പേജുകള്‍‌

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

പിടിവിട്ടു പോകുന്നുവോ,
കേരളത്തിന്‍റെ ക്രമസമാധാനം
 
വളരെ അപകടകരമായ അവസ്ഥയിലാണു കേരളത്തിന്‍റെ ക്രമസമാധാനനില. കാഞ്ഞങ്ങാടു മുതല്‍ പൂന്തുറ വരെ ആവര്‍ത്തിക്കുന്ന സംഘട്ടനങ്ങളും അതിനെത്തുടര്‍ന്നു ദിവസങ്ങളും മാസങ്ങളും നീളുന്ന സംഘര്‍ഷങ്ങളും സാധാരണക്കാരുടെ സ്വൈരജീവിതം തകര്‍ക്കുന്നു. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ വിളിപ്പുറത്ത് പൂന്തുറയില്‍ ഇന്നലെയും ഇരു വിഭാഗം ആളുകള്‍ ഏറ്റുമുട്ടി. കാസര്‍ഗോഡ് ജില്ലയില്‍ ജനങ്ങള്‍ സ്വസ്ഥമായി ഉറങ്ങിയിട്ട് മാസങ്ങളായി. കണ്ണൂരിലും തലശേരിയിലും നാദാപുരത്തും ഏതു നിമിഷവും അക്രമം എന്ന അവസ്ഥയുണ്ട്. മുക്കത്തും പെരുമ്പാവൂരിലും എറണാകുളത്തും സദാചാര പൊലീസ് ചമഞ്ഞ് അക്രമികള്‍ അഴിഞ്ഞാടി. ആഭ്യന്തര വകുപ്പു കൈയാളുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം നഗരമായ കോട്ടയത്തു പട്ടാപ്പകല്‍ പോലും കൊലപാതകങ്ങള്‍ അരങ്ങേറി. ആലപ്പുഴയില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ എഴുത്തു പരീക്ഷാ ഹാളിലേക്ക് ഏതാനും ചിലര്‍ അതിക്രമിച്ചു കയറി ചോദ്യക്കടലാസും ഉത്തരക്കടലാസും ബലമായി പിടിച്ചെടുത്തു നശിപ്പിച്ചു. ആതുരശുശ്രൂഷാ രംഗത്ത് ആശങ്ക ഉണര്‍ത്തി നഴ്സുമാര്‍ നടത്തുന്ന സമരം പലേടത്തും അക്രമാസക്തമായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് ഇരച്ചു കയറി എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമം നടത്തി. ഇതൊന്നും മുന്‍കൂട്ടി അറിയാന്‍ കേരള പോലീസില്‍ സംവിധാനങ്ങളില്ലേ? അതിനു വേണ്ടി സജ്ജമാക്കിയിട്ടുള്ളതാണ് പൊലീസിലെ ഇന്‍റലിജന്‍സ് സംവിധാനങ്ങള്‍. എന്നാല്‍ പൊലീസിന് ഇന്‍റലിജന്‍സ് വീഴ്ച സംഭവിക്കുന്നു എന്നു പൊലീസ് മേധാവി തന്നെ സമ്മതിക്കുന്നു. ഇത്തരം വീഴ്ചകള്‍ക്കു വലിയ വില നല്‍കുകയാണു സംസ്ഥാനത്തെ ജനങ്ങള്‍ എന്നു പൊലീസ് സേനയും അതിനു നേതൃത്വം നല്‍കുന്ന ഉമ്മന്‍ ചാണ്ടിയും തിരിച്ചറിഞ്ഞേ മതിയാകൂ.

ഉത്തര കേരളത്തില്‍ കുറച്ചു നാളുകളായി സംഘട്ടനങ്ങളും സംഘര്‍ഷവുമാണ്. മുസ്ലിം ലീഗും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലാണ് ഇവയെല്ലാം എന്നാണ് അധികൃത ഭാഷ്യം. എന്നാല്‍ വസ്തുത അതല്ലെന്ന് അവിടെയുള്ള ജനങ്ങള്‍ക്കറിയാം. അക്രമികള്‍ വര്‍ഗീയമായി ധ്രുവീകരിച്ചു നടത്തുന്ന ഏറ്റുമുട്ടലുകളാണെന്ന് അറിയാമായിരുന്നിട്ടും കുറ്റവാളികള്‍ക്കെതിരേ കാര്യമായ നടപടികള്‍ കൈക്കൊള്ളാന്‍ പൊലീസിനു കഴിയുന്നില്ല. കാഞ്ഞങ്ങാട്ടുണ്ടായ അക്രമങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ ഐപിസി 153 (എ) വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതാണ്. എന്നാല്‍, പ്രതികള്‍ക്കെതിരേ ഈ വകുപ്പ് പ്രകാരം കേസ് എടുക്കരുതെന്നു കാണിച്ച് ഭരണപക്ഷത്തെ പ്രമുഖര്‍ മുഖ്യമന്ത്രിയെ സമീപിച്ചു. രാഷ്ട്രീയ സംഘട്ടനത്തിന്‍റെ മറവില്‍ നടക്കുന്ന വര്‍ഗീയ ഏറ്റുമുട്ടലുകളെക്കുറിച്ച് അടുത്ത കാലത്തു പൊലീസ് തന്നെ ഒരു അവലോകനം നടത്തിയിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കാസര്‍ഗോഡ് ജില്ലയില്‍ 1113 കേസുകളാണ് എടുത്തത്. ബഹുഭൂരിഭാഗം കേസുകളും ചാര്‍ജ് ചെയ്ത് അന്വേഷണം നടത്താന്‍ കഴിഞ്ഞില്ലെന്നു പൊലീസ് തന്നെ സമ്മതിക്കുന്നു. ഈ കേസുകളില്‍ ഒരാളെപ്പോലും ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നതും മറക്കരുത്.

കാസര്‍ഗോഡ് ജില്ലയുടെ തീരപ്രദേശം സദാ പ്രശ്ന സാധ്യതയുള്ളതിനാല്‍ ഈ മേഖല കേന്ദ്രീകരിച്ചു പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കണമെന്ന് ഉത്തരമേഖലാ ഡിഐജി സംസ്ഥാന പൊലീസ് മേധാവിക്കു കത്തെഴുതിയെങ്കിലും ഒന്നും സംഭവിച്ചില്ല. അടുത്ത കാലത്ത് രൂപപ്പെട്ട സദാചാര പൊലീസ് സംസ്ഥാനത്ത് ഇതിനകം രണ്ടു പേരുടെ ജീവനെടുത്തു. പെരുമ്പാവൂരില്‍ രഘു എന്ന യാത്രക്കാരനെ സദാചാര പൊലീസ് ചമഞ്ഞു തല്ലിക്കൊന്ന കേസില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ പ്രതിയായതു വിരോധാഭാസം. മുക്കത്തു ഷഹീദ് ബാവയെന്ന യുവാവിന്‍റെ ജീവനെടുത്തതും ഈ ഗണത്തില്‍പ്പെട്ട അക്രമികള്‍. അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന അക്രമങ്ങള്‍ ഓരോ ദിവസവും വര്‍ധിക്കുന്നു. കാസര്‍ഗോട്ട് വീട്ടമ്മയും ആലുവയില്‍ വൃദ്ധനും ഇങ്ങനെ കൊല്ലപ്പെട്ടത് അടുത്ത ദിവസങ്ങളില്‍. മധ്യകേരളത്തിലും ഉത്തരകേരളത്തിലും വര്‍ധിച്ചു വരുന്ന ഹവാല ഇടപാടുകളും സ്വര്‍ണക്കടത്തും ആയുധക്കടത്തും മറ്റൊരു ദുരന്തം. കള്ളക്കടത്തിനു കണ്ടെയ്നറുകള്‍ വരെ ഉപയോഗിച്ചിട്ടും ഇവിടുത്തെ പൊലീസ് കാണുന്നില്ല. ചില മത, സാമുദായിക സംഘടനകളുടെ മറവില്‍ കേരളത്തില്‍ ഭീകരപ്രവര്‍ത്തനം വേരു പിടിക്കുന്നു എന്നു വാര്‍ത്തയുണ്ട്. അവരെ സംരക്ഷിക്കാന്‍ ഉന്നത തലത്തില്‍ രാഷ്ട്രീയ ഇടപെടലുകളും ശക്തമാണ്. കോളിളക്കം സൃഷ്ടിച്ച ഇന്‍റര്‍നെറ്റ്-ടെലിഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്തയ്ക്കു പിന്നില്‍ കുപ്രസിദ്ധ തീവ്രവാദ താത്പര്യങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞിട്ടും മാധ്യമങ്ങളോടു നിയന്ത്രണം പാലിക്കാന്‍ ഉപദേശിച്ചു മുഖ്യമന്ത്രി തടിതപ്പുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടി കൈക്കൊള്ളാന്‍ ബാധ്യതപ്പെട്ടവര്‍ അവരോടു കാട്ടുന്ന അനുകമ്പ പലരും മുതലെടുക്കുന്നു.

1970കളുടെ തുടക്കത്തില്‍ കേരളത്തില്‍ ശക്തി പ്രാപിച്ച നക്സല്‍ പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്ത കെ. കരുണാകരന്‍റെ നിശ്ചയദാര്‍ഢ്യം തന്നെയാണു കേരളത്തില്‍ ഇപ്പോള്‍ ശക്തി പ്രാപിക്കുന്ന വര്‍ഗീയ തീവ്രവാദ നീക്കങ്ങള്‍ക്കെതിരേ സ്വീകരിക്കേണ്ടത്. അതിനു പകരം പലതിനും, പലര്‍ക്കും നേരേ കണ്ണടയ്ക്കുന്ന പൊലീസിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും നിസ്സംഗ നിലപാടിന് ഈ സംസ്ഥാനം കനത്ത വില നല്‍കേണ്ടി വന്നേക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ