പേജുകള്‍‌

2012, ജൂൺ 19, ചൊവ്വാഴ്ച

കരകയറിയത് കയത്തിലേക്ക്


പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞ് തിരുവന്തോരത്തു പോയി ഒരു വീടുണ്ടാക്കിയത് കെട്ട്യോളേം കുട്ട്യോളേം കൂട്ടി പൊറുതിക്കു തന്നെയാണ്. അനന്തപുരിയിലേക്കയച്ചതു പുതുപ്പള്ളിക്കാരായതു കൊണ്ടു വീടിനു പുതുപ്പള്ളി എന്നു പേരും നല്‍കി. കണ്‍വീനറായാലും പ്രതിപക്ഷ നേതാവായാലും മുഖ്യമന്ത്രി ആയാലും ഇതൊന്നുമല്ലെങ്കിലും കുഞ്ഞൂഞ്ഞിനു പുതുപ്പള്ളിയാണു പ്രിയം. അതിപ്പോള്‍ തിരുവനന്തപുരത്തെ വീടായാലും കോട്ടയത്തെ നാടായാലും പുതുപ്പള്ളിയിലായാലേ, ഉറക്കം വരൂ, അതിനു നേരം കിട്ടില്ലെങ്കില്‍ക്കൂടി.

കുഞ്ഞൂഞ്ഞിന് എവിടെ വേണമെങ്കിലും കിടന്നുറങ്ങാം. എന്നാല്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അങ്ങനെ വഴിയില്‍ കിടന്നുറങ്ങാന്‍ അനുവാദമില്ല. അതിനു നന്ദന്‍ കോട്ട് ക്ലിഫ് ഹൗസ് എന്നൊരു രമ്യഹര്‍മം തീര്‍ത്തു നല്‍കിയിട്ടുണ്ട് കേരളത്തിലെ ജനങ്ങള്‍. അധികാരം കിട്ടുന്ന പാടേ, അങ്ങോട്ടു മാറുന്നതാണ് മിക്കവരുടെയും രീതി. അധികാരം ഒഴിഞ്ഞാലും അവിടം വിട്ടു പോകാന്‍ മടിയുള്ളവരുമുണ്ട്. പക്ഷേ, ക്ലിഫ് ഹൗസിലേക്കു മാറാന്‍ ഉമ്മന്‍ ചാണ്ടി ഒന്നു പേടിച്ചു. കേറുന്നതിനു മുന്‍പ് ഇറങ്ങേണ്ടി വരുമോ എന്നായിരുന്നു ആശങ്ക. സ്വന്തം പക്ഷത്ത് മൊത്തം എംഎല്‍എ മാര്‍ 72 മാത്രം. ഏതു നിമിഷം ആരാണു വാരുക എന്നറിയില്ല. എങ്കില്‍പ്പിന്നെ രണ്ടിലൊന്നറിഞ്ഞിട്ടു മതി പൊറുതി മാറ്റം എന്ന് അദ്ദേഹം കരുതിക്കാണും.

ടി.എം. ജേക്കബിന്‍റെ അകാല വേര്‍പാടു മൂലമുണ്ടായ തെരഞ്ഞെടുപ്പില്‍ പിറവത്തു കാക്ക കൊത്തിപ്പോകുമെന്നായിരുന്നു ഭീഷണി. പിറവത്തു സ്ഥാനാര്‍ഥി അനൂപ് ജേക്കബ് ആയിരുന്നെങ്കിലും മത്സരിച്ചത് ഉമ്മന്‍ ചാണ്ടി. അയ്യോ, പൊത്തോ പറഞ്ഞ് നല്ല മുഴുപ്പില്‍ത്തന്നെ പിറവത്തു കുഞ്ഞൂഞ്ഞും കൂട്ടരും ജയിച്ചു കയറി. ഒരുവേള, പിറവത്ത് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ത്തന്നെ പകരം ഒരു അഡ്ജസ്റ്റ്മെന്‍റ് എന്ന നിലയിലാണു നെയ്യാറ്റിന്‍കരയില്‍ സിപിഎമ്മിലെ എംഎല്‍എ ശെല്‍വരാജിനെ മറുകണ്ടം ചാടിച്ചത്. ഉപതെരഞ്ഞെടുപ്പ് നടത്തി വിജയിപ്പിച്ച് നല്ല കൈപ്പത്തിക്കാരന്‍ കോണ്‍ഗ്രസുകാരനാക്കുകയും ചെയ്തു. അതിനിത്തിരി ചെലവുണ്ടായി എന്നത് അവിടെ നില്‍ക്കട്ടെ. കൈ നനയാതെ മീന്‍ പിടിക്കാന്‍ കഴിയില്ലല്ലോ.

ഇനി സമാധാനമായി. അടുത്ത നാലു കൊല്ലത്തേക്ക് കുഞ്ഞൂഞ്ഞിന് ആരെയും പേടിക്കണ്ട. കുഞ്ഞാപ്പ കുഞ്ചി വിറപ്പിക്കില്ല. കുഞ്ഞുമാണിയും കൊടിപിടിക്കില്ല. എങ്കില്‍പ്പിന്നെ, താമസം ക്ലിഫ് ഹൗസിലേക്കു മാറ്റാമെന്നു മന്ത്രിമാരെല്ലാം കൂടി അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നുമുണ്ട്. ജഗതിയിലെ നാട്ടുകാര്‍ക്ക് ഇത്തിരി സ്വൈര്യവും കിട്ടും. ഉമ്മന്‍ ചാണ്ടിക്ക് ഊണും ഉറക്കവുമൊന്നുമില്ല. അദ്ദേഹത്തെ കാണാന്‍ വരുന്നവര്‍ക്കും കാലവും നേരവുമില്ല. വീട്ടിലും റോഡിലും ഏതു നേരത്തും ആളനക്കവും ലൈറ്റും ബഹളവും. അതുകൊണ്ട് ഉമ്മന്‍ ചാണ്ടി സാറ് ക്ലിഫ് ഹൗസിലേക്കു മാറണേ എന്ന നാട്ടുകാരുടെ പ്രാര്‍ഥന ഫലിച്ചു. ഇന്നലെ ക്ലിഫ് ഹൗസില്‍ പാലുകാച്ചല്‍ കര്‍മവും നടന്നു.

നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ വിജയിപ്പിച്ചെടുത്തതിന്‍റെ ക്ഷീണം തീര്‍ന്നിട്ടില്ല. അതിനു മുന്‍പേ തുടങ്ങി പാളയത്തില്‍പ്പട. നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ വിജയിപ്പിച്ചത് യുഡിഎഫും കോണ്‍ഗ്രസും ഒന്നുമല്ലെന്നു നാടാര്‍ വിഭാഗം. അതങ്ങു സമ്മതിച്ചു കൊടുത്തേക്കാമെന്നു വച്ചപ്പോള്‍ ജയിപ്പിച്ചതു തങ്ങളാണെന്നു ലത്തീന്‍ നാടാന്മാര്‍. അതല്ല തങ്ങളാണെന്നു മറ്റു നാടാന്മാര്‍. തങ്ങളുടെ ആളെ മന്ത്രിയാക്കണമെന്ന് ഒരു കൂട്ടര്‍. തങ്ങളില്‍ ഒരാളെത്തന്നെ മന്ത്രിയാകണമെന്നു മറ്റൊരു കൂട്ടര്‍. നാടാരെ മന്ത്രിയാക്കാമെന്ന് ആരും വാക്കു കൊടുത്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് എം.എം. ഹസന്‍. ശെല്‍വരാജിനു പകരം വേറേ ആരെയെങ്കിലും മത്സരിപ്പിച്ചിരുന്നെങ്കില്‍ ഭൂരിപക്ഷം കാല്‍ലക്ഷം കവിഞ്ഞേനെ എന്നു കെ. മുരളീധരന്‍.

തെരഞ്ഞെടുപ്പില്‍ വിഎസ് ഫാക്റ്റര്‍ തങ്ങള്‍ക്ക് അനുകൂലമായെന്നു കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല (എന്നു വച്ചാല്‍ ഉമ്മന്‍ ചാണ്ടി ഫാക്റ്റര്‍ വര്‍ക്ക് ചെയ്തില്ല എന്ന്). നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസിന്‍റെ സംഘടനാ ദൗര്‍ബല്യം വോട്ട് കുറച്ചെന്ന് എം.എം. ഹസന്‍ (എന്നുവച്ചാല്‍ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നില്‍ രമേശ് ചെന്നിത്തലയുടെ അധ്വാനം വളരെയൊന്നും ഇല്ലെന്ന്). രമേശ് തന്നെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തിരിക്കണമെന്നു കെ. മുരളീധരന്‍ (എന്നുവച്ചാല്‍, ചാടിക്കയറി മന്ത്രിയാകാന്‍ ചെന്നിത്തല മെനക്കെടേണ്ടെന്ന്). അഞ്ചാം മന്ത്രിസ്ഥാനമാണ് നെയ്യാറ്റിന്‍കരയില്‍ ബിജെപി വോട്ടു കൂട്ടിയതെന്നു ടി.എന്‍. പ്രതാപന്‍ (എന്നുവച്ചാല്‍, ഭൂരിപക്ഷ ഏകോപനത്തിന്‍റെ ക്രഡിറ്റ് മുരളി ഒറ്റയ്ക്കെടുക്കേണ്ടെന്ന്). മന്ത്രിസഭാ പുനഃസംഘടനക്കാര്യം ആലോചിച്ചിട്ടേയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി (എന്നു വച്ചാല്‍, അഞ്ചാം മന്ത്രിസ്ഥാനം പോലെയോ, ആഭ്യന്തര മന്ത്രിസ്ഥാനം തിരുവഞ്ചൂരിനു കൊടുത്തതു പോലെയോ ചുളുവിലുള്ള അഴിച്ചുപണികള്‍ കെപിസിസി പ്രസിഡന്‍റ് മുന്‍കൂര്‍ അറിയാതെ, തനിക്കു വേണ്ടപ്പെട്ട ഹൈക്കമാന്‍ഡിനോട് മാത്രം ആലോചിച്ച് എന്ന്). എല്ലാംകൂടിയാകുമ്പോള്‍ മൊത്തത്തിലൊരു കണ്‍ഫ്യൂഷന്‍.

അതിനിടെ നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് വിജയത്തിനു പിന്നില്‍ തങ്ങളുടെ സമദൂരമാണെന്ന ചങ്ങനാശേരി മണിച്ചേട്ടന്‍റെ വിലയിരുത്തല്‍ കേട്ടു തരിച്ചിരിപ്പാണു വെള്ളാപ്പള്ളി മുതലാളി എന്നാണ് അശരീരി. യുഡിഎഫിന് അനുകൂലമായി പിറവത്തെ ശരിദൂരം നെയ്യാറ്റിന്‍കരയില്‍ ആവര്‍ത്തിക്കില്ലെന്നായിരുന്നു തെരഞ്ഞെടുപ്പിനു മുന്‍പ് സുകുമാരന്‍ നായരുടെ പ്രഖ്യാപനം. ഉമ്മന്‍ ചാണ്ടിയെ പാഠം പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ ആര്‍. ബാലകൃഷ്ണ പിള്ള, അതിയന്നൂര്‍ പഞ്ചായത്തിലെങ്കിലും ചില്ലറ സ്വാധീനം ചെലുത്തി. അവിടെ യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായിപ്പോയത് അതുകൊണ്ടാണെന്നും അസൂയക്കാര്‍ പറയുന്നു. ഏതായാലും നെയ്യാറ്റിന്‍കര കയറിയപ്പോഴേക്കും പിള്ള ഉമ്മന്‍ ചാണ്ടിയെ (അതോ തിരിച്ചോ) കൈവിട്ടു. ഇനി ഭരണവുമായി ഒരു ബന്ധവുമില്ലെന്നു പിള്ള സാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഏതായാലും താമര വിരിയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മൊട്ടിടാനെങ്കിലും കഴിഞ്ഞതില്‍ ഒ. രാജഗോപാലിന് അഭിമാനിക്കാം. പാറശാല മുതല്‍ മഞ്ചേശ്വരം വരെ പരതിയാലും രാജേട്ടനെപ്പോലെ ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ കിട്ടാത്തതാണ് ആ പാര്‍ട്ടിയുടെ കാലക്കേട്. അവിടെ ലഭിച്ച 30,507 വോട്ടുകളും പാര്‍ട്ടി വകയാണെന്നും ധരിച്ചേക്കരുത്. യുഡിഎഫിലെ അഞ്ചാം മന്ത്രിത്തര്‍ക്കം പുതിയൊരു വര്‍ഗീയ ധ്രൂവീകരണത്തിനു കാരണമായി എന്ന കാര്യം തീര്‍ച്ച. പോരാത്തതിനു തെരഞ്ഞെടുപ്പിനു മുന്‍പ് രാജഗോപാലിന് അനുകൂലമായി വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ച നിലപാട് ഈഴവ സമുദായത്തിലെ ഒരു വിഭാഗത്തെ സ്വാധീനിച്ചു. അവരില്‍ നല്ലൊരു പങ്കും സിപിഎമ്മിനോട് അനുഭാവമുള്ളവരാണ്. അതാണു ലോറന്‍സിന്‍റെ വോട്ട് കുറച്ചത്. നിക്ഷ്പക്ഷരായ മറ്റു ഹൈന്ദവ വോട്ടുകളും രാജഗോപാലിനെ അനുകൂലിച്ചു. അതാവട്ടെ പരമ്പരാഗത കോണ്‍ഗ്രസ് അനുകൂല വോട്ടുകളും.

ഇങ്ങനെയൊരു കണ്‍സോളിഡേഷന്‍ കേരളത്തിന്‍റെ ചരിത്രത്തില്‍ അപൂര്‍വമാണ്. 1984ല്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ഥി കേരള വര്‍മയാണ് സമാനമായ സ്ഥിതി സൃഷ്ടിച്ചത്. അന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ. ചാള്‍സിനും ഇടതു സ്ഥാനാര്‍ഥി നീലലോഹിത ദാസന്‍ നാടാര്‍ക്കും എതിരേ മത്സരിച്ച് 1,10,449 വോട്ടുകളാണ് രാജാ കേരള വര്‍മ നേടിയത്.

ഇത്തരമൊരു വോട്ട് ധ്രുവീകരണത്തിനു വഴി തുറക്കുകയായിരുന്നു, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതില്‍ യുഡിഎഫിനും എല്‍ഡിഎഫിനും പങ്കുണ്ട്. യുഡിഎഫില്‍ ഒന്‍പതു ഘടകക്ഷികളുണ്ട്. എല്‍ഡിഎഫില്‍ ഏഴും. ബിജെപിക്കൊപ്പം പേരിനൊരു ശിവസേന മാത്രം. എന്നിട്ടും വിജയത്തോട് 23,021 വോട്ടുകള്‍ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞു എന്നത് എഴുതിത്തന്നെ പഠിക്കണം യുഡിഎഫും എല്‍ഡിഎഫും. ഈ പോക്കു പോയാല്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് ഇരു മുന്നണികളും കയത്തിലേക്കാണു ഇറങ്ങുന്നതെന്ന് അടിവരയിട്ടു രേഖപ്പെടുത്തും, വരുംകാല രാഷ്ട്രീയ ചരിത്രം.

സ്റ്റോപ്പ് പ്രസ്

തെരഞ്ഞെടുപ്പു തോല്‍വി വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും യോഗം തുടങ്ങി.

തെരഞ്ഞെടുപ്പു തോല്‍വിയോ? ചുമ്മാ..അവിടെ ചര്‍ച്ച ചെയ്യാന്‍ വേറേ എന്തെല്ലാം കാര്യങ്ങളുണ്ട്..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ