പേജുകള്‍‌

2011, ജനുവരി 10, തിങ്കളാഴ്‌ച

രാഷ്ട്രീയ സമിതി വന്നാല്‍
അഴിമതി അവസാനിക്കില്ല
രാജ്യത്തെ ഗ്രസിച്ച അഴിമതിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ വക ഒരു സമിതി കൂടി. ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി അധ്യക്ഷനായ പുതിയ സമിതിയില്‍ കേന്ദ്ര മന്ത്രിസഭയിലെ മുതിര്‍ന്ന ഏഴു പേര്‍ കൂടിയുണ്ട്. എ.കെ. ആന്‍റണി, പി. ചിദംബരം, ശരദ് പവാര്‍, എം. വീരപ്പ മൊയ്ലി, കപില്‍ സിബല്‍, മമത ബാനര്‍ജി, എം.കെ. അഴഗിരി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഇവരുടെ പ്രാഗത്ഭ്യത്തിലോ വിശ്വാസ്യതയിലോ ആര്‍ക്കും സംശയലേശമുണ്ടാകില്ല. അതേസമയം, ഇങ്ങനെയൊരു സമിതിയുടെ സാംഗത്യത്തെ പലരും സംശയിക്കും, ചിലരെങ്കിലും ചോദ്യം ചെയ്തേക്കാനും ഇടയുണ്ട്. അഴിമതിയുടെ തോതില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങളില്‍ ഒന്നാണു നമ്മുടേത്. സര്‍ക്കാര്‍ ഓഫിസുകളില്‍ മാത്രമല്ല, ഭരണഘടനാ സ്ഥാപനങ്ങളിലും ഉന്നത നീതിപീഠങ്ങളിലും നിയമനിര്‍മാണ സഭകളില്‍പോലും അതിന്‍റെ കരാള ഹസ്തങ്ങള്‍ നൂണ്ടിറങ്ങുന്നതിന്‍റെ വാര്‍ത്തകളാണ് ഓരോ ദിവസവും നമ്മെ വിളിച്ചുണര്‍ത്തുന്നത്. ഒരു തരത്തിലുമുള്ള അഴിമതിയും അംഗീകരിക്കുന്ന രാജ്യമല്ല ഇന്ത്യ. ഏതു തലത്തിലും തരത്തിലുമുള്ള അഴിമതിയും തടയാന്‍ പാകത്തിനുള്ള നിയമങ്ങളും വേണ്ടുവോളമുണ്ട്. പാലില്‍ വെള്ളം ചേര്‍ക്കുന്നതു പോലും അഴിമതിയായി കണക്കാക്കി ശിക്ഷ നല്‍കാന്‍ ഇവിടെ വകുപ്പും സംവിധാനങ്ങളുമുണ്ട്. അതിനിടയില്‍ കേന്ദ്രത്തിലെ ഏറ്റവും മുതിര്‍ന്ന എട്ടു മന്ത്രിമാരെ വച്ച് പുതിയ ഒരു സമിതി കൂടി ഉണ്ടാക്കിയാല്‍ എന്തു പ്രയോജനമെന്ന ചോദ്യവും വളരെ പ്രസക്തം. മുന്‍പ് ഒന്നിലധികം തവണ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ ലക്ഷങ്ങളിലല്ല, കോടികള്‍ ലക്ഷക്കണക്കില്‍ എഴുതാന്‍ പാകത്തിനു വളര്‍ച്ച കൈവരിച്ചിരിക്കുന്നു, ഇവിടത്തെ അഴിമതി. അതേക്കുറിച്ചുള്ള അന്വേഷണം ആവശ്യപ്പെട്ടു പാര്‍ലമെന്‍റ് നടപടികള്‍ തന്നെ സ്തംഭിച്ച സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ എഐസിസി പ്ലീനറിയില്‍ അഴിമതിക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളംബരം ചെയ്തത്. അതിന്‍റെ തുടര്‍ നടപടിയായി വേണം ഇപ്പോഴത്തെ ഉന്നതാധികാര സമിതിയുടെ നിയമനത്തെ കാണാന്‍.
  ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ അഴിമതി നടന്ന 2 ജി സ്പെക്ട്രം കേസില്‍ പാര്‍ലമെന്‍റ് സമിതികളുടെ അന്വേഷണത്തെക്കുറിച്ചു പോലും ധാരണയുണ്ടാക്കാന്‍ കഴിയാത്ത ഭരണ പ്രതിപക്ഷങ്ങളാണു നമ്മുടേത്.
ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ട ജോയിന്‍റ് പാര്‍ലമെന്‍ററി സമിതിയെക്കൊണ്ടു സ്പെക്ട്രം കേസ് അന്വേഷിപ്പിക്കാന്‍ ഭരണപക്ഷം ഭയക്കുന്നു. പ്രതിപക്ഷത്തെ പ്രമുഖ നേതാവ് മുരളീ മനോഹര്‍ ജോഷി അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധികാരാവകാശങ്ങളില്‍ സംശയമുള്ളവരാണു പ്രതിപക്ഷത്തുള്ളവര്‍ പോലും. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ സ്പെക്ട്രം കേസ് അന്വേഷിക്കാന്‍ ഭരണ-പ്രതിപക്ഷ നേതാക്കളുടെ സംയുക്ത സമിതിയെ ഏല്‍പ്പിക്കുന്നതിനു ഭയമുള്ളവര്‍, അഴിമതിക്കു തടയിടാന്‍ ഭരണപക്ഷത്തുനിന്നു മാത്രമുള്ള തിരക്കേറിയ എട്ടു മന്ത്രിമാരെ ചുമതലപ്പെടുത്തുന്നു എന്നു കേള്‍ക്കുമ്പോള്‍, ഒരു തമാശയായി മാത്രമേ അഴിമതി അന്വേഷണങ്ങളെ കാണാനാവൂ.
    എല്ലാ അഴിമതിയുടെയും വേരുകള്‍ പൊട്ടിമുളയ്ക്കുന്നതു രാഷ്ട്രീയ ഗോദായില്‍നിന്നാണ്. അന്വേഷണങ്ങള്‍ അവസാനിക്കുന്നതും ഇതേ രാഷ്ട്രീയ ഗോദാകളിലാവുമ്പോള്‍, സാധാരണ ജനങ്ങള്‍ എന്തു വിശ്വസിക്കും? കോഴിയുടെ കാവല്‍ കുറുക്കനെ ഏല്‍പ്പിക്കുന്ന അവസ്ഥയെന്നല്ലേ അവര്‍ക്കു കണക്കാക്കാനാവൂ.
    അഴിമതി അവസാനിപ്പിക്കണമെന്ന് എല്ലാ പക്ഷത്തുമുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു നിര്‍ബന്ധമുണ്ടെങ്കില്‍ ഭരണഘടനാ സ്ഥാപനങ്ങളെയെങ്കിലും രാഷ്ട്രീയ മുക്തമാക്കണം. അത് എത്രമാത്രം എളുപ്പമാണെന്നതു വേറേ കാര്യം. വിശ്വാസ്യത ഏറെയുണ്ടെന്നു കരുതപ്പെടുന്ന സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇന്നു സംശുദ്ധമാണെന്ന് ആരും കരുതുന്നില്ല. രാഷ്ട്രീയ പക്ഷപാതം വച്ചുള്ള അവരുടെ അന്വേഷണങ്ങള്‍ പോലും എത്രയോ തവണ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. പരമോന്നത നീതി പീഠം പോലും സിബിഐക്കെതിരേ കുറ്റപത്രം നിര്‍മിച്ചിരിക്കുന്നു. നമ്മുടെ നീതിപീഠങ്ങളെല്ലാം അഴിമതിക്കും രാഷ്ട്രീയ പക്ഷപാതങ്ങള്‍ക്കും അതീതമാണെന്നു തറപ്പിച്ചു വിശ്വസിക്കാനാവുമോ? സുപ്രീം കോടതി മുതല്‍ സബ് കോടതി വരെയുള്ള ന്യായാസനങ്ങളുടെ സംശുദ്ധി ചോദ്യം ചെയ്ത സാഹചര്യങ്ങള്‍ വരെ നമ്മുടെ മുന്നിലുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ നിയമനങ്ങള്‍ക്കു പോലും രാഷ്ട്രീയം മാനദണ്ഡമാകുന്നതാണു കുഴപ്പം. നിയമപാലനത്തിലും നീതി നിര്‍വഹണത്തിലും ഇപ്പോള്‍ നിരവധി പഴുതുകളുണ്ട്. കുറ്റകൃത്യങ്ങളുടെ സ്വഭാവവും ഘടനയും ഈ സൈബര്‍ യുഗത്തില്‍ വളരെയേറെ മാറി. അതിനനുസരിച്ചുള്ള മുന്‍കരുതലുകളും പ്രതിരോധ സംവിധാനങ്ങളും ഇല്ലാത്തതാണ് അഴിമതിയുടെ വ്യാപ്തി ഇത്ര വളരാന്‍ കാരണം.
     അഴിമതി ഒരു തെറ്റായി ഇന്നത്തെ സമൂഹം കണക്കാക്കുന്നില്ല. കാര്യസാധ്യത്തിനുള്ള കുറുക്കവഴിയാണു സമൂഹത്തിന് അഴിമതി. ഉദ്ദിഷ്ട കാര്യത്തിന് എന്ത് ഉപകാരവും ചെയ്തുകൊടുക്കുകയും അതിനു സംരക്ഷണം നല്‍കാന്‍ എല്ലാ പക്ഷത്തും ആളുണ്ടാവുകയും ചെയ്തതാണ് അഴിമതി സാര്‍വത്രികമാകാന്‍ ഇടയാക്കിയത്. എന്നാല്‍ തക്ക ശിക്ഷ ഉറപ്പാക്കുന്ന ക്രമിനല്‍ കുറ്റമാണ് അഴിമതിയെന്ന തിരിച്ചറിവു സമൂഹത്തിനുണ്ടാകുകയും ഉത്തരവാദികള്‍ ആരുതന്നെയായാലും ശിക്ഷ ഉറപ്പാണെന്നു വരുകയും ചെയ്താല്‍ താനേ കുറയും ഈ ദുരന്തം. അതല്ലാതെ ഏതെങ്കിലും രാഷ്ട്രീയ സമിതികളിലൂടെ ഗളഹസ്തം ചെയ്യാവുന്ന ഒന്നാണ് അഴിമതിയെന്നു കരുതുന്നതില്‍പ്പരം ഭോഷത്വം വേറേയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ