പേജുകള്‍‌

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

FINGER PRINT

ഇടതുപക്ഷ ഹിന്ദുത്വവും ചില 
വികസന വീണ്ടു വിചാരങ്ങളും 
 
ഇതാണു സിപിഎമ്മിന്‍റെ ഒരു തകരാറ്. വേണ്ട കാര്യങ്ങള്‍ വേണ്ട സമയത്തു ചെയ്യില്ല. വങ്കത്തരങ്ങളേ കാണിക്കൂ. മണ്ടത്തരം കാണിച്ചിട്ട് അക്കാര്യം സമ്മതിക്കാന്‍ ഒരു വ്യാഴവട്ടം വരെ കാത്തിരിക്കും. പിന്നെ ചെയ്തതു മണ്ടത്തരമാണെന്നു വിളിച്ചുപറയും. വിലയിരുത്തലും തിരുത്തലുമൊക്കെയായി ശിഷ്ടകാലം കമ്മിറ്റികൂടി കഴിഞ്ഞുകൂടും. ഇതാണു രീതി. അല്ലെങ്കില്‍ കുത്തിപ്പിടിച്ചു മഴ പെയ്തു ചളമായ തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് നയാപൈസ ചെലവില്ലാതെ അഞ്ചാറ് വോട്ട് ഫ്രീ ആയി തരാമെന്ന് ഒ. രാജഗോപാല്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് ആരെങ്കിലും വയ്ക്കുമോ? ഇപ്പോള്‍ത്തന്നെ വിജയിച്ചു പഞ്ചായത്തു ഭരണം പിടിച്ചു എന്നു ഭാവിച്ചു നടക്കുന്ന കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വട്ടംകറക്കാന്‍ ഇതിലും പറ്റിയ ചാന്‍സ് കിട്ടില്ലായിരുന്നു സിപിഎമ്മിന്. ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പോയ ബുദ്ധി ആന പിടിച്ചാലും തിരികെ കിട്ടില്ലല്ലോ. അനുഭവിക്കുക തന്നെ.
      വെറ്റക്കൊടി, കുരുമുളക് തുടങ്ങിയ ഉരഗസസ്യങ്ങള്‍ക്കു വളരണമെങ്കില്‍ പറ്റിപ്പിടിക്കാന്‍ ഒരു മരം വേണം. അതുപോലെയാണു കേരളത്തില്‍ ബിജെപി. ഒറ്റയ്ക്കു നിന്നാല്‍ പാര്‍ട്ടി വളരില്ല. പടര്‍ന്നു കയറാനൊരു കുറ്റിച്ചെടിയെങ്കിലും കിട്ടിയേ തീരൂ. ജനസംഘത്തിന്‍റെ കാലം മുതല്‍ ഈ മരമാണ് അന്വേഷിക്കുന്നതെങ്കിലും ഇതുവരെ പറ്റിയൊരെണ്ണം കിട്ടിയിട്ടില്ല. കിട്ടിയതൊക്കെ കാക്കക്കൂട്ടില്‍ മുട്ടയിട്ട കുയിലിന്‍റെ അവസ്ഥയിലാണ്. പറക്കമുറ്റുമ്പോഴേക്കും കാക്കക്കൂട്ടം കൊത്തിയോടിക്കും. ഇടതുമുന്നണിയെയും വലതു മുന്നണിയെയും ഒരുപോലെ നേരിട്ട് രണ്ടു മുന്നണികളെയും തറപറ്റിച്ച ചരിത്രം കേരളത്തില്‍ത്തന്നെ ബിജെപിക്കുണ്ട്. 2006ല്‍. അന്നു മൂവാറ്റുപുഴ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച പി.സി. തോമസ് മൂന്നക്ക ഭൂരിപക്ഷത്തിനാണെങ്കിലും ജയിച്ചു പാര്‍ലമെന്‍റില്‍ പോയി. പക്ഷേ, ഈ ചരിത്ര വിജയത്തിന്‍റെ ക്രെഡിറ്റ് ബിജെപിയുടെ പേരില്‍ പതിച്ചുകിട്ടിയിട്ടില്ല, ഇന്നോളം.
    പണ്ടൊരിക്കല്‍, 1984ല്‍ തലസ്ഥാന മണ്ഡലത്തില്‍ പാര്‍ട്ടി വമ്പന്‍ പ്രകടനം കാഴ്ച വച്ചതാണ്. സ്വന്തം പേരില്‍ മത്സരിക്കാനുള്ള പാങ്ങ് അന്നും പാര്‍ട്ടിക്കില്ലായിരുന്നു. ഹിന്ദു മുന്നണിയിലായിരുന്നു അന്നു ബിജെപി. പൂഞ്ഞാര്‍ കൊട്ടാരത്തിലെ കേരള വര്‍മ രാജയാണു സ്ഥാനാര്‍ഥി. കേണല്‍ ഗോദവര്‍മ രാജന്‍റെ നേര്‍സഹോദരന്‍. ഗോദയില്‍ കേരള രാജ എതിരാളികളെ മലര്‍ത്തി അടിക്കുമെന്നു പോലും തോന്നിച്ചു. പക്ഷേ, ലക്ഷത്തിലധികം വോട്ടു പിടിക്കാനായി എന്നതില്‍ കവിഞ്ഞ് രാജാവിന് അത്ഭുതങ്ങളൊന്നും കാണിക്കാന്‍ കഴിഞ്ഞില്ല. രാജയ്ക്കു കിട്ടിയതു ബിജെപിയുടേതല്ല, തിരുവനന്തപുരത്തെ രാജരക്തം കലര്‍ന്ന സവര്‍ണഹിന്ദുക്കളുടെ വോട്ടാണെന്നായിരുന്നു അന്നു വ്യാഖ്യാനം. രാജാവ് 1996ല്‍ ബിജെപി സ്ഥാനാര്‍ഥിയായിത്തന്നെ തിരുവനന്തപുരത്തു വീണ്ടും മത്സരിച്ചെങ്കിലും അന്നും ഫലം നിരാശപ്പെടുത്തി. ഒ. രാജഗോപാല്‍ പാലക്കാട്ടും തിരുവനന്തപുരത്തും ഏതാണ്ടു സമാനമായ മത്സരം കാഴ്ച വച്ചു. അതും ഫലം കണ്ടില്ല.
   1984ല്‍ ഒഴികെ ഒരിക്കല്‍പ്പോലും അവരുടെ വോട്ടിങ് ശരാശരി രണ്ടക്കം കടന്നിട്ടില്ല. കേരളത്തിലെ ഭരണ- പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള വോട്ടിങ് വ്യത്യാസം ഏതാണ്ട് അഞ്ചു ലക്ഷമാണ്. ഇതാകട്ടെ, പോള്‍ ചെയ്യുന്നതിന്‍റെ കഷ്ടിച്ചു രണ്ടോ മൂന്നോ ശതമാനം മാത്രവും. ബിജെപിക്കു മിക്ക നിയോജക മണ്ഡലങ്ങളിലും ശരാശരി ഏഴു ശതമാനം വരെ വോട്ടുണ്ട്. ഇതു മൊത്തത്തില്‍ ഏതാണ്ടു 15 ലക്ഷത്തോളം വരും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏഴു ലക്ഷത്തോളം വോട്ടുകള്‍ ചോര്‍ന്നെന്നു സിപിഎം പാര്‍ട്ടി തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വോട്ട് യുഡിഎഫ് പക്ഷത്തേക്കാണു പോയതെന്നും അവിടെ വിലയിരുത്തപ്പെടുന്നു. ബിജെപിയുടെ വോട്ട് വേണ്ടെന്നു പൊതുപന്തിക്കു പറയുമെങ്കിലും കിട്ടിയാല്‍ വേണ്ടെന്നു വയ്ക്കുന്നവരല്ല പൊതുവേ യുഡിഎഫിലുള്ളവരെന്നാണു പേരുദോഷം. അതില്‍ അല്പസ്വല്പം വാസ്തവം ഇല്ലാതെയുമില്ല. എന്നാല്‍ അതിന്‍റെ നന്ദിയൊന്നും തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അവര്‍ കാണിക്കില്ല. അതുകൊണ്ടാണ് ഇക്കുറി കളമൊന്നു മാറ്റിച്ചവിട്ടാമെന്നു ബിജെപി കരുതിയത്.
   പാര്‍ട്ടി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് അഡ്വ. ബി. ഗോപാലകൃഷ്ണനാണു വെടിപൊട്ടിച്ചത്. ഒ. രാജഗോപാല്‍ ഏറ്റു പിടിച്ചു. രണ്ടുപേരുടെയും കൈപൊള്ളിയതു മിച്ചം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് വികസന അജന്‍ഡ ലക്ഷ്യം വച്ചാണെന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ വിശദീകരണം. വികസന കാര്യത്തില്‍ യുഡിഎഫിനെക്കാള്‍ മികച്ചതാണ് എല്‍ഡിഎഫ് എന്നതിലും അദ്ദേഹത്തിനു സംശയം ലവലേശമില്ല. അതുകൊണ്ട് സ്വന്തം സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സിപിഎമ്മിനു വോട്ട് ചെയ്തേക്കാമെന്നു തുറന്നങ്ങു പറഞ്ഞു. ബിജെപിക്കു ചങ്ങാത്തം കൂടാന്‍ പറ്റിയ പാര്‍ട്ടിയാണു സിപിഎം എന്ന കാര്യം അവിടെ നില്ക്കട്ടെ. ബിജെപിയില്‍ ഇടതുപക്ഷ ഹിന്ദുത്വം എന്ന ആശയം ബീജാവാപം ചെയ്ത ആളാണ് അഡ്വ. ഗോപാലകൃഷ്ണന്‍ എന്ന കാര്യം മറക്കരുത്. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് പാലക്കാട്ടു നടന്ന യുവമോര്‍ച്ച സമ്മേളനത്തില്‍ അദ്ദേഹം അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്‍റെ കാതല്‍തന്നെ ഇടതുപക്ഷ ഹിന്ദുത്വം ആയിരുന്നു. ഹൈന്ദവ പാര്‍ട്ടിയാണു ബിജെപിയെങ്കിലും അംഗങ്ങളില്‍ മഹാഭൂരിപക്ഷവും സവര്‍ണ ഹൈന്ദവരാണെന്നും പാര്‍ട്ടിയുടെ അടിത്തറ ബലപ്പെടുത്താന്‍ അധഃസ്ഥിതരടക്കമുള്ള സാധാരണക്കാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
   ഇത്തരക്കാരോട് ഇടതുപക്ഷ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന സമീപനമായിരിക്കണം പാര്‍ട്ടി പുലര്‍ത്തേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു. സാധാരണക്കാരുടെ കാര്യങ്ങള്‍ വിശദീകരിച്ച് അവരെ പാട്ടിലാക്കി, ഇടതുപക്ഷ മാതൃകയില്‍ പാര്‍ട്ടി വളര്‍ത്തുകയാണ് ഇടതുപക്ഷ ഹിന്ദുത്വം കൊണ്ട് ഉദ്ദേശിച്ചത്. പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളുടെയും അനുഗ്രഹം ഈ നിര്‍ദേശത്തിനുണ്ടായിരുന്നെങ്കിലും നവ വിചാരകേന്ദ്രമാകാനുള്ള ഗോപാലകൃഷ്ണന്‍റെ ശ്രമം ഫലം കണ്ടില്ല.
കഴിഞ്ഞ ഏഴെട്ടു വര്‍ഷമായി മച്ചിലായിരുന്ന ഈ പ്രമേയമാണ് അദ്ദേഹമിപ്പോള്‍ പൊടിതട്ടി പുറത്തെടുത്തത്. അതിനു വ്യക്തമായ ന്യായീകരണം നിരത്താനും അദ്ദേഹത്തിനു കഴിഞ്ഞു. പാര്‍ട്ടിക്കു രണ്ടു ശത്രുക്കളാണുള്ളതെന്നു ഗോപാലകൃഷ്ണന്‍ വിശദീകരിക്കുന്നു. രാഷ്ട്രീയ ശത്രുക്കളും സൈദ്ധാന്തിക ശത്രുക്കളും. കോണ്‍ഗ്രസാണു പാര്‍ട്ടിയുടെ രാഷ്ട്രീയ ശത്രു. രാഷ്ട്രീയ ശത്രുക്കളെ തെരഞ്ഞെടുപ്പില്‍ നേരിടണം. സൈദ്ധാന്തികരെ ആശയപരമായും. ഇപ്പോള്‍ തെരഞ്ഞെടുപ്പാണ്. ഇവിടെ ശത്രുത രാഷ്ട്രീയമാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാട്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ സിപിഎം വിരുദ്ധ സൈദ്ധാന്തിക നിലപാട്. അതുകൊണ്ടാണു വോട്ട് മറിക്കാമെന്ന് ബിജെപി തുറന്നു പറഞ്ഞത്. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു സഹകരണം.
    കിട്ടുന്ന വോട്ടില്‍ അഭിമാനിക്കുകയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുകയെന്നാണു കഴിഞ്ഞദിവസം പിണറായി തൃശൂരില്‍ ഗോപാലകൃഷ്ണനെ ഉപദേശിച്ചത്. അങ്ങനെ ചെയ്യാത്ത പാര്‍ട്ടിയാണു ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഗോപാലകൃഷ്ണന്‍ കൊണ്ടുകൊടുത്താലും വോട്ട് വേണ്ടെന്നു സഖാവ് തീര്‍ത്തു പറഞ്ഞൊഴിഞ്ഞു. എന്നാല്‍, വോട്ട് വില്ക്കാത്ത ഒരു കാലവും ബിജെപിക്കുണ്ടായിരുന്നു എന്നു മറക്കരുത്. അന്നു നേതാക്കള്‍ക്കു പാര്‍ലമെന്‍ററി വ്യാമോഹമില്ലായിരുന്നു. കെ.ജി. മാരാരെപ്പോലുള്ള ശുദ്ധ ഖദര്‍ധാരികള്‍ കേരളത്തിലെ നാലതിരുകളില്‍ കാല്‍നടയായും സൈക്കിളില്‍ സഞ്ചരിച്ചും പട്ടിണി കിടന്നും പ്രവര്‍ത്തിച്ചു പച്ചപിടിപ്പിച്ച പാര്‍ട്ടിയാണിത്. അക്കാലത്ത് അണികളുടെ വോട്ട്ബാങ്കില്‍ ഒരു ചോര്‍ച്ചയും ഉണ്ടാകുമായിരുന്നില്ല. വോട്ടെടുപ്പു കഴിയുന്ന ദിവസം തന്നെ തങ്ങളുടെ വോട്ട് എത്രയെന്ന് അവര്‍ക്കു കൃത്യമായി പ്രവചിക്കാന്‍ കഴിയുമായിരുന്നു. ഇന്നതല്ല സ്ഥിതി. ഒരു നിശ്ചയമില്ലയൊന്നിനും എന്ന മട്ട്. ആര്‍ക്കും കൊടുക്കും, ആരുടെയും വാങ്ങും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചോര്‍ച്ചയെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചതു സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തന്നെ. കച്ചവടത്തില്‍ മനം നൊന്താണത്രേ, പലരും പാര്‍ട്ടി വിട്ടു പോകുകയും ചെയ്തു. സ്വന്ത നിലയ്ക്കു വോട്ടുകൊണ്ടു കാര്യമായ പ്രയോജനമില്ലെന്നു കണ്ടാണ് അതുള്ള ആര്‍ക്കെങ്കിലും കൊടുക്കാമെന്നു വച്ചത്. പക്ഷേ, പൊങ്ങച്ചക്കാര്‍ക്ക് അതും വേണ്ട. കാല്‍ക്കാശു മുടക്കാതെ ഒരു നാലഞ്ചു ലക്ഷം വോട്ടു കൊടുത്തേക്കാമെന്നു പറഞ്ഞപ്പോള്‍ വേണ്ടെന്നു പറയുന്ന പിണറായി സഖാവിനും വൈക്കം വിശ്വന്‍ സഖാവിനും മറ്റും കാര്യവിവരം കുറവാണ്. ചരിത്രപരമായ മറ്റൊരു മണ്ടത്തരമെന്നല്ലാതെ വേറെന്തു പറയാന്‍?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ