പേജുകള്‍‌

2011, മാർച്ച് 17, വ്യാഴാഴ്‌ച

‍എല്ലാം പാര്‍ടി തീരുമാനിക്കും

ഇപ്പോഴത്തെ നിലയ്ക്കു പോയാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തില്‍ അധികം പേരുണ്ടാകില്ലെന്ന് ഉറപ്പ്. പാര്‍ട്ടി നേതാക്കളും എംഎല്‍എമാരും മന്ത്രിമാരും മുന്‍മന്ത്രിമാരുമൊക്കെ പുറമേയ്ക്ക് സീറ്റ് ചര്‍ച്ചയെന്നും മുന്നണിത്തര്‍ക്കങ്ങളുമെന്നൊക്കെ ഒരു നേരമ്പോക്കിനു വെറുതേ പറയുകയാണ്. പത്രപ്രവര്‍ത്തകര്‍ക്കും ചാനലുകാര്‍ക്കും വേറേ പണിയൊന്നും ഇല്ലാത്തതുകൊണ്ട് അവര്‍ അതെല്ലാം ഏറ്റുപിടിക്കുന്നു എന്നു മാത്രം. യഥാര്‍ഥത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരാള്‍ക്കു പോലും താത്പര്യമില്ല. പിന്നെ എല്ലാവരും ഒരു വിട്ടുവീഴ്ചയ്ക്കു തയാര്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ പാര്‍ട്ടി പറയണം. സ്വന്ത നിലയില്‍ ഒരാള്‍ക്കു പോലും തീരുമാനമെടുക്കാനാവില്ല. യുഡിഎഫിലാണ് ഈ നിയമം കടുകട്ടി. ഇടതുപക്ഷത്തെ ചില പ്രബല അഭിനവ സ്ഥാനാര്‍ഥികള്‍ അങ്ങനെ പറഞ്ഞില്ലെങ്കിലും ബന്ധപ്പെട്ട പാര്‍ട്ടികളില്‍ അതു സംബന്ധിച്ച ആലോചന തുടരുകയാണ്.
     യുഡിഎഫിലെ ഒന്നാംകക്ഷിയായ കോണ്‍ഗ്രസിലെ കാര്യം ഉദാഹരണം. ആ പാര്‍ട്ടിയുടെ കേരളത്തിലെ ഒന്നാമന്‍ രമേശ് ചെന്നിത്തല. ചെന്നിത്തലയോടു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നോ എന്നു നേരിട്ടു ചോദിച്ചാല്‍ പാവം കൈമലര്‍ത്തും. പാര്‍ട്ടി പ്രസിഡന്‍റ് ആണെങ്കിലും ചെന്നിത്തലയ്ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചെന്നിത്തല മാത്രം വിചാരിച്ചാല്‍ നടപ്പില്ല. അക്കാര്യം പാര്‍ട്ടിയാണു തീരുമാനിക്കുകയെന്ന കാര്യത്തില്‍ ചെന്നിത്തലയ്ക്ക് അശേഷമില്ല സംശയം.
     രണ്ടാമന്‍ ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകുമോ എന്നു ചോദിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മറുപടിയില്‍ നേരിയ നിരാശയായിരുന്നു. പുതുപ്പള്ളിയിലെന്നല്ല, എവിടെയെങ്കിലും മത്സരിക്കണോ എന്ന കാര്യം പാര്‍ട്ടിയാണത്രേ തീരുമാനിക്കുക. പുതുപ്പള്ളിയില്‍ മത്സരിക്കണമെന്ന് ഓസിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. എന്നാല്‍ പാര്‍ട്ടി പറയാതെ എന്തു ചെയ്യും? പാര്‍ട്ടിയാര്, പാവം ഉമ്മന്‍ ചാണ്ടിയാര്? ആറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ താന്‍ മത്സരിക്കുന്ന കാര്യവും താനല്ല തീരുമാനിക്കേണ്ടതെന്നു കെ. മുരളീധരന്‍. പിന്നെന്തിനാണു പാര്‍ട്ടിയില്‍ തിരിച്ചെത്തിയതെന്നു ചോദിച്ചാല്‍ ഉത്തരം സിംപിള്‍. വെറും മൂന്നു രൂപയ്ക്ക് ഒരു മെംബര്‍ഷിപ്പ്. തനിക്കതു മാത്രം മതി. ബാക്കിയെല്ലാം പാര്‍ട്ടി തീരുമാനിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാം, മത്സരിക്കാതിരിക്കാം, പ്രചാരണത്തിനിറങ്ങാം, വേണ്ടിവന്നാല്‍ ഒന്നും മിണ്ടാതെ വീട്ടിലിരിക്കാം. അതാണ് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍റെ ധര്‍മം.
      ആര്യാടന്‍ മുതല്‍ ഹൈബി ഈഡന്‍ വരെയുള്ള മൂത്തതും മൂക്കാത്തതുമായ എല്ലാ കോണ്‍ഗ്രസുകാരുടെയും സ്ഥിതിയും ഇതുതന്നെ. പിന്നെ ഒന്നുരണ്ടു പേരുടെ കാര്യത്തില്‍ അവര്‍ തന്നെ തീരുമാനമെടുത്തു കഴിഞ്ഞു. പാര്‍ട്ടിയല്ല ആരു പറഞ്ഞാലും മത്സരിക്കില്ല- വി.എം. സുധീരന്‍ ഉറച്ചു തീരുമാനിച്ചു. അക്കാര്യം അദ്ദേഹം അര്‍ഥശങ്കയ്ക്കിടയില്ലാതെ പറയുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രിപദത്തിലേക്കു വരെ പറഞ്ഞു കേള്‍ക്കുന്ന പേരാണു സുധീരന്‍റേത്. എന്നാല്‍ തെരഞ്ഞെടുപ്പു നേരിടാതെ അതിനു വല്ല വകുപ്പുമുണ്ടെങ്കിലേ ഇനി പോംവഴിയുള്ളൂ.
 2004 ല്‍, അന്നത്തെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലല്ല, ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നു സുധീരന്‍ കട്ടായം പറഞ്ഞതാണ്. മാഡം സോണിയ നിര്‍ബന്ധിച്ചപ്പോള്‍ തീരുമാനം മാറ്റി, മത്സരിക്കാനിറങ്ങി. അതുപോലെ സുധീരന്‍ സഭയില്‍ വരണമെങ്കില്‍ ഇക്കുറി ആരെങ്കിലും ഒന്നു ഉത്സാഹിക്കണം. മാഡം വേണമെന്നില്ല, ആന്‍റണിയോ ഉമ്മന്‍ ചാണ്ടിയോ പറഞ്ഞാലും മതി. ഉത്സാഹിപ്പിക്കാന്‍ സുധീരന്‍ തന്നെ ശ്രമം നടത്തുന്നുണ്ട് എന്ന വാര്‍ത്തയാണു തൃശൂര്‍കാര്‍ക്ക് ഏക ആശ്വാസം.
      ആര് എവിടെ എംഎല്‍എ ആകുന്നതിനോടും ഡൊമിനിക് പ്രസന്‍റേഷന് എതിര്‍പ്പില്ല. പക്ഷേ, എറണാകുളം എംഎല്‍എ താനായിരിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഒരു തര്‍ക്കവുമില്ല. പാര്‍ട്ടി പറഞ്ഞില്ലെങ്കിലും ഡൊമനിക് തന്നെ എറണാകുളത്തെ എംഎല്‍എ. വെറുതേ വീണ്‍വാക്കു പറയുകയല്ല ഡൊമനിക്. എറണാകുളത്ത് എംഎല്‍എ ആയി തനിക്കു കഷ്ടിച്ച് 20 മാസത്തെ അനുഭവമേയുള്ളൂ. 60 മാസമാണ് ഒരു എംഎല്‍എയുടെ കാലാവധി. അതു പൂര്‍ത്തിയാക്കാന്‍ അവസരം. പാര്‍ട്ടി അതനുവദിക്കണം. തികച്ചും ന്യായമായ ആവശ്യം. എന്നാല്‍ ഒന്‍പത്, പത്ത്, പതിനൊന്ന് എന്നീ നിയമസഭകളില്‍ ഡൊമനിക് അംഗമായിരുന്നല്ലോ, ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സ്പോര്‍ട്സ് മന്ത്രി ആയിരുന്നല്ലോ എന്നൊന്നും ചോദിക്കരുത്. അന്നൊക്കെ ഡൊമനിക് എറണാകുളത്തിന്‍റെ എംഎല്‍എ ആയിരുന്നില്ല. പള്ളുരുത്തി എംഎല്‍ആയിരുന്നു. എറണാകുളം വേറേ പള്ളുരുത്തി വേറേ. അതുകൊണ്ടാണ് ഇപ്പോഴത്തെ ക്ലെയിം.
    മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണു ലീഗിലെ ശക്തന്‍ എന്നാണു വയ്പ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് അദ്ദേഹത്തോടു ചോദിച്ചു നോക്കൂ. ശക്തിയെല്ലാം ചോര്‍ന്നൊലിച്ചു കുഞ്ഞാലിക്കുട്ടിയും പറയും, തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ താനല്ല, പാര്‍ട്ടിയാണു തീരുമാനിക്കുകയെന്ന്. മത്സരിക്കണമെന്നു കുഞ്ഞാലിക്കുട്ടി തീരുമാനിച്ചാലും വേണ്ടെന്നു പാര്‍ട്ടി തീരുമാനിച്ചാല്‍ പിന്നെന്തു ചെയ്യും? കുഞ്ഞാലിക്കുട്ടിയുടെ കാര്യം ഇതാണെങ്കില്‍ മുനീര്‍ മുതലിങ്ങോട്ടുള്ള ഛോട്ടാകളുടെ കാര്യം പറയാനുണ്ടോ?
      പാലായില്‍ നിയമസഭ തെരഞ്ഞെടുപ്പുണ്ടോ, കെ.എം. മാണിയാണ് അവിടെ സ്ഥാനാര്‍ഥി- അല്ല- എംഎല്‍എ. മണ്ഡലം ഉണ്ടായ 1964 മുതലിങ്ങോട്ട് അതാണു വാര്‍ത്ത. ഏതാണ്ട് അന്നു മുതല്‍ തന്നെ മാണിക്കു സ്വന്തമായി ഒരു പാര്‍ട്ടിയുമുണ്ട്. പാലായില്‍ മാണിസാര്‍ ഇത്ര നാളും മത്സരിച്ചതും ജയിച്ചതും അദ്ദേഹത്തിന്‍റെ തീരുമാനപ്രകാരമായിരുന്നോ, പാര്‍ട്ടിയുടെ തീരുമാനപ്രകാരമായിരുന്നോ എന്നു നിശ്ചയം പോരാ. പക്ഷേ, ഇക്കുറി മാണി മാത്രം വിചാരിച്ചാല്‍ പാലായില്‍ അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കാനാവില്ല. അക്കാര്യം പാര്‍ട്ടിക്കു മാത്രമേ തീരുമാനിക്കാന്‍ കഴിയൂ എന്നാണു സാക്ഷാല്‍ മാണിസാര്‍ പോലും പറയുന്നത്. മാണിയുടെ പാര്‍ട്ടിയില്‍ സി.എഫ് തോമസും നാരായണക്കുറുപ്പും മാത്രമല്ല ഇപ്പോഴത്തെ നേതാക്കള്‍. ചെന്നുകൊണ്ടവരും വന്നുകയറിയവരുമുണ്ട് കൂട്ടത്തില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണിക്കെതിരേ ഏറ്റവും കൂടുതല്‍ ആക്ഷേപം ഉന്നയിച്ചവരാണ് ഇവര്‍. അവര്‍ കൂടി ഉള്‍പ്പെട്ട പാര്‍ട്ടി മീറ്റിങ്ങില്‍ മാണി സാറിനു പാലാ പോയിട്ട് ഏതെങ്കിലും ഒരു സീറ്റ് അനുവദിച്ചു കിട്ടിയാല്‍ ഭാഗ്യം.
        പണ്ടു സിപിഎമ്മിലായിരുന്നപ്പോള്‍പ്പോലും ഗൗരിയമ്മയ്ക്ക് ഒരു സീറ്റ് ഉറപ്പായിരുന്നു. ഇപ്പോള്‍ സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടായപ്പോള്‍ സ്വന്തമായി ഒരു മുന്നണി പോലും ഇല്ല എന്നതാണ് അവസ്ഥ. ഗൗരിയമ്മ ഏതു മുന്നണിയിലാണെന്നു ചോദിച്ചാല്‍ പാര്‍ട്ടി സഖാവ് രാജന്‍ ബാബു പറയും യുഡിഎഫ് ആണെന്ന്. അഡ്വ. വി.എസ് . ഷൈനോടു ചോദിച്ചാല്‍ പറയും അല്ലെന്ന്. ഗൗരിയമ്മയോടു ചോദിച്ചാല്‍ പറയും പാര്‍ട്ടിയുണ്ടോ സഖാവേ ഒരു സീറ്റ് കിട്ടാനെന്ന്..!
        എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നു പറയുന്നത് ഒരുതരം അടവു നയമാണെന്നാണ് അസൂയാലുക്കളുടെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ പേരു പറഞ്ഞു ചിലരെ അകത്തിരിത്തുകയും ചിലരെ പുറത്തിരുത്തുകയുമാണത്രേ ഈ അടവ്. അതു നടക്കില്ലെന്ന മുന്നറിയിപ്പോടെ പല നിയോജക മണ്ഡലങ്ങളിലും പോസ്റ്റര്‍ യുദ്ധവും തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ അങ്കത്തിന്‍റെ ചൂടറിയാം. ഇടതുമുന്നണിയിലുമുണ്ട് കണ്‍ഫ്യൂഷന്‍സ്. മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങളാണു സഖാക്കള്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. കേന്ദ്ര കമ്മിറ്റി അംഗമാണു വി.എസ് അച്യുതാനന്ദന്‍. ഇവരാരെങ്കിലും മത്സരിക്കണമെന്നു ജില്ലാ കമ്മിറ്റികളാരും നിര്‍ദേശിച്ചിട്ടില്ലെന്നാണ് അണിയറയില്‍ കേട്ടത്. വലിയ നേതാക്കളാണെന്നു പറഞ്ഞിട്ടെന്തു കാര്യം? ഒരു സീറ്റ് കിട്ടണമെങ്കില്‍ അതും പാര്‍ട്ടി തന്നെ തീരുമാനിക്കും. പാര്‍ട്ടിക്കു തീരുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടായാല്‍ ശക്തിപ്രകടനം നടത്തിയാണെങ്കിലും ചിലര്‍ സീറ്റ് തരപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട് എന്നും കേള്‍ക്കുന്നു.
സംസ്ഥാന കൗണ്‍സില്‍ കൈക്കൊള്ളുന്ന പല തീരുമാനങ്ങളോടും ജില്ലാ കമ്മിറ്റികള്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നതാണ് സിപിഐയെ കുഴയ്ക്കുന്നത്. ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രന്‍, സി. ദിവാകരന്‍ എന്നിവരെ വേണ്ടെന്നു ജില്ലാ കമ്മിറ്റികള്‍ വിധിയെഴുതിക്കഴിഞ്ഞു. സിപിഐയെക്കുറിച്ചു പല മതിപ്പില്ലായ്മയും പലര്‍ക്കും കണ്ടേക്കാം. വലിയേട്ടന്‍റെ വാലില്‍ത്തൂങ്ങുന്ന ചെറിയേട്ടനെന്നുമൊക്കെ അധിക്ഷേപിക്കുന്ന ശത്രുക്കളും മിത്രങ്ങളുമുണ്ട്. എന്തായാലും പാര്‍ട്ടിക്കു കൊള്ളാത്തവരെ സ്ഥാനാര്‍ഥിയാക്കില്ലെന്നു പറയാനുള്ള നട്ടെല്ല് എം.എന്‍. ഗോവിന്ദന്‍ നായരും ടി.വി. തോമസും മറ്റും പാകി വളര്‍ത്തിയ പാര്‍ട്ടിക്കുണ്ടെന്ന് ഇവരെല്ലാം സമ്മതിക്കും. പാര്‍ട്ടിയെക്കാള്‍ വളര്‍ന്ന വിശ്വത്തിനും ദിവാകരനും രാജേന്ദ്രനും സൂചി കുത്താന്‍ ഇടം നല്‍കില്ലെന്നു പറഞ്ഞുകഴിഞ്ഞു വിവിധ ജില്ലാ കമ്മിറ്റികള്‍. വി.എസ്. അച്യുതാനന്ദന്‍റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ സ്വന്തം നട്ടെല്ലുവച്ചു പന്തു തട്ടിക്കളിക്കുന്ന പിബിയും സിസിയും സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയുമെല്ലാം സിപിഐയെ കണ്ടു പഠിക്കണം. ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ, പരസ്പരം പാസ് നല്‍കി, ഗോദായില്‍ ഗോളടിക്കാതെ, കാണികളെ ബോറടിപ്പിക്കുന്ന സിപിഎം നേതാക്കള്‍ സമയം കിട്ടിയാല്‍ എംഎന്‍ സ്മാരകത്തില്‍പ്പോയി ഒന്നു രണ്ടു ദിവസം ട്യൂഷനിരിക്കട്ടെ. വെളിയത്താശാനോ ചന്ദ്രപ്പന്‍ ഗുരുക്കളോ അസൈന്‍ ചെയ്യുന്ന ഹോം വര്‍ക്ക് ചെയ്തു പഠിക്കട്ടെ, കാരാട്ടു മുതല്‍ താഴോട്ടുള്ള മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് സംഘടനാ തത്വവാദികള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ