പേജുകള്‍‌

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

കുഞ്ഞാലിയുടെ കുഴിയില്‍ 
കുഞ്ഞുഞ്ഞു വീഴുമോ?
കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തുമെന്നു വന്നാല്‍ ആര്‍ക്കായാലും നല്ല കുളിരും പനിയും പിടിക്കും. ചിലര്‍ തുള്ളിവിറയ്ക്കും. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന് അഥവാ, കേരളത്തിന്‍റെ ഭാവി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അത്രയും കടുപ്പപ്പെട്ട പനി വന്നില്ലല്ലോ എന്ന ആശ്വാസത്തിലാണു ചെന്നിത്തലയും കൂട്ടരും.
ഉമ്മന്‍ ചാണ്ടിയും ക്ലിഫ് ഹൗസും തമ്മില്‍ കഷ്ടിച്ചു മൂന്നേ മൂന്നു മാസത്തെ അകലമേയുള്ളൂ. അഥവാ അങ്ങനെയാണു കുഞ്ഞൂഞ്ഞിനെ സ്നേഹിക്കുന്നവരുടെയെല്ലാം കണക്കുകൂട്ടല്‍. ഇനി വല്ല കാലക്കേടും ബാക്കിയുണ്ടെങ്കില്‍ ശബരിമലയ്ക്കു പോയിട്ടോ മലയാറ്റൂര്‍ മലകയറിയോ പാപദോഷം തീര്‍ക്കാമെന്ന് ഉപദേശം കിട്ടിയതാണ്. അങ്ങനെ ചെയ്താല്‍ ശത്രുദോഷം കുറഞ്ഞില്ലെങ്കിലോ എന്നു പേടിച്ച് കേരളം മുഴുവന്‍ ചുറ്റിയടിച്ചേക്കാമെന്നു ധരിച്ചതിനു പിന്നിലും പലതുണ്ട് കാര്യം. ഒന്നാമതു നടപ്പുദീനം മാറും. അമ്പലങ്ങളും പള്ളികളും മോസ്ക്കുകളും ധാരാളമുള്ള ദൈവത്തിന്‍റെ സ്വന്തം നാടു മുഴുവന്‍ സഞ്ചരിച്ചാല്‍ തീര്‍ഥാടനപുണ്യം സമൂലം ലഭിക്കും. അതിന്‍റെ ബലത്തില്‍ അച്യുതാനന്ദനില്‍ നിന്നു കേരളത്തെ മോചിപ്പിക്കുക എന്ന പുണ്യകര്‍മം സംഭവിക്കേണ്ടതാണ്.
   അങ്ങനെ കാസര്‍ഗോഡ് തുടങ്ങിയ മോചന യാത്ര കോഴിക്കോട്ട് എത്തിയപ്പോഴേക്കും കുഞ്ഞൂഞ്ഞിനു ലോട്ടറി അടിച്ചു. നൂറ്റിരണ്ടു ശബരിമല തീര്‍ഥാടകരുടെ ദാരുണ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തം, സംസ്ഥാന സര്‍ക്കാരിനെ തല്ലാന്‍ നല്ലൊരു ചൂരല്‍ വടിയാണു വെട്ടിക്കൊടുത്തത്. അടിയും കൊണ്ട്, പുളിയും കുടിച്ചു, പിഴയും കെട്ടി നില്ക്കുന്ന സര്‍ക്കാരിനുണ്ടോ കുലുക്കം? മുക്കാലും മുങ്ങിയാല്‍പ്പിന്നെ ആഴം മൂന്നാളെന്നോ നാലാളെന്നോ ആരെങ്കിലും അളക്കുമോ? 140 നിയമസഭാ മണ്ഡലങ്ങളും ചുറ്റി സര്‍ക്കാരിനെതിരേ വിശാല കുറ്റപത്രം തയാറാക്കി ഗവര്‍ണര്‍ക്കു സമര്‍പ്പിക്കുമ്പോഴേക്കും സര്‍ക്കാര്‍ വീഴുമെന്നായിരുന്നു കണക്കുകൂട്ടല്‍. പുല്ലുമേടു സംഭവം കൂടിയായപ്പോള്‍ എല്ലാം വളരെ എളുപ്പമായി.
     കേരള മോചനയാത്ര കഴിഞ്ഞു ഗവര്‍ണര്‍ക്കു നിവേദനം നല്‍കി, കന്‍റോണ്‍മെന്‍റ് ഹൗസില്‍ തിരിച്ചെത്തി സീറ്റ് വിഭജനം പൂര്‍ത്തിയാക്കി, ഗോദായിലിറങ്ങിയാല്‍ മാത്രം മതി, കന്‍റോണ്‍മെന്‍റ് ഹൗസില്‍ നിന്നു താമസം നേരേ ക്ലിഫ് ഹൗസിലേക്ക്. ഇതായിരുന്നു മനപ്പായസം. പക്ഷേ, എല്ലാം എത്ര പെട്ടെന്നാണ് അസ്തമിച്ചത്! കേരള മോചന യാത്ര പാതിവഴിയില്‍ മുടക്കി, പാവം ആശുപത്രിയിലുമായി.
    ഒരു ഐസ്ക്രീമാണ് ഉമ്മന്‍ ചാണ്ടിക്കു പെട്ടെന്നു പനി പിടിപ്പിച്ചത്. തിന്നുന്തോറും മധുരമേറുന്നതാണ് ഐസ്ക്രീം എന്നതുകൊണ്ട് കിട്ടിയവരാരും അതു കൈവിട്ടു കളയുന്നുമില്ല. ഐസ്ക്രീം വിവാദത്തില്‍ പുതുതായി യാതൊന്നുമില്ലെന്നാണു കുഞ്ഞാലിക്കുട്ടി ആണയിടുന്നത്. മുസ്ലിം ലീഗും അക്കാര്യം ആവര്‍ത്തിക്കുന്നു. അവര്‍ക്കു പിന്നാലെ കൂടി കോണ്‍ഗ്രസും യുഡിഎഫിലെ മറ്റു നേതാക്കളും അതു തന്നെ ആവര്‍ത്തിക്കുന്നു.
    ഇനി ആര്‍ക്കെങ്കിലും നിജസ്ഥിതി അറിയണമെന്നുണ്ടെങ്കില്‍ പഴയ നക്സല്‍ നേതാവ് അജിതയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഈ ലേഖകന് ഒരു നിര്‍ദേശമുണ്ട്. അജിതയ്ക്ക് ഏതു കാര്യവും അന്വേഷിച്ചു കണ്ടെത്തിക്കൊടുക്കാന്‍ അന്വേഷി എന്നൊരു പ്രസ്ഥാനം തന്നെയുണ്ട്. ഇത്തിരി സമയമെടുക്കുമെന്നേയുള്ളു. ഒടുവില്‍ വസ്തുതകള്‍ വസ്തുകളായിത്തന്നെ കണ്ടെത്തിക്കൊടുക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട.
      ഐസ്ക്രീം കേസ് ഒതുക്കുന്നതിനു വേണ്ടി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ച വ്യക്തിയെ ഒരു വ്യാഴവട്ടത്തിനുശേഷം തിരിച്ചറിയാന്‍ അജിതയുടെ ഈ അന്വേഷണസംഘത്തിനു കഴിഞ്ഞിരിക്കുന്നു എന്നാണു പുതിയ വെളിപ്പെടുത്തല്‍. കേസ് അന്വേഷണത്തില്‍ നിന്ന് അന്വേഷി പിന്തിരിയണമെന്നും കുറഞ്ഞപക്ഷം കേസ് മരവിപ്പിച്ചു നിര്‍ത്തുകയെങ്കിലും ചെയ്യണമെന്നും കുറേ വര്‍ഷങ്ങള്‍ മുന്‍പ് കോയമ്പത്തൂരുകാരന്‍ ഒരു വിജയന്‍ തന്നെ വന്നു കണ്ടു പറഞ്ഞു എന്നാണ് അജിത വെളിപ്പെടുത്തിയത്. കുറേ ലക്ഷങ്ങളും സര്‍ക്കാര്‍ സമിതിയില്‍ അധ്യക്ഷ സ്ഥാനവുമായിരുന്നു പകരം ഓഫര്‍ ചെയ്തതത്രേ.
    രണ്ടും നിരസിച്ച അജിത പിന്നീട് ഒരിക്കല്‍പ്പോലും അയാളെ കണ്ടിട്ടേയില്ല. അങ്ങനെയൊരാളെക്കുറിച്ച് അന്വേഷിച്ചതുപോലുമില്ല. എന്നാല്‍ 2006ല്‍ ദേശാഭിമാനി പത്രത്തില്‍ ഒരു പരസ്യം കണ്ടെന്നും ടിവി ചാനലുകളില്‍ ഇതേ വിജയനെ വീണ്ടും കണ്ടെന്നും അതു വിജയനല്ല, പാലക്കാട്ടെ വ്യവസായി ചാക്കു രാധാകൃഷ്ണനാണെന്നു തിരിച്ചറിഞ്ഞെന്നുമാണ് അജിതയുടെ വെളിപ്പെടുത്തല്‍. അതാണ് അന്വേഷിയുടെ തിരിച്ചറിയല്‍ ശേഷി. ഒരിക്കല്‍ക്കണ്ടയാളെ എത്ര കൊല്ലം കഴിഞ്ഞാലും തിരിച്ചറിയാനുള്ള ഓര്‍മശക്തിക്കു പിന്നില്‍ ഏതോ സ്പിരിറ്റു കച്ചവടമാണെന്നു രാധാകൃഷ്ണന്‍ പറയുന്നു. മലബാര്‍ സിമെന്‍റ്സിന്‍റെ ഗ്രീന്‍ ചാനല്‍ പാസ് ഉപയോഗിച്ചു അജിതയുടെ ഭര്‍ത്താവ് യഹിയ കടത്തിയ സ്പിരിറ്റ് ആരോ കണ്ടുപിടിച്ചു കേസാക്കിയതാണ് ഏടാകൂടത്തിനു കാരണമെന്നും ചാക്ക് പറയുന്നു. ഈശ്വരാ..അജിതയുടെ വാക്കിലോ രാധാകൃഷ്ണന്‍റെ ചാക്കിലോ കൂടുതല്‍ അസത്യം?
          അജിതയും അന്വേഷിയും കണ്ടെത്തിയ വിവരങ്ങള്‍ കുറേ പ്രമാണങ്ങളും സര്‍ട്ടിഫിക്കറ്റുകളുമാക്കി ചാനലുകളില്‍ നിറയ്ക്കുന്ന റൗഫ് ആണ് പുതിയ താരം. റൗഫിനു നിന്നു തിരിയാന്‍ സമയമില്ല. രേഖകള്‍ കണ്ടെത്തി ഖണ്ഡശ, ഖണ്ഡശയാക്കി ചാനലുകള്‍ക്കു കൈമാറുന്നതാണു പ്രധാന പണി. കൂട്ടത്തില്‍ ചിലതൊക്കെ തലസ്ഥാനത്തെ ചില രഹസ്യ കേന്ദ്രങ്ങളിലും എത്തിക്കുന്നുണ്ടത്രേ. പെണ്‍വാണിഭക്കാരെ കൈയാമം വച്ചു നടത്തുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചത് ഇതിന്‍റെ ബലത്തിലാണു പോലും. ഏതായാലും ബലാരിഷ്ടം കുടിച്ച വാതരോഗിയുടെ ഊര്‍ജത്തിലാണു ക്ലിഫ് ഹൗസിലെ താമസക്കാര്‍ എന്നുമുണ്ട് അശരീരി. രണ്ടുമൂന്നു മാസം കൂടി കഴിയുമ്പോള്‍ പൊറുതി തീര്‍ത്ത് പുന്നപ്രയിലേക്കു വണ്ടികയറാനിരിക്കയായിരുന്നു "നിധി' കിട്ടിയ ഫാമിലി. എന്നാല്‍ കാര്യങ്ങളൊക്കെ ഒന്നു കലങ്ങിത്തെളിയട്ടെയെന്നാണ് ഇപ്പോഴത്തെ ചിന്ത.
      ന്യൂഡല്‍ഹി എകെജി ഭവന്‍റെയും കേരള ഹൗസിന്‍റെയും മുന്നില്‍ പതിക്കേണ്ട പോസ്റ്ററിന്‍റെയും തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് നടയിലും പാര്‍ട്ടി ഓഫീസ് മുന്നിലും നടത്തേണ്ട പന്തംകൊളുത്തി പ്രകടനങ്ങളുടെയും ഒരുക്കങ്ങളും തുടങ്ങിയത്രേ. കൂടെ നില്‍ക്കാന്‍ പണ്ടത്തെപ്പോലെ കൂലിക്ക് ആളു കിട്ടിയില്ലെങ്കില്‍ വേണ്ട. വാരിക്കുന്തം പിടിച്ചു തുണ പോകാന്‍ സാക്ഷാല്‍ ചന്ദ്രപ്പനുള്ളപ്പോള്‍ പിന്നെ ചന്തുവാങ്ങള വേണോ വേറെ? കൂടുതലില്ലെങ്കിലും സി.കെ. ചന്ദ്രപ്പന്‍ സഖാവ് ഒരു കൈ സഹായിക്കുമെന്നു തന്നെയാണു പ്രതീക്ഷ.
       ഇതൊക്കെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ഉമ്മന്‍ ചാണ്ടിക്ക് എങ്ങനെ ഉറക്കം വരും? റൗഫിനെ മൈന്‍ഡ് ചെയ്യരുതെന്നു കുഞ്ഞാലിയോടു പലതവണ പറഞ്ഞതാണ്. പാണക്കാട്ടേക്കും പാഞ്ഞു സന്ദേശങ്ങള്‍ പലകുറി. കുറഞ്ഞപക്ഷം കേരള മോചനയാത്ര കഴിയുംവരെ കാക്കണമെന്നും പറഞ്ഞു നോക്കി. ആരു കേള്‍ക്കാന്‍? ലീഗ് വിരുദ്ധന്‍ പടച്ചുണ്ടാക്കിയ രേഖകളും വ്യാജരേഖകളും ലീഗുകാര്‍ കൂടി പണം മുടക്കി സ്ഥാപിച്ച ചാനലില്‍ തലങ്ങും വിലങ്ങും നിറയുന്നതു കണ്ടിരിക്കാനേ പാണക്കാടന്മാര്‍ക്കു പോലും തരമുള്ളൂ. മലപ്പുറത്തും കോഴിക്കോട്ടും കേരള മോചന യാത്ര കടന്നു ചെല്ലുമ്പോള്‍ റൗഫിന്‍റെ ലൈവ് ടെലികാസ്റ്റ് കാണാനാവും ലീഗുകാരുടെ വിധി! കോടിയേരി പറഞ്ഞതുപോലെ തലയില്‍ മുണ്ടിട്ട് എങ്ങനെ യാത്ര ചെയ്യും? യാത്ര മതിയാക്കിയാലുള്ള മാനക്കേടോര്‍ത്താല്‍ വെറും പനിയല്ല, സന്നിപാതജ്വരം തന്നെ പിടിപെട്ടാല്‍ എന്തിനത്ഭുതം!?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ