പേജുകള്‍‌

2011, മേയ് 17, ചൊവ്വാഴ്ച

finger print

ജനവിധിയുടെ
കാണാപ്പുറങ്ങള്‍
വാസ്തവം പറഞ്ഞാല്‍ അച്യുതാനന്ദന്‍ സഖാവിന് ഇപ്പോഴാണ് ഒരു സമാധാനമായത്. ഇനി ആരും മുഖ്യമന്ത്രി എന്നു വിളിക്കില്ലല്ലോ. പ്രതിപക്ഷ നേതാവായി ഒന്നുകൂടി വിലസുകയും ചെയ്യാം. പ്രതിപക്ഷ നേതാവാകാന്‍ പാര്‍ട്ടി സമ്മതിക്കുമോ എന്നു മാത്രമേ അറിയാനുള്ളൂ. കഴിഞ്ഞ അഞ്ചു വര്‍ഷം ക്ലിഫ് ഹൗസിലായിരുന്നു പൊറുതി എന്നു സമ്മതിക്കാം. അതു കൊണ്ടു മുഖ്യമന്ത്രി ആയിരുന്നോ എന്നു ചോദിക്കരുത്. മുഖ്യമന്ത്രി എന്നു കേള്‍ക്കുന്നതേ സഖാവിനു പഥ്യമല്ല. ചേര്‍ത്തലക്കാരന്‍ എ.കെ. ആന്‍റണി മാത്രമാണ് അക്കാര്യം തുറന്നു പറഞ്ഞത്- കഴിഞ്ഞ അഞ്ചു വര്‍ഷവും വി. എസ് പ്രതിപക്ഷ നേതാവായിരുന്നു എന്ന്.

മുഖ്യമന്ത്രി എന്ന നിലയില്‍ പലതും ചെയ്യാനുണ്ടായിരുന്നു വി.എസിന്. പക്ഷേ, പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രമേ അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. ആള്‍ക്കൂട്ടം കാണുന്നതാണ് ആകെയൊരു ഹരം. ജനത്തെക്കണ്ടാല്‍ സഖാവ് ചാക്യാര്‍ കൂത്തു മുതല്‍ ശീതങ്കന്‍ തുള്ളല്‍ വരെ നടത്തും. ഈ ചൊല്ലിയാട്ടത്തിലെ കൈയടി മുഴുവന്‍ തനിക്ക് അനുകൂലമായ തരംഗമാണെന്നു കരുതിപ്പോയി, എല്ലാം വെറുതേ.

രണ്ടു തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചപ്പോള്‍ ആസേതുഹിമാചലം പ്രകടനം നടത്തിച്ചു സീറ്റ് ഒപ്പിച്ചെടുത്തു. എന്നാല്‍, ഈ വിരട്ടൊന്നും ജനങ്ങളുടെ മുന്‍പില്‍ ഏശില്ലെന്ന് ഇപ്പോഴാണു മനസിലായത്. 2006 ആവര്‍ത്തിക്കാമെന്ന പൂതി വിഫലം. വേലിക്കകത്തെ സഖാവ് തത്കാലം പ്രതിപക്ഷത്തിരിക്കട്ടെ എന്നു ജനം കല്‍പ്പിച്ചു. പ്രതിപക്ഷ നേതാവായിരുന്നാല്‍ ഇവിടെ ചിലതൊക്കെ നടക്കുമെന്നാണ് അവര്‍ കരുതുന്നത്.

എണ്‍പത്തേഴു വയസായെങ്കിലും അഴിമതിയോടു സന്ധി ചെയ്യാത്തതും പെണ്‍വാണിഭക്കാര്‍ക്കു മുന്നില്‍ തല കുനിക്കാത്തതുമാണു തന്‍റെ യൗവനം എന്നു നീട്ടിപ്പാടിയിട്ടുണ്ട് സഖാവ്. അതുകൊണ്ട്, ഇക്കുറി പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്നു സഖാവ് ആദ്യം നയിക്കുന്ന സമരം കാസര്‍ഗോട്ടായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടിയോ മറ്റേതെങ്കിലും കോണ്‍ഗ്രസ് നേതാക്കളോ കരുതിയിട്ടുണെങ്കില്‍ തെറ്റി. സഖാവിന് അഴിമതിയെന്നാല്‍ കൃത്യമായ അറിവുണ്ട്. ഉദാഹരണത്തിന് മൂന്നാറില്‍ അഡ്വ. രാംകുമാറോ മറ്റു വല്ല സ്വകാര്യ വ്യക്തികളോ പണം മുടക്കി ഭൂമി വാങ്ങിയാല്‍ അതു ഭൂമി കൈയേറ്റം. സ്വന്തം പാര്‍ട്ടിക്കാരോ സഹ സഖാക്കളോ ഇതേ സ്ഥലം വെട്ടിപ്പിടിച്ചാല്‍ അവകാശ സമര വിജയം, കുടികിടപ്പ് സ്വാതന്ത്ര്യം. ഇനി കാസര്‍ഗോട്ട് തന്‍റെ അനന്തരവന്മാരോ സ്വന്തക്കാരോ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയാല്‍ അതു സാധാരണ പട്ടയം വിതരണ നടപടി മാത്രം. മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്ക് ഇരുപത്തിമൂന്നു കോടിയില്‍പ്പരം രൂപ വിലയുള്ള ഭൂമി വഴിവിട്ടു പതിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി എന്നു പറഞ്ഞു നടക്കുന്നതില്‍ ഒരു കാര്യവുമില്ല. ഉദ്യോഗസ്ഥരുടെ എല്ലാ എതിര്‍പ്പുകളും അവഗണിച്ച് അടുത്ത ബന്ധു കൂടിയായ ആലപ്പുഴക്കാരന്‍ സോമന് കാസര്‍ഗോട്ട് ഭൂമി പതിച്ചു കൊടുത്തതില്‍ അഴിമതിയുണ്ടെന്നു കരുതുന്ന ഉമ്മന്‍ ചാണ്ടിയുടെ നടപടി വെറും പോഴത്തമായി കണ്ടാല്‍ മതി. തന്നെ ആക്ഷേപിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കു കിട്ടുന്ന ഒരവസരം എന്നു കരുതിയാല്‍ മതി. അത്തരം ഒരവസരവും ഉമ്മന്‍ ചാണ്ടി പാഴാക്കുന്നില്ലെന്ന വി.എസിന്‍റെ പരാതി അദ്ദേഹത്തിന്‍റെ പാര്‍ട്ടി പരിശോധിച്ചുവരുകയാണെന്നാണ് അണിയറയില്‍ കേട്ടത്.

വി.എസിനെ തത്കാലം പ്രതിപക്ഷ നേതാവാക്കില്ലെന്നുമുണ്ടൊരു അഭ്യൂഹം. പിബി അംഗം കോടിയേരി ബാലകൃഷ്ണനാണ് ഈ നിയോഗമത്രെ. ഏതായാലും അങ്ങനെയൊരു നിലപാട് പാര്‍ട്ടി എടുത്താലും അതുകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനമുണ്ടാവുക വി.എസിനു തന്നെ ആയിരിക്കും. വിഎസിനെ പ്രതിപക്ഷ നേതാവാക്കിയാല്‍ ആരോടൊക്കെയാണ് അദ്ദേഹം കലഹിക്കുക? അനന്തരവന്‍ സോമനോടോ? സര്‍ക്കാര്‍ സര്‍വീസില്‍ അനധികൃത നിയമനം നേടിയ മക്കളോടോ?സര്‍ക്കാര്‍ ചെലവില്‍ മക്കാവു യാത്ര നടത്തിയവരോടോ? അതു വല്ലതും അന്വേഷിച്ചു കുറ്റക്കാരെ കൈയാമം വച്ചു ജയിലിലടച്ചാല്‍ വയസുകാലത്തു വിഎസിനെ നോക്കാന്‍ ആരെങ്കിലും വേണ്ടേ?

അസംബ്ലി സീറ്റ് കിട്ടാന്‍ അണികളെക്കൊണ്ടു പ്രകടനം നടത്തിച്ച തന്ത്രം, പ്രതിപക്ഷ നേതാവാന്‍ ഒരിക്കല്‍ക്കൂടി പയറ്റരുത് എന്നൊരു അഭ്യര്‍ഥനയുണ്ട് സഖാവിനോട്. ഇക്കാര്യത്തിലെങ്കിലും പാര്‍ട്ടി പറയുന്നതു കേള്‍ക്കണം.

** **

കോണ്‍ഗ്രസില്‍ ആളനക്കമുണ്ടാകണമെങ്കില്‍ തെരഞ്ഞെടുപ്പ്, അധികാരം എന്നിവ പോലെ എന്തെങ്കിലുമൊക്കെ വേണം. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ കോണ്‍ഗ്രസില്‍ വെടി പൊട്ടിയതാണ്. എല്ലാവരും കരുതി കോണ്‍ഗ്രസ് ടിക്കറ്റില്‍ ഏതു കച്ചിത്തുരുമ്പ് മത്സരിച്ചാലും നൂറില്‍ നൂറു മാര്‍ക്കു നേടി വിജയിക്കുമെന്ന്. ഇതാ ഞങ്ങളുടെ കുറേ കാര്യസ്ഥന്മാരും പെട്ടിപിടിത്തക്കാരും. ഇവരാണ് ഇനി നിങ്ങളെ നയിക്കേണ്ടത്. ഞങ്ങള്‍ പറയുന്നവര്‍ക്കു നിങ്ങള്‍ വോട്ടു കുത്തിയാല്‍ മതി. തെരഞ്ഞെടുപ്പിനു മുന്‍പ് ഹൈക്കമാന്‍ഡും ഹൈക്കമാന്‍ഡിലെ യുവരാജന്‍ രാഹുല്‍ജിയും പറഞ്ഞത് അങ്ങനെയാണ്. മുതിര്‍ന്ന ഒരൊറ്റ നേതാവിനോടു പോലും കൂടിയാലോചിക്കാതെ രണ്ടു ഡസന്‍ സ്ഥാനാര്‍ഥികളെയാണു ഹൈക്കമാന്‍ഡ് നൂലില്‍ കെട്ടിയിറക്കിയത്. വിരലിലെണ്ണാവുന്നരൊഴികെ എല്ലാവരും തോറ്റു തൊപ്പിയിട്ടു. കോഴിക്കോടു മുതല്‍ ആലുവ വരെ രാഹുല്‍ജി കാപ്പിക്കടകളില്‍ കയറി പൊറോട്ടയും പാലും കഴിച്ചു കടകളടപ്പിച്ചതു മിച്ചം. വിന്ധ്യനിപ്പുറത്ത് ഒരിടത്തുപോലും രാഹുല്‍ ഇഫക്റ്റ് ഉണ്ടായില്ല.

തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുന്‍പ് യൂത്തന്മാരുടെ പഠന ശിബിരം കഴിഞ്ഞതു നന്നായി. അതിലേക്ക് മൂത്ത കോണ്‍ഗ്രസുകാരെ ആരെയും ക്ഷണിക്കാതിരുന്നതും വളരെ നന്നായി. അല്ലായിരുന്നെങ്കില്‍ പാവം രാഹുല്‍! എന്തോക്കെ പഴി കേള്‍ക്കേണ്ടി വരുമായിരുന്നു.

** **

ശ്രീ ഭൂവിലസ്ഥിരമസംശയം,

ഇന്നു നിന്‍റെയാഭൂതി

പുനരിങ്ങു കിടപ്പിതോര്‍ത്താല്‍...!

വീണ പൂവിനെ നോക്കി കുമാരനാശാന്‍ ഇങ്ങനെ പാടിയപ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ അതു പാലാ കരിങ്ങോഴയ്ക്കല്‍ മാണി മാണിക്ക് അറംപറ്റുമെന്ന് ആരെങ്കിലും കരുതിയോ? 2006ലെ തെരഞ്ഞെടുപ്പില്‍ മാണി സാറിന്‍റെ പാര്‍ട്ടി മത്സരിച്ചത് ഇടതു മുന്നണിക്കെതിരേ മാത്രമായിരുന്നില്ല. മാണിയുടേതിനു പുറമേ വേറെ നാലെണ്ണമുണ്ടായിരുന്നു കേരള കോണ്‍ഗ്രസുകള്‍. ഇടതു മുന്നണിയെ പിന്നെയും വിശ്വസിക്കാം. കേരള കോണ്‍ഗ്രസുകള്‍ അങ്ങനെയല്ല. എപ്പോഴാണു ഫണം വിടര്‍ത്തുക എന്നു മുന്‍കൂട്ടി പറയുക എളുപ്പമല്ല. അപ്പോള്‍പ്പിന്നെ ചെറിയ പാമ്പിനെ വലുതു വുഴുങ്ങുക എന്ന നാട്ടു നടപ്പു വച്ച് മാണിസാര്‍ വായ് പിളര്‍ന്നു. ജോസഫും പി.സി. ജോര്‍ജും ആ വായില്‍ കൊണ്ടു തല വച്ചു. രണ്ടിനെയും വിഴുങ്ങിയ മാണി സട കുടഞ്ഞെഴുന്നേറ്റു. ഞാനൊഴിഞ്ഞുണ്ടോ രാമനീ ത്രിഭുവനത്തിങ്കലെന്നു ഭൃഗുരാമന്‍ ശ്രീരാമനോടു ചോദിച്ചതു പോലെ രണ്ടാമനാകാന്‍ എന്നെക്കാള്‍ യോഗ്യന്‍ യുഡിഎഫില്‍ വേറേ ആരുണ്ട് എന്നു കുഞ്ഞാലിയോടും കൂട്ടരോടും നെഞ്ചുവിരിച്ചു തന്നെ ചോദിച്ചു, തെരഞ്ഞെടുപ്പിനു മുന്‍പ്.

പി.സി. ജോര്‍ജിനെ വിഴുങ്ങിയത് തനിക്കും കുടുംബക്കാര്‍ക്കും തെറി കേള്‍ക്കാന്‍ വയ്യാത്തതുകൊണ്ടാണ്. അല്ലാതെ വലിയ വോട്ട് ബാങ്ക് നോക്കി ആയിരുന്നില്ല. എന്നാല്‍, ജോസഫിന്‍റെ കാര്യം അങ്ങനെയല്ല. 2004ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മകന്‍ ജോസ് കെ. മാണിക്കു സ്വന്തം വാര്‍ഡില്‍പ്പോലും ഭൂരിപക്ഷം ലഭിച്ചില്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കഷ്ടിച്ചു കടന്നു കൂടിയതേയുള്ളൂ. ഈ ഗതികേട് തനിക്കും മകനും ഇനിയുണ്ടാകരുത് എന്ന നിര്‍ബന്ധ ബുദ്ധി ഒന്നുകൊണ്ടു മാത്രമാണു ജോസഫ് ഗ്രൂപ്പിനെ മാണിപ്പാര്‍ട്ടിയില്‍ ലയിപ്പിച്ചത്. അതിപ്പോള്‍ തനിക്കു തന്നെ പാരയായെന്നു മാണി സാര്‍ വിലപിക്കുന്നു. ജോസഫിനെയും ജോര്‍ജിനെയും കൂടെക്കൂട്ടുന്നതിനു മുന്‍പ് ഇടതു തരംഗത്തില്‍പ്പോലും മാണിപ്പാര്‍ട്ടിക്ക് എട്ട് എംഎല്‍എമാരെ കിട്ടി. ഇമ്മിണി വലിയ പാര്‍ട്ടിയായി മത്സരിച്ചപ്പോള്‍ മത്സരിക്കാന്‍ കിട്ടിയത് ആകെ 15 സീറ്റ്. വിജയിച്ചത് വെറും ഒന്‍പതിടത്ത്. അതും പോട്ടെ. 2006ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജോസഫും ജോര്‍ജും ഭൂരിപക്ഷം ഉയര്‍ത്തിയപ്പോള്‍, മാണി സാറിന്‍റെ ഭൂരിപക്ഷം കുത്തനേ ഇടിഞ്ഞു. ഈ പശ്ചാത്തലത്തിലാണു ലയനത്തിന് ഏറ്റവും വലിയ വില നല്‍കിയതു താനാണെന്നു ഫലപ്രഖ്യാപന ദിവസം മാണി തുറന്നടിച്ചത്.

പേടിക്കാനില്ല. വോട്ടു ചോര്‍ച്ചയെക്കുറിച്ചു മാണി സാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. റിസല്‍റ്റ് ഒന്നു വന്നോട്ടെ. വളരുന്തോറും പിളരുന്ന പാര്‍ട്ടിയാണു കേരള കോണ്‍ഗ്രസ് എന്ന തീസിസില്‍ പിഎച്ച്ഡി എടുത്ത രാഷ്ട്രീയ പണ്ഡിതനാണു മാണിയെന്ന് ആര്‍ക്കാണ് അറിയാത്തത്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ