പേജുകള്‍‌

2011, നവംബർ 10, വ്യാഴാഴ്‌ച

സംശയാതീതമാവണം, നീതിന്യായ നിലപാടുകള്‍
 
ജനാധിപത്യ സംവിധാനത്തെ താങ്ങിനിര്‍ത്തുന്ന സുപ്രധാന തൂണാണ് ജുഡീഷ്യറി. മറ്റു സംവിധാനങ്ങള്‍ക്കു സംഭവിക്കുന്ന അപഭ്രംശങ്ങളില്‍ ഇടപെട്ട് ആവശ്യമായ തിരുത്തല്‍ വരുത്താന്‍ ചുമതലപ്പെട്ട ഈ ഭരണഘടനാ സ്ഥാപനത്തിന് വളരെ പവിത്രമായ സ്ഥാനമാണ് ഇന്ത്യയിലുള്ളത്. അനുസരിക്കപ്പെടേണ്ട അവസരങ്ങളില്‍ കോടതി വിധികള്‍ അന്തിമമാണ്. ഏത് അധികാര കേന്ദ്രമോ വ്യക്തിയോ സ്ഥാപനമോ ആവട്ടെ, അതില്‍ മാറ്റമില്ല. കോടതികള്‍ വിമര്‍ശിക്കപ്പെടാന്‍ പാടില്ല. പക്ഷേ, കോടതി വിധികള്‍ക്ക് ഈ ഇളവില്ല. ജനങ്ങള്‍ക്കു ബോധ്യമില്ലാത്ത വിധിപരാമര്‍ശങ്ങള്‍ ഉണ്ടാകുമ്പോള്‍ കോടതികളും വിമര്‍ശിക്കപ്പെടും. അങ്ങനെ ചെയ്യാന്‍ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും അവകാശമുണ്ടെന്നു സുപ്രീം കോടതി തന്നെ വിധിച്ചിട്ടുമുണ്ട്. അപ്പോഴും ഏതു തരത്തിലുള്ള കോടതിവിധികളും നടപ്പാക്കുക തന്നെയാണ് നമ്മുടെ ആദ്യ കര്‍ത്തവ്യം. വിധിയെ ചോദ്യം ചെയ്യുന്നതും അപ്പീല്‍ പോകുന്നതുമൊക്കെ പിന്നീട്. കോടതിയലക്ഷ്യ കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട മുതിര്‍ന്ന സിപിഎം നേതാവ് എം.വി. ജയരാജന്‍റെ കേസില്‍ സംഭവിച്ചതും അതു തന്നെ. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ ആളല്ല ജയരാജന്‍. തനിക്ക് അനുവദിച്ചിരിക്കുന്ന ജയില്‍ മുറിയില്‍ പ്രത്യേകിച്ച് ഒരു സൗകര്യവും വേണ്ടെന്ന പ്രഖ്യാപനത്തോടെ ജയരാജന്‍ ഇന്നലെത്തന്നെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു.

ജയരാജനെ ജയിലില്‍ അടയ്ക്കാന്‍ ഇടയാക്കിയ കേസ് രാഷ്ട്രീയത്തിലും നിയമജ്ഞര്‍ക്കുമിടയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പൊതുനിരത്തുവക്കില്‍ പൊതുയോഗം നടത്താന്‍ പാടില്ല എന്ന ഹൈക്കോടതി വിധി പരാമര്‍ശിച്ചു ജയരാജന്‍ നടത്തിയ പ്രസ്താവനയാണു കേസിലേക്കു നയിച്ചത്. കോടതി വിധിയെ വിമര്‍ശിക്കുകയും ന്യായാധിപനെ അപഹസിക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തി, കോടതിയലക്ഷ്യനിയമം 12ാം വകുപ്പ് അനുസരിച്ച് ജസ്റ്റിസ് വി. രാംകുമാര്‍, ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇന്നലെ സുപ്രധാന വിധി പ്രസ്താവിച്ചത്. നമ്മുടെ രാജ്യത്തു പുലരുന്ന നിയമങ്ങളെല്ലാം ഉണ്ടാക്കിയത് വിവിധ നിയമ നിര്‍മാണ സഭകളാണ്. അവിടങ്ങളില്‍ രൂപം നല്‍കുന്ന നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുകയാണു കോടതികളുടെ ചുമതല. പൊതുനിരത്തുകള്‍ ഗതാഗതത്തിനു മാത്രമായി ഉപയോഗിക്കപ്പെടണം എന്ന നിയമം നിലവിലുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു ഭംഗം വരുത്തുന്ന തരത്തില്‍ വഴിയരികില്‍ പൊതുയോഗങ്ങളും മറ്റും നടത്തരുത് എന്നായിരുന്നു കോടതി വിധി.

കേരളത്തെപ്പോലെ സ്ഥല പരിമിതിയുള്ള, ഒട്ടേറെ ബഹുജന പ്രസ്ഥാനങ്ങളുള്ള ഒരു സംസ്ഥാനത്ത്, ഇങ്ങനെയൊരു വിധി നടപ്പാക്കുന്നതിലെ അപ്രായോഗികതയാണ് വിധിക്കെതിരായ പരാമര്‍ശത്തിലൂടെ ജയരാജന്‍ ചൂണ്ടിക്കാട്ടിയത്. ജയരാജന്‍ എന്ന രാഷ്ട്രീയ നേതാവിന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വിധി ആയിരിക്കാം കോടതി പുറപ്പെടുവിച്ചത്. അത്തരമൊരു വിധിക്കെതിരേ അദ്ദേഹത്തിന് മേല്‍ക്കോടതിയെ സമീപിക്കാമായിരുന്നു. തന്‍റെ നിലപാടിനു പരമോന്നത നീതിപീഠത്തിന്‍റെ അംഗീകാരം വാങ്ങിയെടുത്തിരുന്നെങ്കില്‍ ജയരാജന് ഇപ്പോള്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ലായിരുന്നു.

കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിനുണ്ടായ അനുഭവം ഇന്നലെ കോടതി പരാമര്‍ശിച്ചതും ശ്രദ്ധേയമാണ്. പൗരന്മാരെ കോടതി രണ്ടു തട്ടില്‍ കാണുന്നു എന്നും, നല്ല വസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് ഒരു നിയമവും അല്ലാത്തവര്‍ക്കു വേറൊരു നിയമവുമാണെന്നുമായിരുന്നു ഇഎംഎസിന്‍റെ പരാതി. ഈ പരാമര്‍ശത്തിന്‍റെ പേരില്‍ ഹൈക്കോടതി ആയിരം രൂപ പിഴ ശിക്ഷ വിധിച്ചു. വിധിക്കെതിരേ ഇഎംഎസ് സുപ്രീം കോടതിയെ സമീപിച്ചു. പരമോന്നത കോടതി, ശിക്ഷ ഒരു രൂപയായി ഇളവു ചെയ്തു. ഈ പിഴ ഒടുക്കി ഇഎംഎസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.

രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ പുറപ്പെടുവിക്കുന്ന എല്ലാ വിധികളും വിമര്‍ശനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ഇന്ത്യയില്‍ അത്തരത്തില്‍ ഏറ്റവും വിഖ്യാതമാണു പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധിക്കെതിരേ അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗ്മോഹന്‍ ലാല്‍ സിന്‍ഹ നടത്തിയ വിധിപ്രസ്താവം. തെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധി അധികാരദുര്‍വിനിയോഗം നടത്തിയെന്നും കൃത്രിമം കാട്ടിയെന്നും ആരോപിച്ച് രാജ് നാരായണ്‍ ആണു ഹര്‍ജി നല്‍കിയത്. തുടര്‍ച്ചയായ നാലു വര്‍ഷം കേസില്‍ വാദം കേട്ട ശേഷമാണ് 1975 ജൂണ്‍ 12 നു ജസ്റ്റിസ് സിന്‍ഹ, ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കിക്കൊണ്ടുള്ള വിധി പറഞ്ഞത്. ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇന്ദിരയെ കോടതി വിലക്കുകയും ചെയ്തു.

എന്നാല്‍, ഈ കോടതി വിധി അട്ടിമറിക്കപ്പെട്ടു. നിയമസംവിധാനങ്ങളെല്ലാം താത്കാലികമായി മരവിപ്പിച്ച്, ഇന്ദിര ഗാന്ധി ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. അധികാരഭ്രഷ്ടയായ ഇന്ദിര ഗാന്ധിയെ പിന്നീട് അറസ്റ്റ് ചെയ്തു ജയിലിലടച്ചു എന്നതും മറക്കരുത്. പക്ഷേ, അലഹാബാദ് കോടതി വിധിയോളം രാജ്യം ചര്‍ച്ച ചെയ്ത മറ്റൊരു രാഷ്ട്രീയ കേസ് ഇല്ലതന്നെ. രാജ്യത്തിന്‍റെ ജുഡീഷ്യല്‍ പവര്‍ എത്ര ശക്തമാണെന്നു ബോധ്യപ്പെടുത്തിയ കേസ് കൂടിയാണിത്.

അതേസമയത്തു തന്നെ സര്‍ക്കാരിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍പ്പോലും തലയിടുന്ന തരത്തില്‍ പല കോടതികളും അനവസരങ്ങളില്‍ ഇടപെടുന്നു എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളിലും അതിന്‍റെ പ്രവര്‍ത്തനങ്ങളിലും കോടതി അനാവശ്യമായി ഇടപെടുന്നു എന്ന് അടുത്തിടെ പരാതി ഉന്നയിച്ചത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. കോടതിയുടെ ഇത്തരം ഇടപെടലുകള്‍ നന്നല്ല എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പാര്‍ലമെന്‍റിന്‍റെ അധികാരസീമ ലംഘിച്ചുകൊണ്ടുള്ള കോടതി ഇടപെടലുകള്‍ക്കെതിരേ രാജ്യസഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാര്‍ലമെന്‍ററി സംവിധാനങ്ങള്‍ക്കു മീതെയുള്ള ജുഡീഷ്യല്‍ ആക്റ്റിവിസം അനുവദനീയമല്ലെന്നായിരുന്നു അന്ന് പാര്‍ലമെന്‍റില്‍ ബിജെപി ഒഴികെയുള്ള മിക്ക പാര്‍ട്ടികളുടെയും നിലപാട്. ജുഡീഷ്യറിയെയും എക്സിക്യൂട്ടിവിനെയും ലെജിസ്ലേച്ചറിനെയും വേര്‍തിരിക്കുന്ന വ്യക്തമായ ലക്ഷ്മണ രേഖ ഭരണഘടന രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്ന് അംഗങ്ങള്‍ വാദിച്ചു. ഈ ലക്ഷ്മണ രേഖ അംഗീകരിക്കാനും അനുസരിക്കാനും ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരായ എല്ലാ നെടുംതൂണുകള്‍ക്കുമുണ്ട് ഉത്തരവാദിത്വം.

ജയരാജന്‍ കേസില്‍ കോടതിവിധി സംബന്ധിച്ചു രൂക്ഷമായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നുകഴിഞ്ഞു. കോടതി വൈരനിര്യാതന ബുദ്ധിയോടെ പെരുമാറി എന്ന് അതിനിശിതമായ അഭിപ്രായ പ്രകടനങ്ങള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ ഉയര്‍ത്തി. കോടതിയുടെ ബഹുമാന്യത ഇകഴ്ത്തപ്പെടുന്ന തരത്തിലാകരുത് വിധിപ്രഖ്യാപനങ്ങള്‍ എന്ന സന്ദേശം തന്നെയാണ് ഈ പ്രതിഷേധപ്രകടനങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. കോടതിയെയും ന്യായാധിപരുടെ സമചിത്തതയെയും സംബന്ധിച്ചു ജനമനസുകളില്‍ സംശയത്തിന് ഇടനല്‍കുന്ന നിലപാടുകള്‍ മേലിലെങ്കിലും ഒഴിവാക്കപ്പെടട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ