പേജുകള്‍‌

2011, ജൂൺ 15, ബുധനാഴ്‌ച

finger print

പഠിച്ചു കഴിയട്ടെ
എല്ലാം പറയാം
കേരളത്തില്‍ പഠനകാലം ജൂണില്‍ തുടങ്ങി ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ അവസാനിക്കുകയാണു പതിവ്. പഠിച്ചു ക്ഷീണിക്കുന്നതിനാല്‍ പിന്നെയുള്ള രണ്ടു മാസങ്ങളില്‍ വിശ്രമമാണ്. പഠിച്ചവര്‍ക്കു മാത്രമല്ല, പഠിപ്പിച്ചവര്‍ക്കും ഇക്കാലയളവ് വിശ്രമ കാലം. എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്കു മാത്രം അതിനു യോഗമില്ല. കഴിഞ്ഞ ഏപ്രില്‍ 13 വരെ അവര്‍ ഒരുപാടു കാര്യങ്ങള്‍ പഠിച്ചു. അതിലേറെക്കാര്യങ്ങള്‍ പഠിപ്പിച്ചു. ഏപ്രില്‍ 13 നു പരീക്ഷയും നടത്തി. ഒരു മാസത്തിനുള്ളില്‍ ഫലം വന്നപ്പോഴാണു പഠിച്ച കാര്യങ്ങള്‍ പലതും ശരിയായില്ലെന്നു മനസിലയത്. ഇപ്പോള്‍ റീവാല്യൂവേഷന് അപേക്ഷിച്ചിരിക്കയാണു പാര്‍ട്ടി.

വക്കം പുരുഷോത്തമനാണു റീവാല്യൂ ചെയ്യുന്നതിന്‍റെ മേധാവി. എ.സി. ജോസും വി.എസ് വിജയരാഘവനും അദ്ദേഹത്തെ സഹായിക്കും. റീവാല്യുവേഷന്‍ പരിധിയില്‍ വളരെക്കൂടുതല്‍ കാര്യങ്ങളുണ്ട് പരിശോധിക്കാന്‍. കോണ്‍ഗ്രസിനും കോണ്‍ഗ്രസുകാര്‍ക്കും അറിയാത്ത കാര്യങ്ങളല്ല, അതൊന്നും. എന്നാലും ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും പാര്‍ട്ടിയില്‍ ഇത്തരം പുനഃപഠനങ്ങള്‍ പതിവുള്ളതാണ്. ഹെഡ്മാസ്റ്ററുടെ റോളില്‍ സാധാരണ തെന്നല ബാലകൃഷ്ണപിള്ളയാണു പതിവ്. ഇക്കുറി തെന്നലച്ചേട്ടനെ ഭാഗ്യം തുണച്ചു. ഈ വയസുകാലത്ത് കൂടുതല്‍ പഠിച്ചു ബുദ്ധിമുട്ടേണ്ടെന്നു പാര്‍ട്ടി നേതൃത്വം കരുതിക്കാണും.

എന്നാലും സമാധാനിക്കന്‍ വരട്ടെ. വക്കം കമ്മിറ്റി സമര്‍പ്പിക്കുന്ന റീവാല്യുവേഷന്‍ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും തിരിമറികള്‍ നടന്നാലോ, ഉദ്ദേശിച്ച പോലെ റീവാല്യുവേഷന്‍ നടന്നില്ലെങ്കിലോ തെന്നലയ്ക്കും പണി കിട്ടും. യോഗമുണ്ടെങ്കില്‍ പഠിച്ചതെല്ലാം ഒരിക്കല്‍ക്കൂടി പഠിക്കാനുള്ള യോഗം അദ്ദേഹത്തിനു കിട്ടിയെന്നുമിരിക്കും.

പരീക്ഷയില്‍ ഫസ്റ്റ് റാങ്ക് പ്രതീക്ഷിച്ച കുട്ടി തേഡ് ക്ലാസില്‍ ജയിച്ച അവസ്ഥയിലാണു കോണ്‍ഗ്രസ്. 2001 നിയമസഭാ തെരഞ്ഞെടുപ്പില്‍ 80- 90 സീറ്റുകള്‍ വിജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസുകാരെല്ലാം പ്രതീക്ഷിച്ചത്. എന്നാല്‍ നൂറു സീറ്റ് വിജയിച്ചു കോണ്‍ഗ്രസ് അന്നു പ്രതീക്ഷ മറികടന്നു. ഇക്കുറി, നൂറ് സീറ്റ് എങ്കിലും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഭാഗ്യം തുണച്ചാല്‍ 1977 ആവര്‍ത്തിക്കാമെന്നും കണക്കു കൂട്ടി. അന്ന് 111 സീറ്റുകളിലായിരുന്നു ചരിത്ര നേട്ടം.

ചുരുക്കത്തില്‍ 1977 ഓ, 2001 ഓ ആകുമെന്ന പ്രതീക്ഷിച്ചിടത്ത് 1965 ലെപ്പോലെ ആര്‍ക്കും ഭൂരിപക്ഷം ഇല്ലെന്ന നില ആവര്‍ത്തിക്കാതിരുന്നതു ഭാഗ്യം. ഏതായാലും തെരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം ആദ്യമായിച്ചേര്‍ന്ന കെപിസിസി നേതൃയോഗം റീവാല്യുവേഷന് തീരുമാനമെടുത്തിരിക്കുന്നു.

കൂടുതല്‍ മാര്‍ക്കു ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ റീവാല്യൂവേഷന്‍ കൊണ്ട് പ്രയോജനമുള്ളൂ. ഇങ്ങനെ കൂടുതല്‍ മാര്‍ക്കു ലഭിക്കുന്നതിനു കോണ്‍ഗ്രസ് നിരത്തുന്ന കാരണങ്ങളില്‍ ചിലത് ഇതാ.

2009ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനും മുന്നണിക്കും കൂടുതല്‍ വോട്ട് കിട്ടി. കേരള കോണ്‍ഗ്രസ് ജോസഫ്, സോഷ്യലിസ്റ്റ് ജനതാദളിലെ ഒരു വിഭാഗം എന്നിവ അന്നു മുന്നണിയിലില്ലായിരുന്നു. ഇക്കുറി ഈ വിഭാഗങ്ങള്‍ മുന്നിണിയുടെ ഭാഗമായി. മൂന്നു ശതമാനം വരെ വോട്ടുണ്ടായിരുന്ന പിഡിപിയുടെ സഹായം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ പിഡിപിയുടെ സാന്നിധ്യം തന്നെ ഇല്ലാതായി. അതിന്‍റെ ആനുകൂല്യവും യുഡിഎഫിനു ലഭിക്കുമെന്നു കണക്കു കൂട്ടി.

വക്കം കമ്മിറ്റിയുടെ പുനഃപരിശോധനയില്‍ ഈ ഘടകങ്ങള്‍ എത്രമാത്രം വര്‍ക്ക് ചെയ്തു എന്നു പരിശോധിക്കും.

അതിന് എന്തിത്ര പരിശോധിക്കാനിരിക്കുന്നു എന്ന് ഏതു കോണ്‍ഗ്രസുകാരനാണ് അറിയാത്തത്. കഴിഞ്ഞ പാര്‍ലമെന്‍റ്- തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അജന്‍ഡയുമായി താദാത്മ്യം പ്രാപിക്കുന്ന പാര്‍ട്ടികളായിരുന്നു യുഡിഎഫില്‍ ഉണ്ടായിരുന്നത്. എന്നാല്‍, പിന്നീടു വന്ന കക്ഷികള്‍ അധികാരമോഹത്തില്‍ സ്ഥാനമാനങ്ങള്‍ക്കു വേണ്ടി മുന്നണിയിലെത്തിയവരാണ്. തെരഞ്ഞെടുപ്പു വിജയത്തിന് അതു കാരണമാകുമെന്ന് നേതാക്കള്‍ കണക്കു കൂട്ടി. പക്ഷേ, അണികള്‍ ഉള്‍ക്കൊണ്ടില്ല. സോഷ്യലിസ്റ്റ് ജനതാദളിലെ ചില നേതാക്കള്‍ യുഡിഎഫില്‍ എത്തിയെങ്കിലും അണികളില്‍ നല്ലൊരു പങ്കും അങ്ങനെ മറുകണ്ടം ചാടിയില്ല. മറിച്ചു സംഭവിച്ചിരുന്നെങ്കില്‍ മലബാര്‍ മേഖലയിലെ ചില മണ്ഡലങ്ങളിലെങ്കിലും ഫലം യുഡിഎഫിന് അനുകുമായിരുന്നു.

ഈ സാഹചര്യത്തില്‍ ദളിന് എട്ടു മണ്ഡലങ്ങള്‍ വിട്ടുകൊടുത്ത കോണ്‍ഗ്രസ് തീരുമാനം മണ്ടത്തരമായിപ്പോയി. എട്ടിനു പകരം രണ്ടോ മൂന്നോ സീറ്റ് നല്‍കുകയും മറ്റുള്ളിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ കോണ്‍ഗ്രസ് കുറച്ചുകൂടി തിളങ്ങിയേനെ.

ജെഎസ്എസിനു വിട്ടുകൊടുത്ത അരൂര്‍, മാവേലിക്കര മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയോ യുഡിഎഫ് സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് കാലുവാരാതിരിക്കുകയോ ചെയ്തിരുന്നെങ്കില്‍ 72 എന്ന ജസ്റ്റ് പാസ് അവസ്ഥയില്‍ നിന്ന് യുഡിഎഫ് കുറച്ചുകൂടി മുന്നോട്ടു വന്നേനെ. വക്കത്തിനും വിജരാഘവനും എ.സി. ജോസിനും വെക്കേഷന്‍ ക്ലാസ് ഒഴിവായിക്കിട്ടുമായിരുന്നു.

മതേതര പ്രസ്ഥാനമാണു കോണ്‍ഗ്രസ് എന്നാണു വയ്പ്. അതു പക്ഷേ, വാക്കില്‍ മാത്രമേയുള്ളൂ എന്ന് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു തെളിയിക്കപ്പെട്ടിരിക്കുന്നു. ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ അനുപാതം നോക്കിയാണു കേരളത്തിലെ വോട്ടര്‍മാര്‍ വോട്ടു ചെയ്യുന്നതെന്ന് ഇനിയെങ്കിലും തെറ്റിദ്ധരിക്കരുത് മുഖ്യധാരയിലെ ഒരു പാര്‍ട്ടിയും. അത് അംഗീകരിക്കാതെ മതം തിരിച്ചും ജാതി തിരിച്ചും ജാതിമത സംഘടനകളുടെ തലപ്പത്തുള്ളവരുടെ അടുക്കളപ്പുറത്തിരുന്ന് അത്താഴമുണ്ടും സ്ഥാപിത താത്പര്യങ്ങള്‍ അടിച്ചേല്പിക്കാന്‍ ശ്രമിച്ചാല്‍ ജനം വെറുതേ വിടില്ല.

ഒരു സമുദായത്തിന്‍റെ മാത്രം വോട്ടുബാങ്കില്‍ സ്വാധീനമുള്ള ഒരു പാര്‍ട്ടിയേ കേരളത്തിലുള്ളൂ- ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. കത്തോലിക്കാ സഭയുടെയും നായന്മാരുടെയും പിന്തുണ അവകാശപ്പെടുന്നുണ്ടെങ്കിലും കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ പോലും പൊതുസമൂഹത്തിന്‍റെ പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്നവയാണ്.

കോണ്‍ഗ്രസ്, സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളെങ്കിലും ജാതി-മത പ്രാതിനിധ്യത്തിന്‍റെ കപടകവചം പൊളിച്ചെറിയണം. കഴിവുള്ള പ്രവര്‍ത്തകരോ നേതാക്കളോ പാര്‍ട്ടിയിലുണ്ടെങ്കില്‍ അവരുടെ സമുദായം നോക്കാതെ വോട്ട് ചെയ്യാനുള്ള ആര്‍ജവം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. നേരത്തേ ഈ കോളത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതുപോലെ, എന്‍ഡിപി, എസ്ആര്‍പി, പിഡിപി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഇവിടെ അന്യം നിന്നത് അതുകൊണ്ടാണെന്നു തിരിച്ചറിഞ്ഞാല്‍ തെരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയുടെയും ആവശ്യമുണ്ടാവില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല മത്സരിച്ചതു ശരിയായില്ല എന്ന വിലയിരുത്തലോളം മണ്ടത്തരമില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രമേശിന് എന്തുകൊണ്ടും യോഗ്യതയുണ്ട്. യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിയാകാനുള്ള യോഗ്യത രമേശിനെക്കാള്‍ എന്തുകൊണ്ടും യോഗ്യത ഉമ്മന്‍ ചാണ്ടിക്കു തന്നെ. അതിന്‍റെ പേരില്‍ ചെന്നിത്തല സ്വയം നായരായി ബ്രാന്‍ഡ് ചെയ്യപ്പെടുന്നതിന്‍റെയും ഉമ്മന്‍ ചാണ്ടി ഒരിടത്തും ബ്രാന്‍ഡ് ചെയ്യപ്പെടാതെ പോയതിന്‍റെയും കാരണങ്ങളെക്കുറിച്ച് പഠിച്ചു വക്കം തലപുകയ്ക്കേണ്ടതില്ല. ഉമ്മന്‍ ചാണ്ടിയെ നേതാവാക്കിയത് ക്രൈസ്തവരും രമേശ് ചെന്നിത്തലയെ നേതാവാക്കിയതു നായന്മാരും വയലാര്‍ രവിയെ നേതാവാക്കിയത് ഈഴവരും, ആര്യാടന്‍ മുഹമ്മദിനെ നേതാവാക്കിയത് മുസ്ലിംകളും പി.കെ. ജയലക്ഷ്മിയെ നേതാവാക്കിയതു പട്ടിക ജാതി പട്ടിക വര്‍ഗക്കാരുമല്ല. ഇവിടുത്തെ കോണ്‍ഗ്രസുകാരാണ്. അവരില്‍ നായന്മാരുണ്ട്, ഈഴവരുണ്ട്, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാരുണ്ട്, മുസ്ലിംകളുണ്ട്, ക്രൈസ്തവരുണ്ട്, പറഞ്ഞു തീരാന്‍ പ്രയാസമുള്ള മറ്റനേകം ജാതിമതസ്ഥരുണ്ട്. ഈ സത്യം മറച്ചു വച്ച് കോണ്‍ഗ്രസില്‍ സ്വത്വവാദം ബലപ്പെട്ടതാണ് പ്രതീക്ഷിത റാങ്കില്‍ നിന്ന് ആര്‍ജിത തേഡ് ക്ലാസിലേക്കു കോണ്‍ഗ്രസും യുഡിഎഫും കൂപ്പുകുത്തിയത്. വക്കം കമ്മിറ്റിയെങ്കിലും ഈ സത്യം കണ്ടെത്തി തുറന്നു പറയട്ടെ. എങ്കില്‍മാത്രമേ, ഇപ്പോഴത്തെ റീവാല്യൂഷന്‍ അടുത്ത പരീക്ഷയിലെങ്കിലും കോണ്‍ഗ്രസ് രക്ഷപ്പെടൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ