ഒരു മൂന്നാം മുന്നണിയുടെ സാധ്യത തെളിയില്ലേ.

യുഡിഎഫ് ചേരിയില്‍ നിന്ന് ഏതായാലും അങ്ങനെ സംഭവിക്കില്ല. ഗൗരിയമ്മ അവരുടെ നയം വ്യക്തമാക്കിക്കഴിഞ്ഞു. പിന്നെ മാണിസാര്‍. അദ്ദേഹം യുഡിഎഫിന്‍റെ ശക്തനായ നേതാവാണ്. യുഡിഎഫിനു വിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്യുമെന്നു കരുതുന്നില്ല. തര്‍ക്കങ്ങളുണ്ടാവുക സ്വാഭാവികം. അതൊക്കെ ചര്‍ച്ച ചെയ്തു പരിഹരിക്കും.

? ലീഡര്‍ കെ. കരുണാകരന്‍ ഫാക്റ്റര്‍ താങ്കളെ സമ്മര്‍ദത്തിലാക്കുമോ.

നാല്‍പ്പതു വര്‍ഷം മുമ്പ് ഞാന്‍ എംഎല്‍എ ആയപ്പോള്‍ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായിരുന്നു കരുണാകരന്‍. മുതിര്‍ന്ന നേതാവാണ് അദ്ദേഹം. കരുണാകരന്‍ ഫാക്റ്റര്‍ പാര്‍ട്ടിക്കും മുന്നണിക്കും ഗുണം ചെയ്യും.

?ഇടതുപക്ഷ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമാവുമോ. പ്രത്യേകിച്ച് അച്യുതാനന്ദന്‍ ഇഫക്റ്റ്..

സംസ്ഥാന വികസനത്തെ നാലര വര്‍ഷം പിന്നോട്ടു നയിച്ച ഗവണ്മെന്‍റാണിത്. മുഖ്യമന്ത്രി അച്യുതാനന്ദന്‍റെ ശത്രു പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ തന്നെയാണ്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ അദ്ദേഹം പറഞ്ഞതൊന്നും മുഖ്യമന്ത്രിയായപ്പോള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഇത്ര ഇനാക്റ്റിവ് ആയ ഒരു സര്‍ക്കാരിനെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ നോക്കിയിരിക്കയാണ്.

? താങ്കള്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒപ്പുവച്ച സ്മാര്‍ട്ട് സിറ്റി നടപ്പാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. സ്വന്തം സന്തതി എന്ന നിലയില്‍ ഈ സ്വപ്ന പദ്ധതി നഷ്ടപ്പെട്ടതില്‍ ദുഃഖമില്ലേ.

മുഖ്യമന്ത്രിയായിരിക്കെ, ദുബായ് സന്ദര്‍ശിക്കാന്‍ അവസരം കിട്ടി. അവിടെ മലയാളികളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലും മലയാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാംപിലും പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഒരു രാജ്യത്തെ മുഖ്യമന്ത്രി, മറ്റൊരു രാജ്യത്തെ ജയില്‍ സന്ദര്‍ശിക്കുന്നതിനു പ്രോട്ടൊകോള്‍ വിലക്കുണ്ട്. അതുകൊണ്ടു ലേബര്‍ ക്യാംപില്‍ ചെലവഴിക്കാന്‍ കൂടുതല്‍ സമയം കിട്ടി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള നമ്മുടെ മിടുക്കന്മാരായ എത്രയോ ചെറുപ്പക്കാര്‍ അവിടെ നരകയാതന അനുഭവിച്ചു ജീവിക്കുന്നതു നേരിട്ടു കണ്ടു. നാട്ടില്‍ അവസരം കിട്ടിയിരുന്നെങ്കില്‍ ഇവരാരും ഇങ്ങനെ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു. അന്നു ദുബായ് സ്മാര്‍ട്ട് സിറ്റി വന്‍ കുതിപ്പിലായിരുന്നു. ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിലുണ്ടായ പ്രതികരണവും ദുബായ് സ്മാര്‍ട്ട് സിറ്റിയെക്കുറിച്ചു ലഭിച്ച വിവരങ്ങളും ചേര്‍ത്ത് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു രൂപരേഖയാക്കി. റെക്കോഡ് വേഗത്തില്‍ നടപടികള്‍ കൈക്കൊണ്ട് ടീകോമുമായി കരാറുണ്ടാക്കി. യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട നിബന്ധനകളേക്കാള്‍ സംസ്ഥാനത്തിനു നഷ്ടം വരുത്തുന്ന കരാറുണ്ടാക്കി അച്യുതാനന്ദന്‍. എന്നിട്ടാണിപ്പോള്‍ പദ്ധതി പോലും ഇല്ലാതായത്. യുഡിഎഫ് ആയിരുന്നു അധികാരത്തിലെങ്കില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി ഇതിനകം കമ്മിഷന്‍ ചെയ്യുമായിരുന്നു.

? അടുത്ത ടേമില്‍ താങ്കള്‍ മുഖ്യമന്ത്രിയായാല്‍ സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാക്കുമോ

ഇതുവരെ നമ്മുടെ കൈയിലുണ്ടായിരുന്നതാണു വിതരണം ചെയ്തത്. ഇനി വിതരണം ചെയ്യാനൊന്നുമില്ല. പുതുതായി എന്തെങ്കിലും ഉണ്ടാക്കണം. അതിന് ഒരു സ്മാര്‍ട്ട് സിറ്റിയല്ല, നിരവധി വികസന പദ്ധതികള്‍ ആവിഷ്കരിക്കണം. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന.

? കേന്ദ്രവും സംസ്ഥാനവും മത്സരിച്ചു പ്രയത്നിച്ചിട്ടും വിഴിഞ്ഞം തുറമുഖവും യാഥാര്‍ഥ്യമാകുന്നില്ലല്ലോ

കേരളത്തിലല്ലാതെ, ലോകത്ത് എവിടെയായിരുന്നെങ്കിലും 25 വര്‍ഷം മുന്‍പ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുമായിരുന്നു. ഇവിടെ ചിലരുടെ വ്യക്തി താത്പര്യങ്ങളാണു പദ്ധതി വൈകിക്കുന്നത്.

?കേരളത്തില്‍ ഒരു മന്ത്രിസഭയുടെ തുടര്‍ച്ചയാവുന്നില്ല അടുത്തത്. അതല്ലേ പദ്ധതികള്‍ പാളുന്നതിനു കാരണം.

ശരിയാണ്. എല്ലാത്തിനെയും എതിര്‍ക്കുന്നതല്ല രാഷ്ട്രീയം. പ്രതിപക്ഷമെന്നാല്‍ നശീകരണത്തിന്‍റെ വക്താക്കളല്ല. ക്രിയാത്മകമായ തിരുത്തലുകള്‍ നടത്തുന്നതാണു പ്രതിപക്ഷത്തിന്‍റെ ചുമതല. ഭരണ പക്ഷം തിരുത്തി നടപ്പാക്കണം. സ്മാര്‍ട്ട് സിറ്റിയടക്കമുള്ള പദ്ധതികളില്‍ തിരുത്തലുകള്‍ വരുത്തി. പക്ഷേ, പദ്ധതി നശിപ്പിച്ചു. മുഖ്യമന്ത്രിയായിരിക്കേ, ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത ഒരു യുവതി ഒരു നിവേദനം തന്നു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളയാളായിരുന്നു ഈ യുവതി. ഇത്രയും കാലം പിടിച്ചു നിന്നു സാര്‍. ഇനി ഒരു തെഴില്‍ കിട്ടിയില്ലെങ്കില്‍ എന്നെത്തന്നെ എനിക്കു നഷ്ടപ്പെടുമെന്നാണു ഭീഷണി മുഴക്കിയത്. ഇന്നും വേദന ഉണ്ടാക്കുന്ന വാക്കുകളാണത്. അവരെപ്പോലുള്ള യുവാക്കള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണം.

? കോണ്‍ഗ്രസിലുണ്ടായിരുന്നു എന്നു പറയപ്പെടുന്ന ഐക്യം സംഘടനാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ഇല്ലാതായില്ലേ.

ചില പ്രശ്നങ്ങളില്ലെന്നു കരുതുന്നില്ല. എല്ലാം പരിഹരിക്കാനാവും.

? നാല്‍പതു വര്‍ഷം മുന്‍പ് താങ്കള്‍ ആദ്യമായി എംഎല്‍എ ആയപ്പോള്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായിരുന്ന കെ. കരുണാകരന്‍റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പര്‍ട്ടി പരാജയമല്ലേ.

അദ്ദേഹം ഉന്നയിച്ചിട്ടുള്ള ന്യായമായ പരാതികളെല്ലാം പരിഹരിച്ചിട്ടുണ്ട്.

?കെ. മുരളീധരന്‍റെ കാര്യം അന്യായമാണോ.

അക്കാര്യത്തില്‍ കെപിസിസിയാണു തീരുമാനമെടുത്തത്. ഒരാള്‍ മാത്രം വിചാരിച്ചാല്‍ തീരുന്നതല്ല അത്.

?എന്നും കരുണാകര വിരുദ്ധചേരിയില്‍ മാത്രം നിന്ന ആളാണ് ഉമ്മന്‍ ചാണ്ടി. രാജന്‍ കേസ്, പാമോയില്‍ കേസ്, ചാരക്കേസ് തുടങ്ങിയ അവസരങ്ങളിലെല്ലാം കരുണാകരനെ വിഷമിപ്പിച്ചിട്ടുണ്ട്. ഒരിക്കലെങ്കിലും അതില്‍ ദുഃഖിച്ചിട്ടുണ്ടോ.

വ്യക്തിപരമായി ഒരാളെയും വേദനിപ്പിക്കുന്നയാളല്ല ഞാന്‍. 1980-ല്‍ പുതുപ്പള്ളിയില്‍ എനിക്കെതിരേ മത്സരിച്ച യുഡിഎഫിലെ എം.ആര്‍.ജി പണിക്കരോട് ഞങ്ങളുടെ പ്രവര്‍ത്തകര്‍ മോശമായി പെരുമാറി. അന്ന് അദ്ദേഹത്തെ നേരിട്ടു കണ്ടു മാപ്പു പറഞ്ഞയാളാണു ഞാന്‍. കരുണാകരനെ എന്നും ബഹുമാനത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. പാര്‍ട്ടിക്കു ദോഷമുണ്ടാക്കുന്ന നടപടികളുണ്ടായപ്പോള്‍ എതിര്‍ത്തു എന്നു മാത്രം. പാമോയില്‍ കേസ് പിന്‍വലിച്ചതു ഞാനാണ്. ചാരക്കേസിലും അങ്ങനെതന്നെ.

?സംഘടനാ തെരഞ്ഞെടുപ്പില്‍ കരുണാകരന്‍റെ പിന്തുണ തേടിയില്ലേ. വിശാല ഐ ഗ്രൂപ്പിനെതിരേ കരുണാകരനെ കൂട്ടുപിടിച്ചു പടനയിക്കുമോ.

കരുണാകരനെ കണ്ടതു ഗ്രൂപ്പിന്‍റെ പേരിലല്ല.

?മുരളിയെ പാര്‍ട്ടിയിലെടുക്കുന്നതിനു തടസം പത്മജയാണോ. പത്മജ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു പറഞ്ഞാല്‍ മുരളിയെ തിരിച്ചെടുക്കുമോ

മുരളിയുടെ കാര്യം നേരത്തേ പറഞ്ഞല്ലോ. പത്മജയുടെ സീറ്റിനെക്കുറിച്ചൊക്കെ ഇപ്പോള്‍ പറയുന്നതെങ്ങനെ.

? കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഉയര്‍ന്നു വന്ന ഏറ്റവും ജനകീയ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നു മാധ്യമ സര്‍വെകള്‍ പറയുന്നു. പാരമ്പര്യത്തിന്‍റെ ചിറകിലാണല്ലോ രാഹുല്‍ പറക്കുന്നത്. അച്ചു ഉമ്മനടക്കമുള്ള മറ്റു പല മക്കളും ഇങ്ങനെ തിളങ്ങാത്തതെന്തേ.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഒരു തറവാട് മുഴുവന്‍ ഈ രാജ്യത്തിനു സമര്‍പ്പിച്ചവരാണു നെഹ്റു കുടുംബം. ജനിച്ച നാടിനുവേണ്ടി രണ്ടു പ്രധാനമന്ത്രിമാര്‍ പ്രാണന്‍ നല്‍കി. ആ കുടുംബത്തിനു വേണ്ടി ഇന്ത്യയിലെ ജനങ്ങള്‍ എന്തും കൊടുക്കും. ആ കുടുംബത്തിലെ അംഗമാണു രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്‍റെ തിളക്കം മക്കള്‍ക്കെന്നല്ല, ഒരാള്‍ക്കും ഉണ്ടാകില്ല.

? പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണല്ലോ രാഹുല്‍ പറയുന്നത്. ഈ നിര്‍ദേശം നാല്‍പതു വര്‍ഷം തികയുന്നവര്‍ക്കും ബാധകമല്ലേ.

പുതുമുഖങ്ങള്‍ക്കു കൂടുതല്‍ അവസരം കൊടുക്കണമെന്നതു കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാ നയം തന്നെയാണ്. കേരളത്തിലും ആ നയം നടപ്പാക്കും. ചെറുപ്പക്കാരായ ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്. അവര്‍ക്കൊപ്പം പരിചയസമ്പന്നരെയും നിലനിര്‍ത്തും. അവസരം ആര്‍ക്കൊക്കെ എന്നു പാര്‍ട്ടി കൂട്ടായി തീരുമാനിക്കും. കെഎസ്യു ഭാരവാഹികളെ മത്സരിപ്പിച്ചു ജയിപ്പിച്ച് എംഎല്‍എമാരാക്കിയ പാര്‍ട്ടിയാണു കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളെ മത്സരിപ്പിച്ചു വിജയിപ്പിച്ചു മന്ത്രിമാരാക്കിയിട്ടുമുണ്ട്.

? ഇനി ആഗ്രഹങ്ങള്‍.

ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളം അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക. സ്ഥാനമാനങ്ങളില്ലെങ്കിലും അതിനു തടസമില്ല. അതാണു ലക്ഷ്യം, ശിഷ്ടകാലം മുഴുവന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ