പേജുകള്‍‌

2012, ജൂൺ 26, ചൊവ്വാഴ്ച

ചരിത്രത്തിലെ മണ്ടത്തരങ്ങളും
ചില മാപ്പു സാക്ഷികളും


ചരിത്രപരമായി മണ്ടന്മാരാണു കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ മാര്‍ക്സിസ്റ്റുകള്‍ എന്ന് ഇനി ആരും പറയുമെന്നു തോന്നുന്നില്ല. പണ്ടൊരിക്കല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ക്കു പ്രധനമന്ത്രിപദം ലഭിക്കുമെന്ന ഘട്ടം വന്നപ്പോള്‍ വേണ്ടെന്നു പറഞ്ഞു വഴിയേ പോയ ആരെയോ പിന്തുണച്ചു. അന്നു വീണതാണു ചരിത്രത്തിലെ ചീത്തപ്പേര്. പിന്നെയും പലതരം മണ്ടത്തരങ്ങളില്‍ ചെന്നു ചാടിയിട്ടുണ്ട് പാര്‍ട്ടി. എന്നാല്‍ ഇന്നോളമുള്ള എല്ലാ മണ്ടത്തരങ്ങളില്‍ നിന്നും പാര്‍ട്ടിയിതാ കരകയറുന്നു. ആസന്നമായ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാരനായ യുപിഎ സ്ഥാനാര്‍ഥി പ്രണബ് കുമാര്‍ മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നു.

വരാനിരിക്കുന്ന വിശാലമായൊരു രാഷ്ട്രീയ സഖ്യത്തിന്‍റെ നാന്ദിയായി വേണമെങ്കില്‍ ഇതിനെ കാണാം എന്നു പറഞ്ഞാല്‍, ലേഖകന്‍റെ മണ്ടത്തരം എന്നു കരുതിയാലും വേണ്ടില്ല. അങ്ങനെ ആരെങ്കിലുമൊക്കെ ആഗ്രഹിക്കുന്നെങ്കില്‍ അവരുടെ പക്ഷത്താണ് ഈയുള്ളവനെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ചരിത്രത്തെ പുറകോട്ടു വിളിച്ചുകൊണ്ടു പോയാല്‍, ഇന്നു കാണുന്ന രീതിയിലായിരുന്നില്ല, ഒരിക്കലും രാജ്യത്തിന്‍റെ ഗതി നീങ്ങേണ്ടിയിരുന്നത് എന്നു ചരിത്രം അറിയുന്നവരും അറിയാത്തവരും തലകുലുക്കി സമ്മതിക്കും.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആദ്യം നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് തന്നെ ഉദാഹരണം. അതികായനായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും അനുചരന്മാരും നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാമേരു രാജ്യം മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന കാലം. അതിന്‍റെ തണലില്‍ അവിടവിടെയായി ചില തൃണങ്ങളും തലയനക്കി നില്‍പ്പുണ്ട്. തൃണങ്ങളെങ്കിലും അവയുടെ തലപ്പത്തു നല്ല കനമുള്ള നേതാക്കള്‍ തന്നെ. ശ്യാമ പ്രസാദ് മുഖര്‍ജി ബീജാവാപം ചെയ്ത ജനസംഘം, ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്കര്‍ രൂപം നല്‍കിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി, ആചാര്യ കൃപലാനിയുടെ നേതൃത്വത്തില്‍ കിസാന്‍ മസ്ദൂര്‍ പ്രജാ പരിഷത്, രാം മനോഹര്‍ ലോഹ്യയുടെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി... അവര്‍ക്കിടയില്‍ അത്ര വലിയ നേതൃത്വ പ്രതാപമില്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യയും. ജയപ്രകാശ് നാരായണ്‍ അടക്കമുള്ള ഉഗ്രപ്രതാപികളുടെ പിന്‍ബലമുണ്ടായിരുന്നു, അവിഭക്ത സിപിഐക്ക് എന്നതു മറക്കുന്നില്ല.

ആദ്യത്തെ പാര്‍ലമെന്‍റില്‍ മൊത്തം 489 ആയിരുന്നു അംഗബലം. ആകെ പോള്‍ ചെയ്തതിന്‍റെ 45 ശതമാനം വോട്ടു നേടി കോണ്‍ഗ്രസ് 364 സീറ്റുകളില്‍ വിജയിച്ചു. രാജ്യവ്യാപകമായി പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചതാണ് ഈ നേട്ടത്തിനു കോണ്‍ഗ്രസിനെ സഹായിച്ചത്. മുന്‍പറഞ്ഞ പ്രതാപികളുടെ പാര്‍ട്ടികളെല്ലാം സംസ്ഥാനങ്ങളിലോ സംസ്ഥാനങ്ങളിലെ ചില പോക്കറ്റുകളിലോ ഒതുങ്ങിപ്പോയി. ഒന്നാം പാര്‍ലമെന്‍റിലേക്കു രണ്ടക്കം തികച്ച അംഗങ്ങളെ എത്തിക്കാന്‍ കഴിഞ്ഞതു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും (16) സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും (12) മാത്രമായിരുന്നു. അങ്ങനെ ഇന്ത്യയുടെ ആദ്യ പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ എതിര്‍നിരയിലെ ഒന്നാമനായത് കമ്യൂണിസ്റ്റ് നേതാവ് സാക്ഷാല്‍ എ.കെ. ഗോപാലന്‍.

നാം, മലയാളികള്‍ സ്നേഹാദരങ്ങളോടെ എകെജി എന്നു വിളിക്കുന്ന എ.കെ. ഗോപാലനാണ് യഥാര്‍ഥത്തില്‍ സിപിഐയില്‍ നിന്ന് സിപിഎമ്മിനെ വേര്‍തിരിച്ചെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതും. അങ്ങനെ നോക്കുമ്പോള്‍, 1952ല്‍ ഇന്ത്യയുടെ ഒന്നാമത്തെ പ്രതിപക്ഷ കക്ഷിയായിരുന്നു സിപിഎം എന്നു വിവക്ഷിക്കാം. അതായത് കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ലോക്സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ജനസംഘത്തിന് അന്നു കഷ്ടിച്ചു രണ്ടു പേര്‍ മാത്രമായിരുന്നു അംഗബലം. അതിലൊരാളായിരുന്ന അടല്‍ ബിഹാരി വാജ്പേയി മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. ജനസംഘം മാത്രമല്ല, പിന്നീടുണ്ടായ എത്രയെത്ര പാര്‍ട്ടികള്‍ സെവന്‍ റെയ്സ് കോഴ്സില്‍ പൊറുത്തു.

എന്നാല്‍ എകെജിയോ? അദ്ദേഹത്തിന്‍റെ പാര്‍ട്ടിയോ? പ്രധാനമന്ത്രിപദം പോകട്ടെ, സപിഎമ്മിനെക്കാള്‍ എത്രയോ വലിയ പാര്‍ട്ടികള്‍ ഇന്നും പാര്‍ലമെന്‍റിലുണ്ട്? കഴിഞ്ഞ അറുപതു വര്‍ഷത്തെ പാര്‍ലമെന്‍ററി പ്രവര്‍ത്തനങ്ങള്‍ക്കു ജനസമ്മതി നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, നെഹ്റുവിനു ശേഷം ആര് എന്ന പഴയ ചോദ്യത്തിന് എത്രയോ നാള്‍ക്കു മുന്‍പേ സിപിഎമ്മിനു മറുപടി നല്‍കാമായിരുന്നു.

സിപിഎമ്മിന്‍റെ ചെലവിലാണു വി.പി. സിങ്, ഐ.കെ. ഗുജ്റാള്‍, എച്ച്.ഡി. ദേവെ ഗൗഡ എന്നിവര്‍ പ്രധാനമന്ത്രിമാരായത്. എന്നിട്ടു പാര്‍ട്ടിക്ക് എന്തു നേട്ടമുണ്ടായി? 1996ല്‍ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍, ഇന്നു സിപിഎമ്മിന്‍റെ ഗതി ഇതാകുമായിരുന്നോ? ചരിത്രത്തില്‍ നിന്നുള്ള ഈ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണോ, എന്നറിയില്ല, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ അവര്‍ തീരുമാനിച്ചത്. അതോ, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, ക്യാപ്റ്റന്‍ ലക്ഷ്മി എന്നിവരെപ്പോലെ കേരളത്തില്‍ നിന്ന് ഒരാളെ മത്സരിപ്പിച്ചു നാണം കെടേണ്ടെന്നു കരുതിയോ? അതോ ആരെയും കിട്ടാതെ പോയോ?

ഏതായാലും കേരളത്തിലെ കോണ്‍ഗ്രസുകാരെക്കാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഇനി പഥ്യം സിപിഎം നേതാക്കളോടായിരിക്കും എന്ന കാര്യത്തില്‍ സംശയിക്കാനില്ല. കേരളത്തില്‍ നിന്നുള്ള ഒരു എംഎല്‍എയ്ക്ക് 152 ആണു രാഷ്ട്രപതിതെരഞ്ഞെടുപ്പിലെ വോട്ടു മൂല്യം. കോണ്‍ഗ്രസിന് ആകെയുള്ളത് 39 എംഎല്‍എ മാര്‍. രാഷ്ട്രപതിയായി പ്രണബ് തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍, കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെക്കാള്‍ മുന്‍പേ പ്രണബ് അപ്പോയ്മെന്‍റ് കൊടുക്കുന്നതു സിപിഎം സെക്രട്ടറി പിണറായി വിജയനായിരിക്കും എന്നാണ് അശരീരി.

** **

സംഘം ചേര്‍ന്നു നടത്തുന്ന കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ കുറ്റവാളികളെ കുടുക്കാനും തെളിവുകള്‍ ശേഖരിക്കാനും ഒന്നോ രണ്ടോ പേരെ പ്രതിസ്ഥാനത്തു നിന്നു മാറ്റി, സാക്ഷികളാക്കുന്ന ഏര്‍പ്പാടുണ്ട്, വ്യവഹാരങ്ങളില്‍. മാപ്പുസാക്ഷികള്‍ എന്നാണ് അവരുടെ വിളിപ്പേര്. പട്ടാളക്കാര്‍ക്കു സര്‍ക്കാര്‍ ഭൂമി കൊടുക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് ബഹു. മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ സഖാവിന് അങ്ങനെ ഒരു പദവി ലഭിക്കുമെന്നാണ് അനുഭവസ്ഥരുടെ നിഗമനം. താന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്തു കുറേ പട്ടാളക്കാര്‍ സര്‍ക്കാര്‍ ഭൂമി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കിയിരുന്നതായി പുണ്യ പുരുഷന്‍ വിജിലന്‍സ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അവരില്‍ ടി.കെ. സോമന്‍ എന്നയാളുടെ കാര്യത്തില്‍ മാത്രം താന്‍ ഇടപെട്ടെന്നും അദ്ദേഹം ഏറ്റുപറയുന്നുണ്ട്. ടി.കെ. സോമന്‍ തന്‍റെ ബന്ധുവാണ്. വിമുക്ത ഭടനുമാണ്. സ്വന്തമായി ഭൂമി ഇല്ലാത്ത സൈനികര്‍ വിരമിക്കുമ്പോള്‍, ഏതാനും സെന്‍റ് സര്‍ക്കാര്‍ ഭൂമി അവര്‍ക്കു പതിച്ചു കൊടുക്കാന്‍ വ്യവസ്ഥയുണ്ട്. കെ. കരുണാകരന്‍റെ കാലത്ത് അനുവദിച്ചതും സോമന്‍ ഏറ്റെടുക്കാതിരുന്നതുമായ ഭൂമി, നിലവിലുള്ള പട്ടയ വ്യവസ്ഥകളെല്ലാം ലംഘിച്ചു തീറെഴുതിക്കൊടുക്കാന്‍ താന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കി. താന്‍ അങ്ങനെ പറയും. പറയുന്നതെല്ലാം കേട്ട് നടപടി സ്വീകരിച്ചാല്‍ ഇങ്ങനെയിരിക്കും എന്നും സഖാവ് വിജിലന്‍സിനോടു പറഞ്ഞു. കാസര്‍ഗോഡ് തഹസീല്‍ദാര്‍, ജില്ലാ കലക്റ്റര്‍, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍, റവന്യൂ മന്ത്രി തുടങ്ങിയവരൊക്കെ അങ്ങനെ താന്‍ പറഞ്ഞതു കേട്ടു പ്രവര്‍ത്തിച്ചവരാണ്.

താന്‍ നിര്‍ദേശം നല്‍കുക മാത്രമേ ചെയ്തുള്ളൂ. പ്രവര്‍ത്തിച്ചത് മറ്റുള്ളവരാണ്. അതുകൊണ്ട് താന്‍ കുറ്റക്കാരനാകുന്നില്ല, നിര്‍ദേശം പാലിച്ചവരാണു തെറ്റുകാര്‍. മുഖ്യമന്ത്രിയായിരിക്കെ, പണ്ടും ഇങ്ങനെയൊക്കെ സംവിച്ചിട്ടുണ്ട്. മൂന്നാറില്‍ പൊളിച്ചടുക്കാന്‍ നിര്‍ദേശം നല്‍കി പറഞ്ഞുവിട്ട കറുത്തതും വെളുത്തതുമായ പൂച്ചകളുടെ ഗതി മറിവിരോഗം ബാധിച്ചിട്ടില്ലാത്തവര്‍ക്കെല്ലാം പാഠമാകേണ്ടതാണ്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടേറിയറ്റിലും കൈക്കൊണ്ട തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് എത്തിച്ചുകൊടുത്ത, ഈ ഘടകങ്ങളിലൊന്നും അംഗങ്ങളല്ലാത്ത വി.കെ. ശശിധരന്‍, എ. സുരേഷ്, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ക്കു പറ്റിയ പറ്റും കാര്യബോധമുള്ളവര്‍ ആലോചിക്കണം. മുന്‍പറഞ്ഞ ഫോറങ്ങളില്‍ അംഗങ്ങളല്ലാതിരിക്കെ, അവിടെ നടന്ന തീരുമാനങ്ങള്‍ അവരോടു പറഞ്ഞു വാര്‍ത്തയാക്കിയവരെക്കുറിച്ചു പാര്‍ട്ടി അന്വേഷിക്കാത്തതെന്തെന്നു ചോദിക്കരുത്. പാര്‍ട്ടി ഭരണഘടനയില്‍ മാപ്പുസാക്ഷി എന്നൊരു പദവിയില്ല സഖാക്കളെ..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ