പേജുകള്‍‌

2011, മേയ് 3, ചൊവ്വാഴ്ച

osama bin laden

ഒസാമ ബിന്‍ ലാദെന്‍
ബാക്കി വയ്ക്കുന്ന പാഠങ്ങള്‍ 
 ഒടുവില്‍ ഒസാമ എന്ന ഭീകര യുഗത്തിന് അന്ത്യം. വാളെടുത്തവന്‍ വാളാല്‍ എന്ന ലോക നിയമത്തിന് ഒസാമ ബിന്‍ ലാദനും വഴിപ്പെട്ടു. വില്ലനെന്നും നായകനെന്നും ഒരേ സമയം കൊണ്ടാടപ്പെടുന്ന ഭീകരന്‍ എന്നത് ഒസാമയുടെ സവിശേഷത. നമ്മുടെ കാലഘട്ടം കണ്ട ഏറ്റവും വിനാശകാരിയായ മതമൗലികവാദിയും കൊടുംഭീകരനുമായിരുന്നു അയാള്‍. 9/11 എന്ന ചുരുക്കപ്പേരില്‍ നടുക്കത്തോടെ മാത്രം ഓര്‍മിക്കപ്പെടുന്ന അമേരിക്കയിലെ ട്വിന്‍ ടവര്‍ ദുരന്തമാണ് ഒസാമയുടെ കുപ്രസിദ്ധി ആകാശംമുട്ടെ വളര്‍ത്തിയത്. അതിനു മുന്‍പുള്ള ചരിത്രവും ഭീകരവാദത്തിന്‍റെയും കൂട്ടക്കുരുതിയുടെയും പന്ഥാവില്‍ത്തന്നെ. അതിസമ്പന്നമായ കുടുംബത്തിലെ അംഗം, അതീവ സമര്‍ഥനായ വിദ്യാര്‍ഥി എന്നിങ്ങനെ ഒസാമയുടെ പൂര്‍വകാലത്തിനു വിശേഷണങ്ങള്‍ പലതുണ്ട്. വ്യവസ്ഥാപിത പാതകള്‍ വെടിഞ്ഞു ഭീകരവാദത്തിന്‍റെ നടുത്തളത്തിലേക്ക് ഇയാള്‍ ആനയിക്കപ്പെട്ടതിനു പിന്നില്‍ ചരിത്രപരവും പ്രാദേശികവുമായ കാരണങ്ങളും പലതുണ്ട്.
     അഫ്ഗാനിസ്ഥാനില്‍ റഷ്യന്‍ സൈന്യത്തോടു പോരാടുന്നതിനു മൗതമൗലികവാദത്തെ ഭീകരതയുടെ പടച്ചട്ടയണിച്ച അമേരിക്ക തന്നെയാണ് ബിന്‍ ലാദന്‍ എന്ന കൊടും ഭീകരന്‍റെ യഥാര്‍ഥ സ്രഷ്ടാവ്. അഫ്ഗാനെ റഷ്യന്‍ അധിനിവേശത്തില്‍ നിന്നു മോചിപ്പിച്ചതോടെ ഒസാമയും അയാള്‍ അടിത്തറ പാകിയ അല്‍ ക്വയ്ദയും അമേരിക്കയ്ക്കു തന്നെ പിന്നീട് ഇറക്കിവെയ്ക്കേണ്ട ഭാരമായി. അമേരിക്ക ഒസാമയുടെയും ഒസാമ അമേരിക്കയുടെയും ശത്രുവായത് ഈ തിരസ്കാരത്തിന്‍റെ തുടര്‍ച്ചയില്‍. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടക്കാരന്‍ എന്ന കപടമേല്‍വിലാസം ഒസാമയ്ക്കു സിദ്ധിക്കുന്നതും അതിന്‍റെ തുടര്‍ച്ച. ലോകം സ്വന്തം പട്ടാള ബൂട്ട്സിനു ചുവടെ എന്ന അമേരിക്കന്‍ അധികാരദുരയ്ക്ക് എക്കാലത്തെയും വലിയ തിരിച്ചടി നല്‍കി, പിന്നീട് ഒസാമ.
      ലോകത്ത് എവിടെയൊക്കെ യുദ്ധവും അരാജകത്വവും പൊട്ടിപ്പുറപ്പെടുന്നുവോ അവിടെയെല്ലാം രണ്ടുപക്ഷത്തുമുണ്ട് അമേരിക്ക. മതത്തിന്‍റെ പേരിലോ രാഷ്ട്രീയത്തിന്‍റെ പേരിലോ എണ്ണപ്പണത്തിന്‍റെ പേരിലോ ഏഷ്യന്‍ രാജ്യങ്ങളും ഗോത്രങ്ങളും കലഹിക്കുമ്പോള്‍ അതിന്‍റെയെല്ലാം പിന്നില്‍ അമേരിക്കയുടെ വിരലുകളില്‍ ചെന്നവസാനിക്കുന്ന അദൃശ്യചരടുകളുമുണ്ട്. ലോകത്തിന്‍റെ ഏതു കോണിലുമുള്ള സിംഹാസനങ്ങള്‍ അട്ടിമറിക്കപ്പെടുമ്പോഴും അതിനു പിന്നിലെല്ലാം അമേരിക്കയുടെ മസ്തിഷ്കമുണ്ട്. ഈ അധികാരവ്യാപനത്തിന്‍റെ സാമ്രാജ്യത്വ അജന്‍ഡ തന്നെയാണ് ഒസാമ എന്ന കൊടും ഭീകരന്‍റെ സൃഷ്ടിയിലും ഇപ്പോള്‍ സംഹാരത്തിലും കലാശിച്ചത്.
       തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങളുടെ സംരക്ഷണത്തിനും നിറവേറ്റലിനും ഭീകരസംഘടനകളെ വാര്‍ത്തെടുക്കുക എന്ന അമേരിക്കന്‍ തന്ത്രം ഒസാമ എന്ന പാഠത്തില്‍ നിന്ന് അവരെ എന്തെങ്കിലും പഠിപ്പിച്ചതായി നാം കരുതേണ്ടതില്ല. ഒരു ഭസ്മാസുരനെ സൃഷ്ടിച്ച് ട്വിന്‍ ടവര്‍ മഹാദുരന്തം ഏറ്റുവാങ്ങി എന്നതുകൊണ്ട് യുഎസിന്‍റെ ഭീകര പ്രോത്സാഹന അജന്‍ഡകളെ എന്നേക്കുമായി കുഴിച്ചുമൂടി എന്നും ഗുണപാഠമില്ല. ഒസാമമാരെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും അമേരിക്കന്‍ സാമ്രാജ്യത്വം. എണ്ണയും മതവും അധികാരവും ഗോത്ര വൈരങ്ങളും കൂട്ടിക്കുഴയ്ക്കുന്ന ഏഷ്യന്‍ ഭൂപ്രദേശങ്ങളില്‍ ഭീകരതയുടെ വിളവെടുപ്പിന് ഒരുപാടുണ്ട് ലാഭസാധ്യതകള്‍. ആയുധക്കച്ചവടമടക്കം അടിക്കുന്നവന്‍റെയും കൊള്ളുന്നവന്‍റെയും പോക്കറ്റ് ലക്ഷ്യംവച്ചുള്ള വാണിജ്യ ശ്രമങ്ങള്‍ക്ക് ഏറ്റവും മികച്ച അടിവളം ഭീകരത തന്നെയാണ്. ഏറെ വര്‍ഷങ്ങളായി ഒസാമയുടെ പിന്നാലെയായിരുന്നു യുഎസ് സൈനികശക്തിയും ചാരനേത്രങ്ങളും. ഒടുവില്‍ വൈറ്റ്ഹൗസില്‍ സുസ്മേരവദനനായി പ്രസിഡന്‍റ് ബരാക് ഒബാമ തങ്ങളുടെ ഒന്നാം നമ്പര്‍ ശത്രുവിന്‍റെ അന്ത്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ അതിനെ വാഴ്ത്തുന്നുണ്ട് ലോകനേതാക്കളും ഇന്ത്യയടക്കമുള്ള രാജ്യങ്ങളും. അമേരിക്കന്‍ തെരുവുകളില്‍ ഇന്നലെ ആനന്ദനൃത്തച്ചുവടുവച്ചത് ഒസാമഭീതിയില്‍ നിന്നു മുക്തി നേടിയ മനസുകള്‍. ഈ നൃത്തത്തിന്‍റെ ആയുസ് എത്ര എന്നു പക്ഷേ, പ്രവചിക്കാനാവുമോ അമേരിക്കയ്ക്കു പോലും. ഇന്ത്യയടക്കം അനേകം രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്താന്‍ പോന്ന ചാവേര്‍ ക്യാംപുകള്‍ ഇനിയും എത്രയോ ബാക്കിയുണ്ട് പാക്കിസ്ഥാനിലും മറ്റും. ഏതു രാജ്യാതിര്‍ത്തിയെയും ഭേദിച്ചു ചെന്നു ഭീകരാക്രമണം നടത്താന്‍ ചാവേറുകള്‍ എവിടെയൊക്കെയോ ചുര മാന്തുന്നു എന്നതും സത്യം. ഇവിടേക്കെല്ലാം ഒഴുകുന്ന പണവും സന്നാഹങ്ങളും പലപ്പോഴും യുഎസ് ഡോളറിന്‍റെ ചൂടും ചൂരും ഉള്ളവ.
       ഒബാമയുടെ തെരഞ്ഞെടുപ്പു ക്യാംപെയ്ന്‍ തുടങ്ങിയതിനു പിന്നാലെ ഒസാമ വധം ഉത്സവമാകുമ്പോള്‍ അതിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങളും വ്യക്തം. ഒബാമയെ സംബന്ധിച്ച് ഭീകരവിരുദ്ധ പോരാട്ടത്തിന്‍റെ സൂപ്പര്‍ ഹീറോ ചമഞ്ഞ് ലോകനെറുകയില്‍ നില്‍ക്കാം. അപ്പോഴും പുതിയ ഒസാമമാരെ സൃഷ്ടിക്കാന്‍ ഇനി ഒരു ചില്ലി ഡോളര്‍ പോലും അമേരിക്കയുടെ രഹസ്യ ഖജനാവുകളില്‍ നിന്ന് ഒഴുകില്ല എന്ന പ്രസ്താവമത്രെ അമേരിക്കന്‍ പ്രസിഡന്‍റില്‍ നിന്നു ലോകം കേള്‍ക്കാനാഗ്രഹിക്കുന്നത്. ഒസാമ എന്ന പാഠം അത്രയെങ്കിലും പറയിക്കണം അമേരിക്കയെക്കൊണ്ട്. ട്വിന്‍ ടവര്‍ രക്തസാക്ഷികളുടെ നിത്യശാന്തിക്കു പുഷ്പചക്രം സമര്‍പ്പിച്ച് പാക്കിസ്ഥാനുള്ള സൈനികസഹായം അനേകകോടിയായി ഉയര്‍ത്തുന്ന പതിവു കാപട്യം ഇനിയെങ്കിലും തിരിച്ചറിയാനും തിരുത്താനും കഴിയട്ടെ അമേരിക്കയ്ക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ