പേജുകള്‍‌

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

പെണ്ണൊരുമ്പെട്ടാല്‍...

പെണ്ണൊരുമ്പെട്ടാല്‍ എന്നത് മലയാളത്തിലെ വെറുമൊരു ശൈലീപ്രയോഗമല്ല. അതിനപ്പുറത്തു വലിയൊരു പ്രതിഭാസം തന്നെയാണത്. അതറിയാത്തവര്‍ അനന്തപുരിയിലേക്കു വണ്ടി കയറുക. അവിടെ സെക്രട്ടേറിയറ്റ് നടയിലെ കാഴ്ചകള്‍ കണ്ടാല്‍ കൊടികെട്ടി നടക്കുന്ന പുരുഷശിരോമണിമാരെല്ലാം തലകുമ്പിട്ടു സുല്ലിട്ടു പോകും, മൂന്നു തരം.

ഒന്നര നൂറ്റാണ്ടു മുന്‍പ് പണി തീര്‍ത്ത അന്നത്തെ ഹജൂര്‍ കച്ചേരി അഥവാ പുത്തന്‍ കച്ചേരി, പിന്നീട് സെക്രട്ടേറിയറ്റ് ആയി മാറിയ ശേഷം ചെറുതും വലുതുമായ എത്രയെത്ര സമരങ്ങളും പ്രക്ഷോഭങ്ങളും അതിനു മുന്നില്‍ അരങ്ങേറി. അടിയുടെ, ഇടിയുടെ, വെടിയുടെ മുന്‍പിലൊന്നും അടിപതറാതെ എത്രയെത്ര സമരനായകന്മാര്‍ ചോരച്ചാലുകള്‍ നീന്തിക്കയറി? എത്രയെത്ര സമരപ്പന്തലുകള്‍ സെക്രട്ടേറിയറ്റിന്‍റെ നാലു വളപ്പുകളില്‍ ഉയര്‍ന്നു. എത്രയെത്ര സത്യഗ്രഹപ്പന്തലുകള്‍ക്ക് സഹനസമരക്കാരും സഖാക്കളും കാവലിരുന്നു. എന്നാലിപ്പോള്‍ കഥ ഇതൊന്നുമല്ല.

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം കേരള സംസ്ഥാന സ്കൂള്‍ യുവജനോത്സവം എന്നാണു ചുരുങ്ങിയ പക്ഷം വിദ്യാഭ്യാസ വകുപ്പെങ്കിലും കരുതുന്നത്. എന്നാല്‍ അതും പഴങ്കഥ. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതെന്നു പൊതുവില്‍ പ്രചരിപ്പിക്കുന്നതും സിപിഎം നേതാവ് തോമസ് ഐസക്കിന്‍റെ മാനസപുത്രിയും സിപിഎം നിയന്ത്രണത്തിലുള്ളതുമായ വനിതാ പ്രസ്ഥാനം കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന കലാ പരിപാടികളാല്‍ മുഖരിതമത്രേ, ഹജൂര്‍ കച്ചേരി പൊതുവിലും അനന്തപുരി മൊത്തത്തിലും.

യുവജനോത്സവത്തിനു വിവിധ മത്സരങ്ങള്‍ കാണണമെങ്കില്‍ ഒന്നിലേറെ വേദികള്‍ കയറിയിറങ്ങണം. എന്നാല്‍ കുടുംബശ്രീ കലോത്സവത്തില്‍ അങ്ങനെയൊരു കുഴപ്പമില്ല. എല്ലാ ഇനങ്ങളും ഒരേ വേദിയില്‍. കുച്ചിപ്പുടി, മാര്‍ഗം കളി, ഒപ്പന, ദഫ്മുട്ട്, വഞ്ചിപ്പാട്ട് (ഭരണിപ്പാട്ടെന്ന് കോണ്‍ഗ്രസുകാര്‍), കോല്‍ക്കളി, തുമ്പികളി, എന്നു വേണ്ട സകലമാന കളികളും ഇവിടെ അരങ്ങു തകര്‍ക്കുന്നു.

കുടുംബശ്രീക്കാരുടെ കളി കളം കൊഴുക്കുമ്പോള്‍, പുതിയൊരു കളിക്ക് എം.എം. ഹസന്‍റെ നേതൃത്വത്തിലുള്ള ജനശ്രീ സംഘം മറ്റൊരു കലോത്സവത്തിനുള്ള അണിയറ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. കുടുംബശ്രീ കലോത്സവം എന്നു തീരുമെന്ന് അറിയില്ല. ഏതായാലും അതു കഴിഞ്ഞേ ജനശ്രീ ഉത്സവം തുടങ്ങൂ. ഉത്സാഹ കമ്മിറ്റികള്‍ സജീവം.

1990കളില്‍ ഡോ. തോമസ് ഐസക്കിന്‍റെ മൂശയില്‍ തെളിഞ്ഞതാണ് കുടുംബശ്രീ. ആലപ്പുഴ മുനിസിപ്പല്‍ പ്രദേശത്ത് 1992ല്‍ തുടങ്ങിവച്ച സ്ത്രീകളുടെ കൂട്ടായ്മ ഏതാനും മാസങ്ങള്‍ കൊണ്ട് ആലപ്പുഴയില്‍ തഴച്ചു വളര്‍ന്നു. സ്ത്രീകളുടെ കൂട്ടായ്മയിലൂടെ സ്ത്രീ സമൂഹത്തെ സ്വയം പര്യാപ്തമാക്കി, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നതായിരുന്നു ഐസക്കിന്‍റെ മനസിലിരിപ്പ്. ഏതായാലും സംഗതി കത്തി. മാര്‍ക്സിസ്റ്റ് വനിതകള്‍ക്കു പച്ച പിടിക്കാനുള്ള മാര്‍ഗം എന്ന നിലയില്‍ ആലപ്പുഴയ്ക്കു പുറത്തേക്കും ശ്രീ വളര്‍ന്നു. ഇടതു പക്ഷ സര്‍ക്കാരിന്‍റെ കാലത്ത് വിവിധ സര്‍ക്കാര്‍ പരിപാടികളിലൂടെ ലക്ഷങ്ങളും കോടികളും കുടുംബശ്രീയിലേക്ക് ഒഴുകി(യെന്നു ഹസന്‍). കോണ്‍ഗ്രസുകാരായ പാവം പെണ്ണുങ്ങള്‍ക്കു കുശുമ്പോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഒരെണ്ണത്തിനെ കുടുംബശ്രീക്കാര്‍ അടുപ്പിച്ചില്ല.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വച്ചുള്ള വിവിധ പരിപാടികളുമായി കുടുംബശ്രീ മുന്നേറി. മൈക്രോ ഫിനാന്‍സിങ്, ചെറുകിട വ്യവസായ യൂനിറ്റുകള്‍, അയല്‍ക്കൂട്ടങ്ങള്‍, ആഘോഷങ്ങള്‍. കുടുംബശ്രീക്കാര്‍ക്കു വച്ചടി വച്ചടി കയറ്റം. ഇതു കണ്ട് കോണ്‍ഗ്രസുകാര്‍ എത്രകാലം നോക്കി നില്‍ക്കും? അങ്ങനെയാണ് ജനശ്രീ സുസ്ഥിര വികസനമിഷന്‍ എന്ന ഹസന്‍ സംഘത്തിന്‍റെ പിറവി.

കുടുംബശ്രീയോളം വരില്ലെങ്കിലും ജനശ്രീക്കും വലിയ കുഴപ്പമൊന്നും സംഭവിച്ചില്ല. ഒരുവിധം പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കും കഴിയുന്നുണ്ട്. അതില്‍ കുടുംബശ്രീക്കാര്‍ക്ക് ഇത്തിരി കണ്ണുകടി ഇല്ലാതെയുമില്ല. എങ്കിലും ഇതുവരെ വലിയ കഴപ്പങ്ങളൊന്നുമില്ലാതെയായിരുന്നു ഇരുവരുടെയും പോക്ക്. എന്നാല്‍ കഴിഞ്ഞ മാസം, കോന്ദ്ര സര്‍ക്കാരിന്‍റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിപ്രകാരം 14.36 കോടി രൂപ ജനശ്രീക്ക് അനുവദിച്ചതാണ് കുടംബശ്രീക്കാരെ സെക്രട്ടേറിയറ്റ് നടയില്‍ കലോത്സവത്തിനു നിര്‍ബന്ധിതരാക്കിയത്. ഇത്രയും വലിയൊരു സാധ്യത തങ്ങള്‍ക്കു ലഭിക്കാതെ പോയതിലുള്ള സങ്കടം മുഴുവന്‍ മുഖത്തണിഞ്ഞാണ് അവരുടെ ഭാവാഭിനയം.

കേരളത്തിലിപ്പോള്‍ എന്‍ജിഒകള്‍ എത്രയുണ്ടെന്ന് ഒരെത്തും പിടിയുമില്ല. നമ്മുടെ നാട്ടില്‍ ഒരു പൊതുകുളമുണ്ടെന്നു കരുതുക. ചെളിയും പായലും നിറഞ്ഞ് അത് ഉപയോഗരഹിതാമാണെന്നും കരുതുക. ഈ കുളം കുത്തുന്നതിനും നികത്തുന്നതിനും ഒന്നും ചെയ്യാതിരിക്കുന്നതിനുമൊക്കെ നിരവധി ധനസഹായ പദ്ധതികളുണ്ട്, കേന്ദ്രത്തിലും കേരളത്തിലും. ഏതെങ്കിലും ഒരു എന്‍ജിഒ ഉണ്ടാക്കി, ആരുമറിയാതെ ഒരു കുളം കുത്തല്‍ സമിതി തട്ടിക്കൂട്ടി, ഭരണപക്ഷത്തെ പിടിപാടുള്ള ആരെയെങ്കിലും കൂട്ടി കേന്ദ്രത്തിലോ സംസ്ഥാനത്തിലോ ഒരു അപേക്ഷ നല്‍കിയാല്‍ മതി, ഫണ്ട് റെഡി. അത്തരത്തിലൊരു ഫണ്ടാണ് കേന്ദ്ര കൃഷി വികാസ് യോജനയും(എന്നു തോമസ് ഐസക്ക്). ഹസന്‍ കൊടുത്തതുപോലെ ഒരു അപേക്ഷ തോമസ് ഐസക്ക് കൊടുത്തിരുന്നെങ്കില്‍ അവര്‍ക്കും കിട്ടിയേനെ കുറച്ചു കോടികള്‍(എന്നു ഹസന്‍). അതല്ലാതെ കുച്ചിപ്പുടിയും സംഘനൃത്തവും കളിച്ചിട്ട് ഒരു കാര്യവുമില്ലെന്നു ഹസന്‍ പറയുന്നതിലുമുണ്ട് കുറച്ചൊക്കെ കാര്യം.

ഏതായാലും സംഘനൃത്തം കൊണ്ട് ഇടതു മുന്നണിക്ക് ഒരു ഗുണം കിട്ടി. മോരും മുതിരയും പോലെ പരസ്പരം ഇടഞ്ഞു നിന്ന മുന്നണി ഘടകക്ഷികളെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ കുടംബശ്രീക്കാര്‍ക്കായി. പാര്‍ട്ടി പരിപാടികളോടെല്ലാം മുഖംതിരിഞ്ഞു നില്‍ക്കുന്ന അച്യുതാനന്ദന്‍ സഖാവ് കുടുംബശ്രീ സമരത്തില്‍ പങ്കാളിയായത് ഒരു കാര്യം. വിഭാഗീതയത മൂലം വശം കെട്ട പാര്‍ട്ടി, കുടംബശ്രീ സമരം ഏറ്റെടുക്കാന്‍ തയാറെടുത്തിരിക്കുന്നു. സിപിഎം നടത്തുന്ന ഏതു പരിപാടിക്കും പാര പണിയുന്ന സിപിഐക്കാര്‍ സിപിഎം നടത്താനിരിക്കുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചെന്നു മാത്രമല്ല, കുടുംബശ്രീ സമരത്തിന്‍റെ നേതൃത്വവും ഏറ്റെടുത്തു. സി. ദിവാകരനെ സമരസമിതി കണ്‍വീനറായി സിപിഎം ചുമതലപ്പെടുത്തി. മറ്റുഘടകകക്ഷികളും സമരത്തിനു പിന്തുണ അറിയിച്ചു. ഏതായാലും ഇന്നലെ വരെ പലതായി പിരിഞ്ഞു നിന്ന മുന്നണിയെ ഒരുമിച്ചു നിര്‍ത്താന്‍ കഴിഞ്ഞതില്‍ കുടുംബശ്രീ പെണ്‍കരുത്തിന് അഭിമാനിക്കാം.



സ്റ്റോപ് പ്രസ്

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്‍റിനെ അവരറിയാതെ മാറ്റി പകരം, വനിതാ ലീഗ് ജില്ലാ പ്രസിഡന്‍റിനെ നിയമിച്ചു.

മുസ്ലിം ലീഗ് നേതൃത്വത്തിന്‍റെ എളിമയില്‍ ഇനിയാരും സംശയിക്കില്ലല്ലോ..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ