പേജുകള്‍‌

2010, ഡിസംബർ 6, തിങ്കളാഴ്‌ച

Finger Print

തോമസ്‌ കുഴി കുത്തിയാല്‍
വി എസ് കുളം കുഴിക്കും  
 
സി.പി. രാജശേഖരന്‍

കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കും പാര്‍ട്ടിക്കും വോട്ടിത്തിരി കുറഞ്ഞുപോയി എന്നായിരുന്നു സിപിഎം വിലയിരുത്തല്‍. എന്നാല്‍ പാര്‍ട്ടിയുടെ അടിത്തറയ്ക്ക് ഒരു കോട്ടവും പറ്റിയിട്ടില്ലെന്നു പാര്‍ട്ടിയില്‍ വിശദീകരിക്കപ്പെട്ടു. അതിനു പിന്നാലെ ഇക്കഴിഞ്ഞ ഒക്റ്റോബറില്‍ തദ്ദേശ തെരഞ്ഞെടുപ്പു വന്നു. അന്നും തോല്‍വി ആവര്‍ത്തിച്ചു. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രകടനമാണു തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നു സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും വിലയിരുത്തി. അതിലും സുപ്രധാനമായ ഒരു വെളിപ്പെടുത്തല്‍ കൂടി പാര്‍ട്ടി സെക്രട്ടറി പിണറായി സഖാവ് പുറത്തുവിട്ടു. പാര്‍ട്ടിക്കും മുന്നണിക്കും എതിരായി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തരംഗം തന്നെയുണ്ടായി എന്നാണു സഖാവിന്‍റെ വെളിപ്പെടുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ തരംഗം ആവര്‍ത്തിക്കുകയും ചെയ്തത്രേ.
  തെരഞ്ഞെടുപ്പിലെ തോല്‍വി എന്നാല്‍ പാര്‍ട്ടിയുടെ വീഴ്ച എന്നു തന്നെയാണ് അര്‍ഥം. പല തലങ്ങളില്‍ ഈ വീഴ്ച പറ്റിയിട്ടുണ്ട്. അവ യെല്ലാം പരിശോധിച്ചു പിശകുകള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പാര്‍ട്ടി മീറ്റിങ്ങുകള്‍ക്കു പിന്നാലെ വിശദീകരിച്ചു. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കുക എന്നതാണു പിണറായിയുടെ ജോലി. അതിനുള്ള പന്തലൊരുക്കുന്നതിനു മുന്‍പു തന്നെ അച്യുതാനന്ദന്‍ സഖാവ് പാലം വലിച്ചു. ഭൂട്ടാന്‍ ലോട്ടറിയുടെ പേരില്‍ വീണ്ടുമൊരു ഒറ്റയാന്‍ ചൂതാട്ടത്തിനു ചരടു വലിച്ചായിരുന്നു തുടക്കം.
    സിക്കിം, ഭൂട്ടാന്‍ ലോട്ടറികളെക്കുറിച്ചു കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനു കത്തയച്ചു എന്നായിരുന്നു മുഖ്യമന്ത്രിയുടെ അറിയിപ്പ്. അതാവട്ടെ, പാര്‍ട്ടിക്കാര്യമല്ലെന്നും സര്‍ക്കാര്‍ കാര്യമാണെന്നും പറഞ്ഞ് അദ്ദേഹം വാര്‍ത്താസമ്മേളനം കൊഴുപ്പിച്ചു. അങ്ങനെയൊരു അന്വേഷണക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തില്ലെന്ന പിണറായിയുടെ വെളിപ്പെടുത്തലിനു തൊട്ടു പിന്നാലെയായിരുന്നു വി.എസിന്‍റെ വെടി. ഈ വെടിക്കു വന്‍ വാര്‍ത്താ പ്രാധാന്യം ലഭിക്കുകയും ചെയ്തു.
     തൊട്ടടുത്ത ദിവസം പതിവുപോലെ പിണറായി വിശദീകരണവുമായി രംഗത്തു വന്നു. ലോട്ടറിക്കാര്യത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും രണ്ടുതട്ടിലല്ല, ഒരു തട്ടില്‍ത്തന്നെ എന്നായിരുന്നു വിശദീകരണം. എന്നാല്‍ അദ്ദേഹം പറയാതെ പോയ മറ്റൊന്നുണ്ട്- മന്ത്രി സഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന വസ്തുത. അതവരുടെ പാര്‍ട്ടിക്കാര്യം.
     ഇനി പാര്‍ട്ടിക്കാരല്ലാത്ത സാധാരണക്കാരുടെ ചില സംശയങ്ങള്‍ നീക്കിക്കൊടുക്കേണ്ട ബാധ്യത ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കുണ്ട്. വി.എസ്. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഭൂട്ടാന്‍ ലോട്ടറിക്കെതിരേ നിരവധി ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചിരുന്നു. 2001 മുതല്‍ 2006 വരെയുള്ള അഞ്ചു വര്‍ഷം കൊണ്ട് അമ്പതിനായിരം കോടിയുടെ തട്ടിപ്പാണു കേരളത്തില്‍ നടന്നതെന്നായിരുന്നു അന്നു വി.എസിന്‍റെ കണ്ടെത്തല്‍. അധികാരത്തിലെത്തിയാല്‍ ഈ തട്ടിപ്പു തടയുമെന്നും അദ്ദേഹം നാടുനീളെ പ്രസംഗിച്ചു നടന്നു.
     എന്നാല്‍ അന്യസംസ്ഥാന ലോട്ടറിക്കാര്‍ കേരളത്തെ കൊള്ളചെയ്യുന്നതിന്‍റെ കണക്കു വി.എസ് പറഞ്ഞപ്പോള്‍ അതിലെങ്കിലും എന്തെങ്കിലുമൊന്നു ചെയ്യുമെന്നു തീര്‍ച്ചയായും പ്രതീക്ഷിച്ചതാണ് നമ്മള്‍ ജനങ്ങള്‍. അതും വെറുതേ. എ. കെ. ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും കൂടി ഭരിച്ച അഞ്ചു വര്‍ഷം കൊണ്ടു കേരളത്തില്‍ നിന്നു ഭൂട്ടാന്‍ ലോട്ടറിക്കാര്‍ അന്‍പതിനായിരം കോടി രുപ കൊള്ളയടിച്ചെങ്കില്‍ താന്‍ ഒറ്റയ്ക്കു ഭരിച്ച നാലു വര്‍ഷം കൊണ്ട് അത് എണ്‍പതിനായിരം കോടിയായി വളര്‍ന്നു എന്നാണു വി.എസ് തന്നെ വെളിപ്പെടുത്തുന്നത്. അതേക്കുറിച്ചു കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നു പി. ചിദംബരത്തോടു മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു.
     കഴിഞ്ഞ നാലര വര്‍ഷംകൊണ്ടു ഭൂട്ടാന്‍ ജെസിബി കേരളത്തില്‍ നിന്നു മാന്തിയത് 80,000 കോടി എന്ന കണക്ക് നിരത്തുന്നതു പഴയ അന്‍പതിനായിരം കോടിയുടെ കണക്കെഴുന്നള്ളിച്ച അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ അതേ വിഎസ് തന്നെ. അന്നത്തെ അരലക്ഷം കോടിയുടെ കണക്കു വിശ്വസിച്ചാല്‍ വിഎസ് വിളമ്പുന്ന ഇന്നത്തെ എണ്‍പതിനായിരം കോടിയുടെ കണക്കും വിശ്വസിക്കാം. വിഎസ് എന്ന വിശ്വാസ്യതയുടെ ഇപ്പോഴത്തെ മിച്ചമൂല്യം വച്ചു പരിശോധിച്ചാല്‍ ഈ കണക്കുകള്‍ വിശ്വസിക്കണോ വിഴുങ്ങണോ എന്നു തീരുമാനിക്കാന്‍ പോന്ന ബുദ്ധി സാമാന്യ ജനത്തിനുണ്ടെന്ന കാര്യം വേറെ. അതവിടെ നിക്കട്ടെ.
     അരലക്ഷം കോടി തട്ടിച്ചേ എന്നു നിലവിളിച്ച് ഭരണത്തിലേറിയ ആള്‍ മുഖ്യമന്ത്രിയായിരിക്കേ കണ്‍മുന്നില്‍ 80,000 കോടി തട്ടിയെടുക്കാന്‍ ഭൂട്ടാനു കഴിഞ്ഞെങ്കില്‍ ആരാവണം ഈ അന്വേഷണക്കേസിലെ ഒന്നാം പ്രതി. ആന്‍റണി-ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് നടന്നു എന്നു വിഎസ് പറയുന്ന അരലക്ഷം കോടിയുടെ ലോട്ടറി തട്ടിപ്പ് ഇനി അന്വേഷിക്കണ്ട എന്നും തന്‍റെ ഭരണകാലത്തു നടന്ന എണ്‍പതിനായിരം കോടിയുടെ തട്ടിപ്പു മാത്രം അന്വേഷിച്ചാല്‍ മതിയെന്നുകൂടി പറയുമ്പോള്‍ വിഎസിന്‍റെ മിത്രമാരെന്നും ശത്രു ആരെന്നും, അദ്ദേഹത്തിന്‍റെ മഹാമനസ്കത എത്രയെന്നും തിരിച്ചറിയേണ്ടതുണ്ട്.
    യുഡിഎഫ് കാലത്തു തട്ടിയെടുത്ത 50,000 കോടിയുടെ കാര്യം മറന്നിട്ടു, തന്‍റെ ഭരണകാലത്തു നടന്ന 80,000 കോടിയുടെ വെട്ടിപ്പ് ലാവലിന്‍ കേസ് അന്വേഷിക്കുന്ന ഏജന്‍സിയെക്കൊണ്ടുതന്നെ അന്വേഷിപ്പിക്കണമെന്നു പ്രഖ്യാപിത കേന്ദ്രവിരുദ്ധനായ വിഎസ് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബര ത്തോടു നേരിട്ടാവശ്യപ്പെട്ടതില്‍ വല്ലാത്തൊരു കൗതുകമില്ലേ? മകന്‍ ചത്തിട്ടായാലും മരുമകളുടെ കണ്ണീരു കണ്ടേ തീരൂ എന്നു സാരം.
      അന്‍പതിനായിരം കോടിയുടെ കെടുതി തടയാമെന്ന് ഉറപ്പു നല്‍കി ജനങ്ങളെ സ്വാധീനിച്ച് അധികാരത്തിലെത്തിയ ശേഷം നാലു വര്‍ഷം അതിനെതിരേ ചെറുവിരല്‍ അനക്കാതിരുന്ന വി.എസിന്‍റെ ഇപ്പോഴത്തെ വിപ്ലവ വീര്യത്തിനു പിന്നില്‍ ജനക്ഷേമമാണെന്നു തീര്‍ത്തങ്ങു വിശ്വസിക്കാന്‍ വയ്യ. അങ്ങനെ ആയിരുന്നെങ്കില്‍ ഈ സര്‍ക്കാരിന്‍റെ തുടക്കകാലത്തു തന്നെ ഇപ്പോള്‍ കാണിക്കുന്ന ഔത്സുക്യം കാണിക്കണമായിരുന്നു. അരപ്പട്ടിണിക്കാരുടെ അരിക്കാശ് കൊണ്ടുള്ള ചൂതാട്ടത്തിലൂടെ എണ്‍പതിനായിരം കോടി രൂപ നഷ്ടപ്പെടുത്താന്‍ ഒരുതരത്തിലും ആരെയും അനുവദിക്കരുതായിരുന്നു. ക്ലിഫ് ഹൗസിലെ പൊറുതി തീരാറായപ്പോള്‍ കാണിക്കുന്ന ഈ ഉത്സാഹത്തിന്‍റെ ഉന്നം വേറേ ചിലതാണ്- ഡോ. തോമസ് ഐസക്ക്.
    അന്യ സംസ്ഥാന ലോട്ടറിക്കെതിരായ യുദ്ധത്തില്‍ തോമസ് ഐസക്കിനു വല്ല ക്രെഡിറ്റും കിട്ടിയാലോ എന്നു ഭയക്കുന്ന പെരുന്തച്ചന്‍ കോംപ്ലക്സ് മാത്രമല്ല ഇവിടെ പ്രശ്നം. പണ്ടു മാരാരിക്കുളത്ത് തന്നെ വീഴ്ത്താന്‍ തോമസ് ഐസക് ഒരു കുഴി കുഴിച്ചെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിനു മുന്‍പ് ഐസക്കിനു വേണ്ടി ഒരു കുളംതന്നെ കുഴിച്ചിട്ടേ അടങ്ങൂ, മൂത്ത സഖാവിന്‍റെ പക.
     പന്ത് തോമസ് ഐസക്കിന്‍റെ കോര്‍ട്ടിലെത്തുമെന്നു കണ്ടപ്പോള്‍ വി.എസ് കളിയൊന്നു മാറ്റിക്കളിച്ചു എന്നു മാത്രം. ലോട്ടറിയുടെ ക്രെഡിറ്റ് വി.ഡി. സതീശനോ, ഐസക്കോ കൊണ്ടു പോകേണ്ട, എട്ടുകാലി മമ്മൂഞ്ഞിന്‍റെ ഭാഷയില്‍പ്പറഞ്ഞാല്‍, “”""അതും ഞമ്മക്കിരിക്കട്ടെ''’’...ഏത്..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ