പേജുകള്‍‌

2012, ജൂലൈ 10, ചൊവ്വാഴ്ച

മന്ത്രിസഭാ പുനഃസംഘടനയും ചില മനോജ്ഞ വിചാരങ്ങളും
 
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഉമ്മന്‍ ചാണ്ടിയും പി.കെ. കുഞ്ഞാലിക്കുട്ടിയും സകലമാന യുഡിഎഫ് നേതാക്കളും വളരെ പേടിയോടെ കുറിച്ചിട്ട ഒരു പേരുണ്ട്. കെ.എം. മാണി. തെരഞ്ഞെടുപ്പിനു ശേഷം മാണി സാര്‍ എന്തൊക്കെ കാട്ടിക്കൂട്ടുമെന്നായിരുന്നു പേടി. തന്ത്രങ്ങളുടെ തച്ചനാണു കക്ഷി. മാണി തുനിഞ്ഞിറങ്ങിയാല്‍ കുഞ്ഞൂഞ്ഞിനും കുഞ്ഞാപ്പയ്ക്കുമൊന്നും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. കാര്യങ്ങളുടെ പോക്ക് ആ വഴിക്കായിരുന്നു.

നാവെടുത്തു വളച്ചാല്‍ മാണിയെ തലങ്ങും വിലങ്ങും തെറിവിളിച്ചു നടന്ന പി.സി. ജോര്‍ജ് ഇടതു പക്ഷം മാറി മാണി പക്ഷത്തെത്തി. ഇടതുപക്ഷത്തിന്‍റെ കത്തോലിക്ക തുറുപ്പ് പി.ജെ. ജോസഫ് പോലും മറുകണ്ടം ചാടിയപ്പോള്‍ മാണി മനസില്‍ കണ്ടത് കുഞ്ഞൂഞ്ഞും കൂട്ടരും മരത്തില്‍ കണ്ടു- യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷി ആവുക. പിന്നെ, ഉപമുഖ്യമന്ത്രിപ്പട്ടത്തില്‍ കുറഞ്ഞൊന്നും മാണി ചോദിക്കില്ല. തരം കിട്ടിയാല്‍ മുഖ്യമന്ത്രി സ്ഥാനം തന്നെ ചോദിച്ചെന്നും വരാം.

പിന്നെ തലങ്ങും വിലങ്ങും പണി തന്നെയായിരുന്നു. ഒന്നിച്ചു ചേര്‍ന്ന മൂന്നു കേരള കോണ്‍ഗ്രസുകള്‍ക്കും കൂടി മൊത്തം 22 സീറ്റുകള്‍ വേണമെന്നു മാണി. പറ്റില്ലെന്നു കുഞ്ഞൂഞ്ഞ്. താഴ്ന്നു താഴ്ന്ന് പതിനേഴു വരെ എത്തി. പക്ഷേ, കഷ്ടിച്ചു പതിനഞ്ചില്‍ മാണി സാറിനെ ഒതുക്കിയെടുത്തു കുഞ്ഞൂഞ്ഞും കൂട്ടരും. പണി അവിടം കൊണ്ടും നിന്നില്ല. പതിനേഴില്‍ ഒരു പത്തു പതിന്നാലു പേരെ മാണി ജയിപ്പിച്ചെടുത്തേനെ. കോണ്‍ഗ്രസുകാരുടെ സഹായം കൊണ്ട് അത് ഒന്‍പതില്‍ അവസാനിച്ചു. അതോടെ, രണ്ടാം സ്ഥാനവും ഉപമുഖ്യമന്ത്രി മോഹവുമെല്ലാം ഉപേക്ഷിച്ചു മാണി സാര്‍ സമാധാനത്തോടെ ധനമന്ത്രാലയത്തിലിരുന്ന് സംസ്ഥാനത്തിന്‍റെ വരവു ചെലവു കണക്ക് ഒത്തു നോക്കുന്നു. കഴിഞ്ഞ പതിനഞ്ചു മാസങ്ങള്‍ക്കുള്ളില്‍ മാണി സാര്‍ എന്തെങ്കിലും അലമ്പുണ്ടാക്കിയെന്നു ശത്രുക്കള്‍ പോലും പറയില്ല.

പക്ഷേ, മാണിയുടെ വര തെളിയുന്നു എന്നുമുണ്ട് അടുത്ത കാലത്ത് അശരീരി. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്‍റെ പാര്‍ട്ടി ഓഫിസില്‍ അല്ലറ ചില്ലറ അലമ്പുകളൊക്കെ കേള്‍ക്കുന്നുണ്ട്. ചെയര്‍മാന്‍ ജോണി നെല്ലൂരും മന്ത്രി അനൂപ് ജേക്കബും തമ്മില്‍ ഇപ്പോള്‍ പണ്ടത്തെ അത്ര സൗഹൃദമില്ലത്രേ. പയ്യനെ നിയന്ത്രിക്കാന്‍ അങ്കിളും അങ്കിളിനെ അവഗണിക്കാന്‍ മന്ത്രിയും വശംകെടുന്നു എന്നാണു കുന്നായ്മ. സംഗതി ഇപ്പോക്കു പോയാല്‍ ഒരു വിഭാഗം മാണി സാറിന്‍റെ തമ്പിലെത്തുമെന്ന നിലവരെ ആയിട്ടുണ്ട്.

മാണിയുടെ ഐക്യ കേരള കോണ്‍ഗ്രസ് എന്ന ആശയത്തിന് ഒരിക്കല്‍ തടയിട്ടവരില്‍ ടി.എം. ജേക്കബും ഉണ്ടായിരുന്നു. ജേക്കബിന്‍റെ പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തിന്‍റെ മകനോ, ശിഷ്യനോ അതോ രണ്ടു പേരും ഒന്നിച്ചോ മാണി ഗ്രൂപ്പില്‍ എത്തുമോ എന്നു മാത്രമേ അറിയാനുള്ളൂ. ഏതായാലും അടുത്ത മാസത്തോടെ മന്ത്രിസഭാ പുനഃഘടന ഉണ്ടാകുമെന്നാണു സൂചന. അതിനു മുന്‍പു രണ്ടിലൊന്നു തീരുമാനിക്കപ്പെട്ടാല്‍ മാണിസാറിനും ഒരു കൈ നോക്കാവുന്നതേയുള്ളൂ.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു കണക്കിനു മാണി സാറിനോളം ഭാഗ്യം കുറഞ്ഞ രാഷ്ട്രീയ നേതാക്കള്‍ കുറയും. വയസ് എഴുപത്തൊന്‍പത് ആയി. പാലായിലെ പുരാതന കത്തോലിക്കാ കുടുംബത്തില്‍ പിറന്ന്, കോണ്‍ഗ്രസുകാരനായി വളര്‍ന്ന്, കേരള കോണ്‍ഗ്രസുകാരനായി മാറിയ ആളാണ് അദ്ദേഹം. കേരള നിയമസഭയില്‍ ഇന്നു മാണിയെക്കാള്‍ സീനിയറായി ആരുമില്ല. 1965 മുതല്‍ ഇന്നേ വരെ അദ്ദേഹം പാലാക്കാരുടെ എംഎല്‍എ ആണ്. 1965ല്‍ കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രിക നല്‍കിയപ്പോള്‍ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ എം.എം. ജേക്കബ് മാണിയോട് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ അഭ്യര്‍ഥിച്ചതാണ്. അന്നതു കേട്ടിരുന്നെങ്കില്‍ എ.കെ. ആന്‍റണിക്കു മുന്‍പേ മാണി കേരളത്തിന്‍റെ മുഖ്യമന്ത്രി ആയേനെ.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാരാവാരത്തില്‍ കിടന്നാല്‍ ഒരു കാലത്തും കര പറ്റില്ലെന്ന രാഷ്ട്രീയ തന്ത്രത്തില്‍ നിന്നാണു കേരള കോണ്‍ഗ്രസ് പാളയത്തിലേക്കു മാണി കാലൂന്നിയതെന്ന് ഏതു രാഷ്ട്രീയ ജ്യോതിഷിക്കും ഊഹിക്കാവുന്നതേയുള്ളൂ. 1977 ല്‍ സംസ്ഥാന ആഭ്യന്തര മന്ത്രി ആയ ആളാണ് കെ.എം. മാണി. അന്ന് ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേരളത്തില്‍ മന്ത്രി ആയിട്ടില്ല. അക്കാലത്ത് രമേശ് ചെന്നിത്തലയോടൊപ്പം യൂത്ത് കോണ്‍ഗ്രസ് കളിച്ചു നടന്ന മമത ബാനര്‍ജിയും തഥൈവ. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്നു പരത്തിപ്പറഞ്ഞാലും വംഗദേശത്തു മാത്രം ഒതുങ്ങുന്ന ഒരു പാര്‍ട്ടിയുണ്ടാക്കി, ബംഗാള്‍ മുഖ്യമന്ത്രിണിയായി മമത. ദീതിക്ക് ഇപ്പോള്‍ പ്രായം വെറും അന്‍പത്തേഴു മാത്രം. കോണ്‍ഗ്രസില്‍ തുടര്‍ന്ന രമേശ് ചെന്നിത്തല എവിടെ, വിട്ടുപോയ മമത ബാനര്‍ജി എവിടെ?

തെലുങ്കു നാട്ടില്‍ സിനിമ പിടിച്ചു നടന്ന എന്‍.ടി. രാമറാവു തെലുങ്കു ദേശം പാര്‍ട്ടി ഉണ്ടാക്കുമ്പോഴേക്കും കേരളത്തില്‍ തഴച്ച കേരള കോണ്‍ഗ്രസിന്‍റെ അമരത്തു തന്നെയുണ്ടായിരുന്നു കെ.എം. മാണി. പക്ഷേ, രാമ റാവു തെലുങ്കു ദേശത്തു മുഖ്യമന്ത്രിയായി. അദ്ദേഹത്തിനു പിന്നാലെ വന്ന മരുമകന്‍ ചന്ദ്ര ബാബു നായിഡു നാല്‍പ്പത്തിയഞ്ചാം വയസില്‍ മുഖ്യമന്ത്രി ആയപ്പോഴും, ഏഴു തവണ കേരളത്തില്‍ വെറും സാദാ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള യോഗമേ മാണിക്കു ലഭിച്ചുള്ളൂ. അതും പോകട്ടെ, പുരട്ച്ചിത്തലൈവി കുമാരി ജയലളിത തമിഴക രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പും കേരളത്തില്‍ മന്ത്രിയായിരുന്നു മാണി. അമ്മ എത്ര തവണ തമിഴ്നാടു മുഖ്യമന്ത്രി ആയി? പാവം മാണി സാറോ?

മാണിക്ക് ഒരിക്കലല്ല, രണ്ടു തവണ അതിനുള്ള അവസരം കൈവന്നതാണ്. കപ്പിനും ചുണ്ടിനും ഇടയില്‍ കൈവിട്ടുപോയി. പോയതല്ല, തട്ടിത്തെറിപ്പിച്ചതാണെന്നു പറയുന്നതാണു ശരി. 1977 ല്‍ അടിയന്തിരാവസ്ഥയെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ നാടകങ്ങളാണ് കേരളം കണ്ട ഏറ്റവും വലിയ അവസരവാദ- അധികാര മാറ്റ പരമ്പര. സജീവ രാഷ്ട്രീയത്തില്‍ നിന്ന് പെന്‍ഷന്‍ പറ്റിപ്പിരിഞ്ഞ അച്യുത മേനോനു പകരം കെ. കരുണാകരന്‍ ആദ്യമായി മുഖ്യമന്ത്രി ആയി. എന്നാല്‍, രാജന്‍ കേസില്‍ കുടുങ്ങി അദ്ദേഹം രാജി വച്ചു. പിന്നാലെ വന്ന എ.കെ. ആന്‍റണി മുഖ്യമന്ത്രി. ചിക്കമംഗളൂരില്‍ ഇന്ദിര ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചു മുഖ്യമന്ത്രി പദം രാജി വച്ചു. അങ്ങനെ പി.കെ. വാസുദേവന്‍ നായര്‍ക്കായി അടുത്ത ഊഴം.

വിശാല ഇടതുപക്ഷ ഐക്യമെന്ന ബലിക്കല്ലില്‍ മുഖ്യമന്ത്രി പദം ബലിയര്‍പ്പിച്ച് സിപിഐ ഇടതുപക്ഷത്തേക്കു മാറിയപ്പോള്‍, കോണ്‍ഗ്രസില്‍ വലിയൊരു ശൂന്യത രൂപപ്പെട്ടു. തലയെടുപ്പുള്ള നേതാക്കളെല്ലാം ആന്‍റണിക്കൊപ്പം ദേവരാജ് അരശ് നേതൃത്വം നല്‍കിയ കോണ്‍ഗ്രസില്‍. സിപിഐയും ആന്‍റണിയും വിട്ടു പോയിട്ടും യുഡിഎഫിനു തന്നെ സഭയില്‍ ഭൂരിപക്ഷം. മുഖ്യമന്ത്രി സ്ഥാനം ഘടകകക്ഷികള്‍ക്കു നല്‍കാന്‍ കരുണാകരന്‍റെ ചാണക്യതന്ത്രം. കോണ്‍ഗ്രസില്‍ പുതിയൊരു രണ്ടാം നിര വേണ്ടെന്നതായിരുന്നു ഈ തന്ത്രത്തിനു പിന്നില്‍ കരുണാകരന്‍ ലക്ഷ്യം വച്ചത്. ബാക്കിയെല്ലാം വെറും താത്ക്കാലികമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്കു രണ്ടു പേര്‍ യോഗ്യര്‍. ഒന്ന് സി.എച്ച്. മുഹമ്മദ് കോയ. രണ്ട് കെ. എം. മാണി. പാമ്പിനെയും പാലാക്കാരനെയും ഒരുമിച്ചു കണ്ടാല്‍ പാമ്പിന്‍റെ കാര്യം രണ്ടാമതെന്നൊരു കുശുമ്പു വര്‍ത്തമാനമുണ്ട്, അങ്ങു മലബാറില്‍. മലബാറുകാരനായ കരുണാകരന് അതില്‍ വിശ്വാസമുണ്ടായിരുന്നോ ഇല്ലെയോ എന്നറിയില്ല. ഉണ്ടായിരുന്നെങ്കില്‍ വിശ്രുത അബ്കാരി മണര്‍കാട് പാപ്പനു കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കുമായിരുന്നോ? എം.എം. ജേക്കബ് മേഘാലയ ഗവര്‍ണര്‍ പോയിട്ടു പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ എങ്കിലും ആകുമായിരുന്നോ?ഏതായാലും മാണി മുഖ്യമന്ത്രി ആയില്ല. മുഹമ്മദ് കോയ ആവുകയും ചെയ്തു.

കഷ്ടിച്ചു രണ്ടു മാസമേ മുഹമ്മദ് കോയയ്ക്കു ഭരിക്കാന്‍ കഴിഞ്ഞുള്ളൂ. പടലപ്പിണക്കത്തില്‍ കോയയും ക്ലിഫ് ഹൗസ് ഒഴിഞ്ഞു. രണ്ടാമതൊരിക്കല്‍ക്കൂടി മുഖ്യമന്ത്രി പദം മാണിക്കു നേരേയെത്തി. പക്ഷേ, കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. അങ്ങനെ മാണി മുന്നണി വിട്ടു, യുഡിഎഫ് സര്‍ക്കാര്‍ വീണു.

മുപ്പത്തിരണ്ടു കൊല്ലം മുന്‍പു നഷ്ടമായ മുഖ്യമന്ത്രിക്കസേരയില്‍ ഒരു ദിവസം- ഒരൊറ്റ ദിവസമെങ്കിലും ഇരിക്കണം എന്ന ആഗ്രഹമുണ്ട് മാണിക്ക്. ആസന്നമായ മന്ത്രിസഭാ പുനഃസംഘടനയിലൂടെ യുഡിഎഫില്‍ പ്രതിസന്ധി ഉടലെടുക്കുകയും 1979 ആവര്‍ത്തിക്കുകയും ഇടതു പക്ഷം കളത്തിലിറങ്ങുകയും ചെയ്താല്‍ ഈ ആഗ്രഹം ഫലിച്ചേക്കുമെന്നു കരുതുന്നവര്‍ കുറഞ്ഞപക്ഷം പാലായിലെങ്കിലുമുണ്ട്. രാഷ്ട്രീയത്തില്‍ എന്താണു നടക്കാത്തത്? കാത്തിരിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ