പേജുകള്‍‌

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

finger print

നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു യുഡിഎഫ് ഒരു നീക്കുപോക്കുണ്ടാക്കിയിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഒരാള്‍ക്ക് ഒരു പദവി മാത്രം. മത്സരിച്ചാല്‍ ജയിച്ചാലും ഇല്ലെങ്കിലും സ്ഥാനാര്‍ഥി എന്നതു തന്നെ ഒരു പദവി ആയി പരിഗണിക്കപ്പെടും. കെപിസിസി പ്രസിഡന്‍റിനെ മാത്രം അതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. സ്ഥാനാര്‍ഥിപ്പട്ടിക ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാന്‍ തയാറാക്കിയ ഒരു തന്ത്രം എന്നാണ് ഈ നീക്കത്തെ ആദ്യം കരുതിയത്. എന്നാല്‍ സംഗതി അതല്ല, തോറ്റ സ്ഥാനാര്‍ഥികള്‍ നിലവില്‍ വഹിക്കുന്ന പദവികള്‍ പോലും ഒഴിയേണ്ടി വരുമെന്ന അവസ്ഥ ഉണ്ട് ഇപ്പോള്‍.

ജയിപ്പിക്കാനായിരുന്നെങ്കില്‍ ഒരു പത്തു നൂറ് പേരെ ജയിപ്പിച്ച് എംഎല്‍എമാരാക്കാനുള്ള സ്ട്രെങ്ത് യുഡിഎഫിനുണ്ടായിരുന്നു. എന്നാല്‍ പല കോണുകളില്‍ പലരായി നടത്തിയ അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമായി കഷ്ടിച്ച് എഴുപത്തിരണ്ടു പേരെ എംഎല്‍എമാരാക്കി ഒതുക്കി. 68 പേര്‍ അടുത്ത അഞ്ചു കൊല്ലത്തേക്ക് ഒരു പദവിക്കും യോഗ്യരല്ലെന്നും തീരുമാനിക്കപ്പെട്ടു. ഇവരില്‍ ആരൊക്കെ ഒരു പദവിയുമില്ലാതെ പാര്‍ട്ടിയിലോ മുന്നണിയിലോ തുടരുമെന്ന കാര്യവും കണ്ടു തന്നെ അറിയണം. അതവിടെ നില്‍ക്കട്ടെ. സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം കിട്ടാതെ പോയവര്‍ ഏതെങ്കിലും ഒരു പദവി കിട്ടാന്‍ നടത്തുന്ന പെടാപ്പാടാണ് യുഡിഎഫിലെ ഇപ്പോഴത്തെ പ്രധാന അങ്കം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് അഞ്ചു മാസം പിന്നിട്ടു. സാധാരണ ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഇഷ്ടക്കാരെ വാഴിക്കാന്‍ ചില ലാവണങ്ങള്‍ കണ്ടെത്തുക പതിവുണ്ട്. അതിനു വേണ്ടി സ്ഥാപിക്കപ്പെട്ടവയാണ് ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, അക്കാഡമികള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അഥവാ, വെള്ളാനകള്‍. ഖജനാവു തീനികളായ ഇവയുടെ എണ്ണം ഏതാണ്ട് 140ല്‍പ്പരം വരും. ഒരു നാലഞ്ച് ഇരട്ടി വരും അതിലെ അംഗങ്ങള്‍. ഇതില്‍ത്തന്നെ 80-90 ബോര്‍ഡ്/ കോര്‍പ്പറേഷനുകളാണു വകയ്ക്കു കൊള്ളാവുന്നത്. ഇരിക്കാന്‍ ഒരു ഓഫിസും സഞ്ചരിക്കാന്‍ കാറും മറ്റും ലഭിക്കുന്ന ഇനമാണിത്. എന്നാല്‍ ഇതൊന്നുമില്ലാത്തവയാണു ബാക്കിയൊക്കെ. വലുപ്പച്ചെറുപ്പം നോക്കാതെ ഈ വെള്ളാനകളെ ഭാഗം വച്ചു ഘടകകക്ഷികള്‍ക്കു കൈമാറുന്നതിന്‍റെ പെടാപ്പാടിലാണു കണ്‍വീനര്‍ പി.പി. തങ്കച്ചനും കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും.

തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകും എന്ന മട്ടിലാണ് ഇപ്പോള്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ പങ്കു വയ്ക്കല്‍. വീതം വയ്പ്പു കഴിയുന്നതോടെ ഏതൊക്കെ കക്ഷികള്‍ യുഡിഎഫില്‍ ഉണ്ടാവും, ഏതൊക്കെ പാര്‍ട്ടിയില്‍ ആരൊക്കെ കാണും തുടങ്ങിയ കാര്യങ്ങളില്‍ ഒരു രൂപവുമില്ല. യുഡിഎഫ് പിരിച്ചുവിടണമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു എം.വി. രാഘവന്‍റെ സിഎംപി. ജയിക്കാന്‍ പറ്റിയ ഒരു സീറ്റോ കിട്ടിയില്ല, ഇരിക്കാന്‍ കൊള്ളാവുന്ന ഒരു കോര്‍പ്പറേഷനെങ്കിലും കിട്ടിയില്ലെങ്കില്‍ പിന്നെന്തു മുന്നണി? എംവിആര്‍ അതേ ചോദിക്കുന്നുള്ളു.

എംവിആറിന്‍റെ സിഎംപിയെയും കടത്തിവെട്ടി ഗൗരിയമ്മയുടെ ജെഎസ്എസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ മുന്നണി വിട്ടു പഴയ ലാവണത്തിലേക്കു മടങ്ങാന്‍ ആലോചിച്ചതാണു ഗൗരിയമ്മ. പക്ഷേ കൂടെ നിന്നവര്‍ കാലുവാരി. യുഡിഎഫിനു വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നും അവസരം കിട്ടിയാല്‍ ഗൗരിയമ്മെപ്പോലും വെട്ടി മന്ത്രിസ്ഥാനം നേടാമെന്നുമുള്ള ചിലരുടെ വ്യാമോഹമാണു ഗൗരിയമ്മയുടെ മോഹം കെടുത്തിയത്. ജെഎസ്എസുകാര്‍ വഴി നടക്കുക പോലും ചെയ്തിട്ടില്ലാത്ത മണ്ഡലങ്ങള്‍ മത്സരിക്കാന്‍ തരുകയും തന്നിടത്തെല്ലാം തോല്‍പ്പിച്ചു കരയിലിരുത്തുകയും ചെയ്തതിന്‍റെ അരിശം ഇനിയും തീര്‍ന്നിട്ടില്ല. അതിനിടയ്ക്കാണ് ബോര്‍ഡ്- കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനത്തിന്‍റെ പങ്കുവയ്ക്കല്‍.

ഏതൊക്കെ ബോര്‍ഡുകള്‍ തങ്ങള്‍ക്കു കിട്ടുമെന്ന് ഒരുറപ്പുമായിട്ടില്ല. അതിനിടയ്ക്കു തന്നെ പാര്‍ട്ടിയില്‍ ഒടുക്കത്തെ അടി. പാര്‍ട്ടിക്ക് അനുവദിക്കുന്ന ബോര്‍ഡിന്‍റെയോ കോര്‍പ്പറേഷന്‍റെയോ തലപ്പത്തു പ്രതിഷ്ഠിക്കാന്‍ പാര്‍ട്ടി കുപ്പായം തുന്നിക്കൊടുത്തിരിക്കുന്നതു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ തകര്‍ക്കാന്‍ കച്ചകെട്ടി നടന്നവരാണെന്നു തുറന്നടിച്ചു കഴിഞ്ഞു, മുന്‍ എംഎല്‍എ കെ.കെ. ഷാജു. സംസ്ഥാന സമിതി ചര്‍ച്ച പോലും ചെയ്യാതെയാണു ചിലരെ കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. ധൈര്യമുണ്ടെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണു ഷാജുവിന്‍റെ വെല്ലുവിളി. ഷാജുവിന്‍റെ നീക്കം ഏതു വഴിക്കാകുമെന്നു നിരീക്ഷിക്കുകയാണ് അഡ്വ. എ.എന്‍. രാജന്‍ ബാബുവും കൂട്ടരും.

ഒറ്റയ്ക്കു വന്നാല്‍ ഗൗരിയമ്മയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്നു നേരത്തേ സിപിഎമ്മിന്‍റെ ഓഫറുണ്ട്. ബോര്‍ഡും കോര്‍പ്പറേഷനും പറഞ്ഞു കൊത്തുണ്ടാക്കുന്ന കൂട്ടര്‍ക്കിടയില്‍ നിന്നു രക്ഷപ്പെട്ടാലോ എന്നൊരു ചിന്ത ഗൗരിയമ്മയ്ക്കു തോന്നിത്തുടങ്ങിയെന്നും അശരീരിയുണ്ട്. ഏതായാലും സ്വന്തമായി ഒരു എംഎല്‍എ ഇല്ലാത്തതാണു രാഘവന്‍റെയും ഗൗരിയമ്മയുടെയും കുറവ്. ഉണ്ടായിരുന്നെങ്കില്‍ കാണാമായിരുന്നു കളി. അപ്പുറത്തു കോടിയേരി ബാലകൃഷ്ണന്‍ എപ്പോ മുഖ്യമന്ത്രി ആയെന്നു ചോദിച്ചാല്‍ മതി..! ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ ഇടതു മുന്നണിക്ക് ആഗ്രഹമുണ്ടെങ്കില്‍ പിന്തുണ അറിയിച്ചു മറുപക്ഷത്തു നിന്നുള്ള ചിലര്‍ തന്നെ വന്നു കണ്ടെന്നു കോടിയേരി വെളിപ്പെടുത്തിക്കഴിഞ്ഞു.

കോടിയേരിയുടെ പ്രസ്താവനയ്ക്കു ശേഷം കന്‍റോണ്‍മെന്‍റ് ഹൗസില്‍ ആര്‍ക്കും തീരെ ഉറക്കമില്ലെന്നും കേള്‍ക്കുന്നു. ഇടതു ബദല്‍ മന്ത്രിസഭയുണ്ടാക്കാന്‍ പിന്തുണ അറിയിച്ചു തന്നെ ആരും വന്നു കണ്ടില്ലെന്നാണ് അച്യുതാനന്ദന്‍ പ്രതികരിച്ചത്. നിരാശ വേണ്ട, വിഎസേ..പാലം കടന്നാല്‍ കൂരായണാാാ... എന്നു വിളിക്കുന്ന സ്വഭാവം അറിയാവുന്നതുകൊണ്ടാവാം അവരങ്ങനെ ചെയ്യാത്തത്.

** ** **

കൊച്ചിയിലെ വിവാദ ഇടനിലക്കാരന്‍ ടി.ജി. നന്ദകുമാര്‍ കഴിഞ്ഞ ദിവസം വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ചതാണു പുതിയ വാര്‍ത്ത. നന്ദകുമാര്‍ ചില്ലറ പുള്ളിയല്ല. ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ വലിയ പിടിപാടുണ്ട്. വിഎസിന്‍റെ പോരാട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ നന്ദകുമാറാണെന്നാണ് അസൂയാലുക്കള്‍ പരത്തുന്നത്. ആര്‍ക്കെതിരെയെങ്കിലും കേസ് നടത്തണമെങ്കില്‍ നന്ദകുമാറിനെ കണ്ടാല്‍ മതി. ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണ പിള്ളയ്ക്കെതിരേ എല്ലാ കരുനീക്കങ്ങളും ഒത്താശകളും ചെയ്തു കൊടുത്തത് ഇയാളാണത്രേ. വേറേ ചില കേസുകെട്ടുകളിലും നന്ദകുമാര്‍ വിഎസിനോ അദ്ദേഹവുമായി അടുപ്പമുള്ള അധികാര കേന്ദ്രങ്ങള്‍ക്കോ ഇടനില നിന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. ഏതായാലും ആലുവാ കൊട്ടാരത്തില്‍ ആരും കാണാതെ, കൊച്ചു വെളുപ്പാംകാലത്തു നന്ദ കുമാര്‍ വി.എസിനെ മുഖം കാണിച്ചത് എന്തിനാണെന്നാണു ചാനല്‍ ജഡ്ജിമാരടക്കം എല്ലാവരും ഇപ്പോള്‍ ചോദിക്കുന്നത്.

റൗഫിന്‍റെ വെളിപ്പെടുത്തല്‍ വച്ചു കുഞ്ഞാലിക്കുട്ടിക്കെതിരേ എന്തെങ്കിലും പാര പണിയാനാണോ എന്നത് ഒരു അഭ്യൂഹം. ആശുപത്രി സെല്ലില്‍ ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണ പിള്ളയെ ഇനിയും വട്ടം കറക്കാനാണോ എന്നു വേറൊരു കൂട്ടര്‍. ഈ രണ്ടു കേസുമല്ലാതെ വേറേ കേസൊന്നും സഖാവിനു വശമില്ല. പാമോയില്‍ കേസ് എന്നൊക്കെ പറഞ്ഞ് വിരട്ടി നോക്കിയെങ്കിലും കുഞ്ഞൂഞ്ഞിന് ഒരു കുലുക്കവുമില്ല.

വിഎസിനെ വേവലാതിപ്പെടുത്തുന്നതു മറ്റൊരു കാര്യമാണത്രേ. സ്വപുത്രന്‍ അരുണ്‍ കുമാറിനെതിരായ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയാണു സംസ്ഥാനസര്‍ക്കാര്‍. സഖാവിനെയും മകനെയും കുടുക്കാന്‍ ഇനി ഒരവസരം കിട്ടിയാല്‍ കൈവിടരുതെന്നാണ് യുഡിഎഫിന്‍റെ ശക്തമായ തീരുമാനം. സംഗതി പുലിവാലായാല്‍ കോടതിയില്‍ ഒരു കൈ സഹായം..! ആലുവാ കൊട്ടാരത്തില്‍ നന്ദകുമാറിനെ വരവേറ്റ അച്യുതാനന്ദ ബുദ്ധിക്കു പിന്നില്‍ അതു മാത്രമായിരുന്നു എന്നാണ് ഒടുവില്‍ കേട്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ