പേജുകള്‍‌

2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

finger print

ഒന്നായ നിന്നെയിഹ രണ്ടെന്നു...!

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടാകുന്ന ഇണ്ടല്‍ സാക്ഷാല്‍ തുഞ്ചത്ത് ആചാര്യപാദര്‍ക്കു മാത്രമല്ല, നമ്മള്‍ വെറും സാധാരണക്കാര്‍ക്കെല്ലാം വലിയ പ്രശ്നം തന്നെയാണ്. അത്തരം ഇണ്ടലുകള്‍ ആര്‍ക്കും പുറത്തു മിണ്ടാനും പറ്റില്ല. അതിപ്പോള്‍ ഭക്തിയിലും മുക്തിയിലും എന്തിന്, സമകാലീന രാഷ്ട്രീയത്തില്‍പ്പോലും വ്യത്യസ്തവുമല്ല. ഒന്നാണെന്നു കാണുന്ന പലതും അങ്ങനെയല്ല എന്നു നമ്മള്‍ തിരിച്ചറിയുമ്പോഴുള്ള ഇണ്ടല്‍ ഒന്നു വേറേ തന്നെ.

കേരളത്തിലെ ഐക്യമുന്നണികളുടെ കാര്യം തന്നെ ഉദാഹരണം. 1967 വരെ കേരളത്തില്‍ ഭരണം നടത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടി, അല്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തനിച്ചായിരുന്നു. അതിനു മുന്‍പ് കോണ്‍ഗ്രസ് ചില സഖ്യങ്ങളില്‍ ഏര്‍പ്പെട്ടെങ്കിലും ഇന്നത്തെപ്പോലെ ഐക്യമുന്നണിയുടെ പൂര്‍ണരൂപം പ്രാപിച്ചിരുന്നില്ല. 1960ല്‍ കോണ്‍ഗ്രസ് ഒരു സഖ്യത്തിലേര്‍പ്പെട്ടിരുന്നു. പിഎസ്പിയും മുസ്ലീം ലീഗുമായിരുന്നു സഖ്യത്തില്‍. അന്നു കമ്യൂണിസ്റ്റുകാര്‍ വിളിച്ച ഒരു മുദ്രാവാക്യം രാഷ്ട്രീയം വശമുള്ള അപൂര്‍വം ചിലരെങ്കിലും ഇന്നും ഓര്‍ക്കും. കോണ്‍ഗ്രസിന്‍റെ കൊടിക്കമ്പേല്‍ എങ്ങനെ വന്നീ മൂന്നു കൊടി എന്നായിരുന്നു ചോദ്യം.

ഇഎംഎസ് നയിച്ച കമ്യൂണിസ്റ്റ് മുന്നേറ്റത്തെ ഒറ്റയ്ക്കു നേരിടാനുള്ള ത്രാണി അന്നു കോണ്‍ഗ്രസിന് ഇല്ലായിരുന്നു. എന്നു കരുതി അന്തസുകെട്ട പണിക്ക് അന്ന് കോണ്‍ഗ്രസ് പോയില്ല എന്നും ഇന്നത്തെ കമ്യൂണിസ്റ്റ്കാര്‍ മറക്കരുത്. അന്നത്തെ 127 സീറ്റുകളില്‍ മുന്നണി 95 സീറ്റ് നേടി. കോണ്‍ഗ്രസിന് 63 സീറ്റു കിട്ടിയിട്ടും 20 സീറ്റു നേടിയ പിഎസ്പിയുടെ പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് സഹായിച്ചു. മറ്റുള്ളവരുടെ ചെലവില്‍ ഭരണം വേണ്ടെന്നായിരുന്നു അന്നത്തെ തീരുമാനം. 1962ല്‍ ആര്‍. ശങ്കറുടെ കാലത്തും ഇത്തരം ചില നീക്കുപോക്കുകള്‍ ഉണ്ടായെങ്കിലും കൂട്ടുകെട്ടുകള്‍ അധികം നീണ്ടു നിന്നില്ല.

1967 ലെ തെരഞ്ഞെടുപ്പിലാണു തനിപ്പിടി മതിയാക്കി യഥാര്‍ഥ തെരഞ്ഞെടുപ്പു സഖ്യവും കൂട്ടുകക്ഷി ഭരണവും വരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനു ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പ്. സിപിഎം എന്നും സിപിഐ എന്നും സഖാക്കള്‍ ഭാഗം പിരിഞ്ഞു പൊറുതി തുടങ്ങിയ കാലം. ഭരണം പിടിക്കണമെങ്കില്‍ ഒറ്റയ്ക്കുള്ള അഭ്യാസം തികയില്ലെന്നു ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ മൂശയില്‍ ബുദ്ധി തെളിഞ്ഞു. പരിഹാരവും അവിടെത്തന്നെ ഉദിച്ചു. പല കക്ഷികളുടെ സഖ്യം ഉണ്ടാക്കുക. ലക്ഷ്യമായിരുന്നു തിരുമേനിക്കു മുഖ്യം. മാര്‍ഗം പ്രശ്നമായിരുന്നില്ല. അങ്ങനെ സ്വന്തം കുടുംബത്തിലെ കുലംകുത്തികളായ സിപിഐക്കാരുമായിച്ചേര്‍ന്ന് സപ്തകക്ഷി മുന്നണി ഉണ്ടാക്കി തിരുമേനി. ആര്‍.എസ്പി, പിഎസ്പി, കെടിപി, കെഎസ്പി, മുസ്ലിം ലീഗ് എന്നിവരെക്കൂടി മുന്നണിയില്‍പ്പെടുത്തി തെരഞ്ഞെടുപ്പു ജയിച്ചു മുഖ്യമന്ത്രിയായി നമ്പൂതിരിപ്പാട്.

ഇഎംഎസിന്‍റെ ബുദ്ധി കടംകൊണ്ട കെ. കരുണാകരന്‍, 1970ല്‍ സപ്തകക്ഷിമുന്നണിയെ നെടുകെ പിളര്‍ത്തി. സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളെ ഉള്‍പ്പെടുത്തി അന്നു കരുണാകരന്‍ ഉണ്ടാക്കിയതാണ് ഇന്നത്തെ ഐക്യ ജനാധിപത്യ മുന്നണി. വ്യത്യാസങ്ങള്‍ പലതുണ്ടെങ്കിലും ഐക്യമായിരുന്നു മുന്നണിയുടെ മുഖമുദ്ര. അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള ഈ കലികാലത്ത്, ഭിന്നാഭിപ്രായമുള്ളവരുടെ സഖ്യത്തില്‍ എന്ത് ഐക്യം എന്ന് ആരും ചുരമാന്തരുത്. കഴിഞ്ഞ നാല്‍പ്പത്തിരണ്ടു വര്‍ഷമായി അകമേ കടുത്ത ഭിന്നതയും പുറമേയ്ക്ക് ഐക്യവും പ്രകടിപ്പിച്ച് എത്രയെത്ര സര്‍ക്കാരുകളുണ്ടായി, യുഡിഎഫില്‍. കരുണാകരന്‍ തന്നെ നാലു തവണ മുഖ്യമന്ത്രിയായി. എ.കെ. ആന്‍റണി മൂന്നു തവണയും ഉമ്മന്‍ ചാണ്ടി രണ്ടു തവണയും മുഖ്യമന്ത്രിയായി. പി.കെ. വാസുദേവന്‍ നായര്‍ക്കും സി.എച്ച് മുഹമ്മദ് കോയയ്ക്കും ലഭിച്ചു യുഡിഎഫ് ഐക്യത്തിന്‍റെ ഭരണക്കനിക്കല്‍ക്കണ്ടം ഓരോ തവണയെങ്കിലും.

എന്നാല്‍ അന്നൊന്നുമില്ലാത്ത ഐക്യമാണ് ഇന്നിപ്പോള്‍ യുഡിഎഫിലെന്ന് പുറമേ നിന്നു നോക്കുന്ന ആര്‍ക്കും മനസിലാകും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മൂന്നാറായിരുന്നു താരമെങ്കില്‍ ഇപ്പോഴത്തെ യുഡിഎഫ് ഭരണത്തില്‍ നെല്ലിയാമ്പതിയാണു സൂപ്പര്‍ സ്റ്റാര്‍. യുഡിഎഫിലെ ഐക്യത്തിന്‍റെ നട്ടെല്ലായി മാറിയിട്ടുണ്ട്, ഈ മലയോര വനപ്രദേശം. വനംമന്ത്രി കെ.ബി. ഗണേശ് കുമാറാണ് നെല്ലിയാമ്പതി കാര്‍ഡ് ആദ്യം കളത്തിലിറക്കിയത്. ഭരണപക്ഷത്തിന്‍റെ ചീഫ് വിപ്പ് പി.സി. ജോര്‍ജ്, കുടിയേറ്റത്തിന്‍റെ തുറുപ്പ് കൊണ്ട് വനംവകുപ്പിനെ വെട്ടി. പക്ഷേ, ഗണേശന്‍റെ കൂട്ടുകളിക്കാരായി വി.ഡി. സതീശനും ടി.എന്‍. പ്രതാപനും കളം നിറഞ്ഞപ്പോള്‍ ചീഫ് വിപ്പിന്‍റെ തുറുപ്പ് വെറും ഏഴാം കൂലി. കിങ്, ക്വീന്‍, ആസ്, ജാക്ക് തുടങ്ങിയ ട്രംബ് കാര്‍ഡുകളെല്ലാം കോണ്‍ഗ്രസ് തുര്‍ക്കികളുടെ കൈയിലായിരുന്നു. കളിച്ചുകളിച്ചു കളി ഇന്ദ്രപ്രസ്ഥം വരെ നീണ്ടപ്പോഴേക്കും യുഡിഎഫിലെ ഐക്യം കൂടുതല്‍ ബലപ്പെട്ടു.

യുവരാജന്‍ രാഹുലിന്‍റെ കളരിയിലാണ് കളിയിപ്പോള്‍. തങ്ങളൊക്കെ ഇവിടുള്ളപ്പോള്‍ കളി ഡല്‍ഹിക്കു മാറ്റണമായിരുന്നോ എന്നൊരു ശങ്ക ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പി.പി. തങ്കച്ചനും മറ്റുമുണ്ട്. ഒന്‍പത് എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസിനെ വശത്താക്കി ഭരണം നിലനിര്‍ത്താനാണു താന്‍ ശ്രമിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി. ആയിക്കോട്ടേയെന്നു രമേശ് ചെന്നിത്തല. ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്നു തങ്കച്ചന്‍. ഇതാണു തക്കമെന്നു കരുതി പഴയ തുര്‍ക്കി വി.എം.സുധീരന്‍ പുതിയ തുര്‍ക്കിപ്പട്ടാളത്തില്‍. എങ്കിലിതാ ഞാനുമുണ്ട് എന്ന മട്ടില്‍ കെ. മുരളീധരന്‍, എം.എം. ഹസന്‍. രാഹുലിന്‍റെ അടുത്തേക്ക് ഇനിയും എംഎല്‍എമാര്‍ പോകുമെന്ന് ഉമ്മന്‍ ചാണ്ടി. തങ്ങള്‍ പറഞ്ഞതെല്ലാം രാഹുല്‍ വിശ്വസിച്ചെന്നു സതീശന്‍. അഹോ..കോണ്‍ഗ്രസിലെ ഐക്യം കണ്ടിട്ടു രോമാഞ്ചം കൊള്ളുന്നു. കേരള കോണ്‍ഗ്രസിലെ ഒന്‍പത് എംഎല്‍എ മാരെ വശത്താക്കണമെങ്കില്‍ സ്വന്തം പാളയത്തിലെ 22 പേരെ തള്ളിപ്പറയണം എന്ന നിലയിലാണു പാവം കുഞ്ഞൂഞ്ഞ്.

എവിടെയൊക്കെ കുടിയേറ്റക്കാര്‍ക്കു ഗ്ലാനി സംഭവിക്കുന്നുവോ, അവരെ അഭ്യുത്ഥാനം ചെയ്യാന്‍ അവതാരമെടുത്തിടുത്തിട്ടുള്ള പാര്‍ട്ടിയാണു കേരള കോണ്‍ഗ്രസ്. നെല്ലിയാമ്പതിക്കാര്യത്തില്‍ കേരള കോണ്‍ഗ്രസിലെ ഐക്യമാണു കാണേണ്ടത്. നെല്ലിയാമ്പതിയില്‍ ജോര്‍ജിന്‍റെ പരമാര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമായിപ്പോയെന്നു പാര്‍ട്ടി ഔദ്യോഗിക നിലപാട്. ധീവര സമുദായത്തെ ആക്ഷേപിച്ചതിന് ചീഫ് വിപ്പ് മാപ്പ് പറയുമെന്നു കെ.എം. മാണി. മാപ്പു പറയില്ല, ഖേദം പ്രകടിപ്പിക്കുമെന്നു ജോര്‍ജ്. ജോര്‍ജിനു വിവരമില്ലെന്നു പാര്‍ട്ടിയിലെ സീനിയര്‍ നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്.

യുഡിഎഫ് നിയോഗിച്ച നിയമസഭാ സമിതിക്കു ബദലായി വേറൊരു സംഘം എംഎല്‍എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചതു വലിയ തെറ്റായിപ്പോയെന്നു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. അവര്‍ പോയതില്‍ ഒരു തെറ്റുമില്ലെന്നു പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍മാന്‍ അനൂപ് ജേക്കബ്. ഈ കേരള കോണ്‍ഗ്രസ്കാരുടെ ഐക്യത്തിന്‍റെ ശക്തി കണ്ടിട്ടു രോമാഞ്ചം താഴുന്നില്ല, സാര്‍.

ദോഷം പറയരുത്. കഴിഞ്ഞ കുറച്ചു നാളായി കണ്ണോടു കണ്ണിമ കാണാത്ത ആര്‍. ബാലകൃഷ്ണ പിള്ളയും മകന്‍ ഗണേശന്‍ മന്ത്രിയും തമ്മില്‍ ആകെപ്പാടെ ഐക്യപ്പെട്ട ഏക സംഭവവും നെല്ലിയാമ്പതി ആണെന്ന കാര്യവും മറക്കരുത്. വനം കേസുകളുടെ നടത്തിപ്പില്‍ മന്ത്രി ഗണേശ് കുമാറിന്‍റെ തീരുമാനങ്ങള്‍ക്കു നൂറു ശതമാനം മാര്‍ക്കാണു പാര്‍ട്ടി ചെയര്‍മാന്‍ നല്‍കുന്നത്. പക്ഷേ, കേരള കോണ്‍ഗ്രസ് ബി എന്നൊരു പാര്‍ട്ടി യുഡിഎഫില്‍ ഇല്ലെന്നുകൂടി പിള്ളസാര്‍ പറയുമ്പോള്‍, മുന്നണിയുടെ ഐക്യത്തിന്‍റെ ബലത്തിലൊരു സംശയം.

മറ്റു പലതിലുമെന്ന പോലെ, ഇവിടെയും മുസ്ലിം ലീഗിനാണു ശുക്രദശ. നെല്ലിയാമ്പതിയില്‍ മധ്യസ്ഥന്‍റെ റോളിലാണു ലീഗ്. കൈയേറ്റം ഒഴിപ്പിക്കാതെ, രാഷ്ട്രീയ പരിഹാരം വല്ലതുമുണ്ടോ എന്നാണ് ലീഗ് നോക്കുന്നത്. വിജയിച്ചാല്‍ ക്രെഡിറ്റ് കുഞ്ഞാപ്പയ്ക്കും കൂട്ടര്‍ക്കും. കുഞ്ഞൂഞ്ഞൂം കുഞ്ഞുമാണിയും വെറും കാഴ്ചക്കാര്‍.

അനൈക്യത്തിന്‍റെ മുഴുവന്‍ മാര്‍ക്കും യുഡിഎഫിനെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു ഹാ.. കഷ്ടം..! ചട്ടീം കലവുമാകുമ്പോള്‍ തട്ടീം മുട്ടീം ഒക്കെ അങ്ങു പോകും. സംശയമുള്ളവര്‍ ഇന്ന് ഇന്ദിരാഭവനിലേക്ക് ഒന്നു വന്നു നോക്ക്. ഇന്ന് അവിടെ യുഡിഎഫ് ഏകോപന സമിതി യോഗമുണ്ട്. എത്ര ശാന്തരായിരുന്ന് യുഡിഎഫ് നേതാക്കള്‍ കാഷ്യുനട്ട് കൊറിച്ചു യോഗം നടത്തുന്നതു കാണാം.

അങ്ങനെയൊരു ഭാഗ്യം എല്‍ഡിഎഫിന് സ്വപ്നം കാണാനേ കഴിയൂ. ഇടത് ഏകോപന യോഗം എന്നൊരു സംഗതി നടന്നിട്ട് എത്ര നാളായി. സിപിഎമ്മിനെ ഭര്‍ത്സിക്കാനല്ലാതെ, പന്ന്യന്‍ രവീന്ദ്രന് എംഎന്‍ സ്മാരകത്തില്‍ വേറേ പണിയില്ല. പന്ന്യനെതിരേ പരാര്‍ട്ടിയില്‍ പട തന്നെയുണ്ടെന്നാണ് അശരീരി. നെല്ലിയാമ്പതി വിഷയം ഇത്ര വഷളാക്കിയത് സിപിഐക്കാരന്‍ ബിനോയ് വിശ്വമാണെന്ന് അറിയാത്തവരായി ഇടതുമുന്നണിയില്‍ ഇനി ആരുമുണ്ടാകില്ല. അതുകൊണ്ടാണ് സിപിഎം പ്രതിനിധികള്‍ തനിച്ച് നെല്ലിയാമ്പതിക്കു തീര്‍ഥാടനം നടത്തിയത്. മുഖം രക്ഷിക്കാന്‍ സിപിഐ പ്രതിനിധികള്‍ വേറേ യാത്ര നടത്തിയതും ഇടതു പക്ഷത്തെ ഐക്യം വെളിവാക്കുന്നു.

ഇനിയിപ്പോള്‍ ആകെ പ്രതീക്ഷ വി.എസ്. അച്യുതാനന്ദന്‍ സഖാവിലാണ്. സ്വന്തം മുന്നണിക്കു പ്രാണവേദനയുള്ളപ്പോഴൊക്കെ സഖാവ് വീണ വായിക്കുകയാണു പതിവ്. ഇപ്പോഴും അതില്‍ മാറ്റമില്ല. ഒരു പ്രമുഖ ആയുര്‍വേദ റിസോര്‍ട്ടില്‍ കര്‍ക്കിടക സുഖ ചികിത്സയിലാണു സഖാവ്. പഞ്ചകര്‍മം, വസ്തി, നസ്യം, കായകല്പം തുടങ്ങിയ ചികിത്സയൊക്കെക്കഴിഞ്ഞു ഉഷാറായി വരും, വില്ലാളി വീരന്‍. നെല്ലിയാമ്പതി, ആനക്കാംപൊയില്‍, പുല്ലൂരാംപാറ, കോടഞ്ചേരി തുടങ്ങിയ മലകളൊക്കെ ഓടിയല്ല, ചാടിത്തന്നെ കയറും വീരന്‍. അതുവരെ പന്ന്യനും സഹ സഖാക്കളും കാത്തിരിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ